
കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ യോഗ്യത ആർക്കെന്ന് വ്യക്തമാക്കി സംവിധായകൻ ഒമർ ലുലു. യുഡിഎഫിൽ നിന്ന് കുഞ്ഞാലികുട്ടിയെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഭരണമാറ്റം വന്നാൽ യുഡിഎഫിൽ നിന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഭാവിയിലെ കേരളത്തിന് രാഷ്‌ട്രീയ മിടുക്കും, വികസന കാഴ്ചപ്പാടും വിദേശരാജ്യത്ത് അനുഭവസമ്പത്തും ഉള്ള ശക്തമായ ഒരു നേതാവ് തന്നെ വേണം മുന്നോട്ട് പോവാൻ. അത് പികെയോളം യോഗ്യത ഉള്ള മറ്റൊരു നേതാവ് ഇന്ന് യുഡിഎഫിൽ ഇല്ല എന്നായിരുന്നു ഒമർ ലുലുവിന്റെ കുറിപ്പ്.
കോണ്‍ഗ്രസിനെ ഇന്ന് തന്നെ പൊളിക്കണോ എന്നാണ് പോസ്റ്റിന് താഴെയുള്ള ഒരു കമന്‍റ്. മുഖ്യമന്ത്രിയെ ആരാക്കണമെന്ന് ഭൂരിപക്ഷം കിട്ടിയതിന് ശേഷം യുഡിഎഫ് തീരുമാനിച്ചുകൊള്ളും എന്നാണ് മറ്റൊരു കമന്‍റ്. എൽഡിഎഫിന് തുടർഭരണം ലഭിച്ചാൽ പിണറായി വിജയനാണ് മുഖ്യമന്ത്രിയാകാൻ യോഗ്യത. മൂന്ന് തവണ മുഖ്യമന്ത്രി എന്ന റെക്കോർഡും ലഭിക്കുമെന്ന് ഒമർ ലുലു സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. പോസ്റ്റിന് താഴെ അനുകൂലവും പ്രതികൂലമായും ആളുകൾ അഭിപ്രായങ്ങൾ അറിയിച്ചിട്ടുണ്ട്.തുടർ ഭരണം കിട്ടിയാൽ പിണറായി വിജയൻ. ഹാട്രിക് ചീഫ് മിനിസ്റ്റര്‍. വലിയൊരു റെക്കോര്‍ഡ് ആണ് അത്.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിനായി വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവരുടെ പേരുകളാണ് യുഡിഎഫ് ക്യാമ്പില്‍ നിന്ന് സജീവമായി ഉയർന്നു കേൾക്കുന്നത്. നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ചരടുവലികൾ തുടങ്ങിയതോടെ ഹൈക്കമാൻഡ് അതീവ ജാഗ്രതയിലാണ്. തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് പരസ്യ പ്രതികരണം പാടില്ലെന്ന് എ ഐ സി സി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും ഇക്കാര്യത്തില്‍ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.