ചെന്നൈ : സിബിഎസ്ഇ പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതിയിൽ ഹിന്ദി നിർബന്ധിത ഭാഷയാക്കിയ കേന്ദ്രസർക്കാർ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പ്രാദേശിക ഭാഷകൾക്ക് മേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു.
ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന വ്യാജേന ഹിന്ദിക്ക് മാത്രം പ്രത്യേകാവകാശം നൽകുന്ന ബിജെപി സർക്കാർ, ഇന്ത്യയുടെ വൈവിധ്യപൂർണ്ണമായ ഭാഷാ പൈതൃകത്തെ അവഗണിക്കുകയാണെന്നും സ്റ്റാലിൻ എക്സിലൂടെ വിമർശിച്ചു. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് അടിസ്ഥാന ഭാഷാ പഠനത്തിൽ ഹിന്ദി നിർബന്ധമാക്കി കേന്ദ്രം ഉത്തരവിട്ടത്.
കേന്ദ്രസർക്കാരിന്റെ ഈ പരിഷ്കാരം ഭാഷാപരമായ വിവേചനമാണെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മേൽ മാത്രമാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളിൽ ഹിന്ദി നിർബന്ധമാക്കുന്നത് പോലെ, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ തമിഴോ കന്നഡയോ പോലുള്ള ദക്ഷിണേന്ത്യൻ ഭാഷകൾ പഠിപ്പിക്കാൻ സർക്കാർ തയ്യാറാകുമോ എന്ന് അദ്ദേഹം ചോദിച്ചു.
പ്രത്യേക രാഷ്‌ട്രീയ താല്പര്യങ്ങൾ മുൻനിർത്തി നടപ്പിലാക്കുന്ന ഇത്തരം പരിഷ്കാരങ്ങൾ രാജ്യത്തിന്റെ ഐക്യത്തിന് വിഘാതമാണെന്നും ഭാഷാപരമായ അടിച്ചേൽപ്പിക്കലുകൾക്കെതിരെ ശക്തമായ നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
















