
നാഗ്പൂര്‍: എല്ലാ ഭാരതീയരും ഭാരതമാതാവിനെ ആരാധിക്കുമ്പോള്‍ രാഷ്‌ട്ര വൈഭവം സാധ്യമാകുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. എന്നാല്‍ അതിന് നമ്മള്‍ യഥാര്‍ത്ഥ ഭാരതീയരാകണം. ഈ രാഷ്‌ട്രത്തെ അറിയണം, അദ്ദേഹം പറഞ്ഞു. ശ്രീ ആബാജി ഥട്ടേ സേവാ ഔര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭാരത് ദുര്‍ഗ്ഗാ ശക്തി സ്ഥലിന് ജംതയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസില്‍ തറക്കല്ലിട്ടതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാഷ്‌ട്രം ലോകത്തിന് നേതൃത്വം നല്കുമോ എന്ന കാര്യത്തില്‍ പലര്‍ക്കും ഉറപ്പില്ല. രാമക്ഷേത്രത്തിന്റെ കാര്യത്തിലും ഇതായിരുന്നു അവസ്ഥ. എന്നാല്‍ നമുക്ക് അതില്‍ ആത്മവിശ്വാസമുണ്ടായിരുന്നു. ആ ആത്മവിശ്വാസമാണ് രാമക്ഷേത്രത്തെ സാധ്യമാക്കിയത്. ലോകം ഭാരതത്തിന്റെ പാത പിന്തുടരുന്നില്ലെങ്കില്‍ പിന്നെഅവരുടെ ഭാവി എന്തായിരിക്കുമെന്നതാണ് ചോദ്യം. അത്തരം വിഷയങ്ങളില്‍ സംശയത്തിന്റെ പ്രശ്‌നമില്ല. ഓരോ ഭാരതീയനും ഭാരതത്തെ ആരാധിച്ചാല്‍ ഈ രാഷ്‌ട്രത്തിന്റെ പൂര്‍വവൈഭവം മടങ്ങിവരും, സര്‍സംഘചാലക് പറഞ്ഞു.
ലോകത്ത് ഭാരതമൊഴിച്ചുള്ള രാജ്യങ്ങളില്‍ സത്യത്തിന്റെ പ്രചാരണത്തിന് ശക്തിയുടെ സഹായം ആവശ്യമാണ്. വടി കൈയിലുള്ളവനാണ് എരുമയുടെ ഉടമ എന്നതാണ് അവിടങ്ങളിലെ നയം. നാഗ്പൂരില്‍ ഭാരത് മാതാ ദുര്‍ഗ്ഗയുടെ വലിയ ക്ഷേത്രം നിര്‍മ്മിക്കുന്നു. എന്നാല്‍ ഭാരതമാതാ ആരാധന ഭാരതത്തിലുടനീളം നിത്യേന നടക്കണം. നാട് സ്വതന്ത്രമായതിന് ശേഷവും നമ്മുടെ മനസ്സും ബുദ്ധിയും പാശ്ചാത്യ സ്വാധീനത്താല്‍ മൂടപ്പെട്ടിരിക്കുകയാണ്. ഇത് നീക്കണം. ദൈനംദിന ജോലികള്‍ മുതല്‍ ദേശീയവിഷയങ്ങള്‍ വരെ എല്ലാ കാര്യത്തിലും നാമെല്ലാവരും ഭാരതീയരാകണം, മോഹന്‍ ഭാഗവത് പറഞ്ഞു.
ഭാരത് ദുര്‍ഗ്ഗാ മാതാവെന്ന ഈ ആശയം സ്വര്‍ഗീയ മോറോപന്ത് പിംഗ്ലെ വിഭാവനം ചെയ്തതാണെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. ഏകാത്മതായാത്രയ്‌ക്കിടെ, ഭാരത് ദുര്‍ഗ്ഗാ മാതാവിന്റെ വിഗ്രഹങ്ങള്‍ നാല് ദിശകളിലേക്കും അദ്ദേഹം അയച്ചു. അതിലൊന്നാണ് നാഗ്പൂരില്‍ എത്തിയത്. അതേത്തുടര്‍ന്നാണ് ശ്രീരാമ ജന്മഭൂമി പ്രസ്ഥാനം ആരംഭിച്ചത്. മോറോപന്ത്ജിയുടെ ദര്‍ശനം ഇപ്പോള്‍ ഫലപ്രാപ്തിയിലേക്ക് എത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ശിലാസ്ഥാപന ചടങ്ങില്‍ ജുന അഖാഡയിലെ മുഖ്യ പുരോഹിതന്‍ ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ് ഗിരി, സ്വാമി ഗോവിന്ദദേവ് ഗിരി മഹാരാജ്, ചിന്മയ മിഷന്റെ സ്വാമി മിത്രാനന്ദ്, ബാഗേശ്വര്‍ ധാമിലെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി, ദീദി മാ സാധ്വി ഋതംഭര, ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഭയ്യാജി ജോഷി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ പങ്കെടുത്തു.