ന്യൂദല്‍ഹി: ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ ഇനി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും. അതിനായി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക് (ജിഇ) കമ്പനിയുമായുള്ള സാങ്കേതിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി.
വ്യോമസേനയുടെ കരുത്തായ തേജസ് മാർക്ക്-2 യുദ്ധവിമാനങ്ങള്‍ക്ക് കരുത്തേകുന്ന എഫ്-414 (F-414) ജെറ്റ് എൻജിനുകള്‍ ഇന്ത്യയില്‍ തന്നെ നിർമ്മിക്കുന്നതിനുള്ള സാങ്കേതിക ചർച്ചകള്‍ വിജയകരമായി പൂർത്തിയായി. അമേരിക്കൻ കമ്പനിയായ ജിഇ എയറോസ്പേസും (GE Aerospace) ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലും (HAL) സംയുക്തമായാണ് ഈ ബൃഹത് പദ്ധതി നടപ്പിലാക്കുന്നത്.
അത്യാധുനിക സൈനിക ജെറ്റ് എൻജിൻ സാങ്കേതികവിദ്യ വികസിത രാജ്യങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്ന ഒന്നാണ്. ചരിത്രത്തിലാദ്യമായാണ് ഈ സാങ്കേതികവിദ്യ കൈമാറാൻ അമേരിക്ക തയ്യാറാകുന്നത് എന്നത് ഇന്ത്യയുടെ നയതന്ത്ര വിജയമായി കണക്കാക്കപ്പെടുന്നു.
കരാർ ഒപ്പിട്ട് രണ്ട് വർഷത്തിനുള്ളില്‍ എൻജിൻ പ്രൊഡക്ഷൻ ലൈൻ ഇന്ത്യയില്‍ പ്രവർത്തനസജ്ജമാകും. നിലവില്‍ പദ്ധതിയുടെ വാണിജ്യ ചർച്ചകള്‍ അവസാന ഘട്ടത്തിലാണ്. വികസിപ്പിച്ചുകൊണ്ടിരിക്കുന്ന തേജസ് മാർക്ക്-2 വിമാനങ്ങളുടെ പ്രധാന ചാലകശക്തി ഈ എൻജിനുകളായിരിക്കും.
നിലവില്‍ തേജസ് മാർക്ക്-1എ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന എഫ്-404 എൻജിനുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി വ്യോമസേനയുടെ കീഴില്‍ ഇന്ത്യയില്‍ പ്രത്യേക കേന്ദ്രം ആരംഭിക്കും. ജിഇ ഇതിനാവശ്യമായ പരിശീലനവും സഹായവും നല്‍കും. എൻജിനുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ഇതോടെ പൂർണ്ണമായും ഒഴിവാക്കാം.
ഇത് വൻതോതില്‍ വിദേശനാണ്യം ലാഭിക്കുന്നതിനും യുദ്ധവിമാനങ്ങള്‍ വേഗത്തില്‍ സജ്ജമാക്കാനും (Operational Readiness) വ്യോമസേനയെ സഹായിക്കും. പ്രതിരോധ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിക്ക് ഈ നീക്കം വലിയ ഊർജ്ജമാണ് പകരുന്നത്.
















