രാമനും ലക്ഷ്മണനും ശാന്തമായ പ്രവര്‍ഷണ പര്‍വതത്തിലെ ഒരു വലിയ ഗുഹയില്‍ താമസിച്ചു. ഒരുദിവസം ലക്ഷ്മണന്‍ നാലു വര്‍ണ്ണവ്യവസ്ഥകളിലേയും വ്യക്തികള്‍ക്ക് മോക്ഷം നേടാനുതകുന്ന ക്രിയാമാര്‍ഗ്ഗത്തെക്കുറിച്ച് വിശദമായി പറഞ്ഞുതരാന്‍ രാമനോട് അഭ്യര്‍ത്ഥിച്ചു. രാമന്‍ ക്രിയാമാര്‍ഗ്ഗത്തെക്കുറിച്ച് സംക്ഷിപ്തവും അത്യന്തം പ്രചോദനപ്രദവുമായ ഒരു പ്രഭാഷണം തന്നെ നല്‍കി. ഭഗവദ്ഭക്തി പലവിധങ്ങളില്‍ പ്രകടിപ്പിക്കാമെന്നു വിശദീകരിച്ചു. അതിനുശേഷം രാമന്‍ സാധാരണ മനുഷ്യഭാവത്തിലേക്ക് മടങ്ങി, സീതാവിരഹദുഃഖത്തില്‍ മുഴുകി.
ഹനുമാനും സുഗ്രീവനും
പ്രവര്‍ഷണപര്‍വതത്തില്‍ ചാതുര്‍മാസ്യം ആചരിക്കുന്ന രാമന്‍ അതീവ ദുഃഖിതനായിരുന്നു. മഴക്കാലം കഴിഞ്ഞിട്ടും സുഗ്രീവനെ കാണാഞ്ഞ് നിരാശനായ രാമന്‍, വാനര രാജാവ് അധികാരത്തിന്റെ സുഖങ്ങളില്‍ മുഴുകി അവരുടെ ഉടമ്പടിസഖ്യം മറന്നുവോയെന്ന് സംശയിച്ചു. കര്‍ത്തവ്യനിഷ്ഠനായ ഹനുമാന്‍, സീതയെ കണ്ടെത്താന്‍ രാമനെ സഹായിക്കാമെന്ന വാഗ്ദാനം ഉടനെ നിറവേറ്റണമെന്ന് സുഗ്രീവനെ ഓര്‍മ്മിപ്പിച്ചു. ബാലിയെ കൊന്നു തന്റെ വാഗ്ദാനം നിറവേറ്റിയ രാമന്‍ ഇപ്പോള്‍ സുഗ്രീവന്റെ സഹായത്തിനായി കാത്തിരിക്കുകയാണെന്നും, ആ കടമ മറന്നാല്‍ രാമന്റെ ക്രോധം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. അതോടെ സീതയെ തേടാന്‍ സുഗ്രീവന്‍ ആയിരക്കണക്കിന് വാനരന്മാരെ തയ്യാറാക്കി. രാമകൃപയാല്‍ രാജ്യം തിരിച്ചുകിട്ടിയതു നന്ദിയോടെ സ്മരിച്ച് സുഗ്രീവന്‍ ലക്ഷ്മണനോടൊപ്പം രാമനെ കാണാന്‍ പുറപ്പെട്ടു.
രാമന് അരികിലേക്ക് സുഗ്രീവന്‍
രാമന്‍ സുഗ്രീവനെ ഊഷ്മളമായി സ്വാഗതം ചെയ്തു. അവര്‍ സ്‌നേഹപൂര്‍വ്വം സംസാരിച്ചു ഫലമൂലങ്ങള്‍ ഭക്ഷിച്ചു. തുടര്‍ന്ന് സീതാന്വേഷണത്തെക്കുറിച്ച് അടിയന്തിരമായി ചര്‍ച്ച ചെയ്തു. എല്ലാ ദിശകളിലേക്കുമായി ഒരു ലക്ഷം വാനരന്മാരെ അയക്കാന്‍ രാമന്‍ സുഗ്രീവനോട് നിര്‍ദ്ദേശിച്ച് മുപ്പത് ദിവസത്തെ കര്‍ശന സമയപരിധി നിശ്ചയിച്ചു. ഹനുമാന്‍ വിപുലമായ വാനരസേനയെ സംഘടിപ്പിച്ച് സുഗ്രീവന്റെ ഉത്തരവ് നടപ്പാക്കി.
തുടര്‍ന്ന് രാമന്‍ ഹനുമാനെ അടുത്തു വിളിച്ചു. പൂര്‍ണ്ണവിശ്വാസമോടെ തന്റെ പേര് കൊത്തിയ ഒരു മോതിരം ഹനുമാന് നല്‍കി. ‘ഇത് സീതയെ കാണിക്കൂ,’ രാമന്‍ പറഞ്ഞു, ‘ഞങ്ങള്‍ രണ്ടുപേര്‍ക്കും മാത്രം അറിയാവുന്ന ഒരു രഹസ്യവാക്കും പറയൂ, അങ്ങനെ നീ എന്റെ ദൂതനാണെന്ന് അവള്‍ക്ക് മനസ്സിലാകും.’ ഹനുമാനും അവന്റെ വന്‍സംഘവും തെക്കോട്ട്, രാവണന്‍ സീതയെ കൊണ്ടുപോയെന്നു വിശ്വസിക്കുന്ന ലങ്കയിലേക്ക് യാത്ര തിരിച്ചു.

വാനരന്മാര്‍ സീതയെ തേടുന്നു
ഹനുമാന്‍, അംഗദന്‍, നീലന്‍ എന്നിവര്‍ തെക്കന്‍ പ്രദേശങ്ങളിലേക്കുള്ള തിരച്ചിലിന് നേതൃത്വം നല്‍കി. ദുര്‍ഘടമായ കാടുകളിലൂടെ യാത്ര ചെയ്യവേ, വിശപ്പും ദാഹവും അവരെ അലട്ടി.
കുടിവെള്ളം തേടി നടക്കവേ, അവര്‍ ഒരിരുണ്ട ഗുഹാദ്വാരം കണ്ടെത്തി. വെള്ളം ദൃശ്യമല്ലായിരുന്നെങ്കിലും, നനഞ്ഞ ചിറകുകളോടെ ഗുഹയില്‍നിന്നും പറന്നുയരുന്ന പക്ഷികളെ കണ്ടപ്പോള്‍ അവര്‍ക്ക് പ്രതീക്ഷയുണ്ടായി. കൈകള്‍ കോര്‍ത്ത് ഒരു ശൃംഖല ഉണ്ടാക്കി, അവര്‍ ഇരുട്ടിലേക്ക് നടന്നിറങ്ങി. അവിടെയവര്‍ അത്ഭുതകരമായ ഒരു സ്വര്‍ഗ്ഗഭൂമിയില്‍ എത്തിച്ചേര്‍ന്നു.
നിര്‍മ്മലമായ ജലാശയങ്ങള്‍, പഴുത്തുപാകമായ ഫലങ്ങള്‍, തിളങ്ങുന്ന പച്ചപ്പ് എന്നിവ നിറഞ്ഞ, സ്വര്‍ണ്ണനിറം തിളങ്ങുന്ന ഒരു മാന്ത്രിക വനം. മനുഷ്യ സാന്നിധ്യം തീണ്ടാത്ത ഈ വനം ഒരു ദിവ്യലോകം പോലെ അവര്‍ക്ക് തോന്നി.
















