ന്യൂദല്‍ഹി: വിവാഹസമയത്ത് ഭർത്താവിന് നൽകിയ സ്വർണ്ണവും പണവും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ തിരികെ ലഭിക്കാൻ വിവാഹമോചിതരായ മുസ്ലീം സ്ത്രീകൾക്ക് നിയമപരമായ അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. 1986-ലെ മുസ്ലീം സ്ത്രീകളുടെ (വിവാഹമോചനത്തിനുള്ള അവകാശ സംരക്ഷണം) നിയമപ്രകാരമാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.
കൊൽക്കത്ത ഹൈക്കോടതിയുടെ 2024 ജനുവരി 31-ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്. മുൻ ഭാര്യയായ റൗസനാര ബീഗത്തിന് 17.67 ലക്ഷം രൂപ നൽകാൻ ഭർത്താവ് എസ്.കെ. സലാഹുദ്ദീനോട് കോടതി നിർദ്ദേശിച്ചു.
ഒരു മുസ്ലിം സ്ത്രീയുടെ അന്തസും സാമ്പത്തിക സംരക്ഷണവും ഉറപ്പാക്കുന്നതാണ് 1986-ലെ മുസ്ലീം വനിതാ (വിവാഹമോചന അവകാശ സംരക്ഷണ) നിയമം എന്ന് ബെഞ്ച് പറഞ്ഞു. സമത്വം, അന്തസ്, സ്വയാശ്രയം എന്നിവ അടിസ്ഥാനമാക്കിയാണ് നിയമ നിർമാണം നടന്നത്. ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും, പുരുഷാധിപത്യം ഇപ്പോഴും നിലനിൽക്കുന്നുവെന്നും വിധിന്യായത്തിൽ പറയുന്നു. ഡിസംബർ 2-നാണ് വിധി പ്രസ്‌താവിച്ചത്.
1986 ലെ നിയമത്തിലെ സെക്ഷൻ 3(1) പ്രകാരം ഒരു മുസ്ലിം സ്ത്രീക്ക് വിവാഹസമയത്ത് നൽകുന്ന മഹർ ഉൾപ്പടെയുള്ള സ്വത്തുക്കളിൽ അവകാശമുണ്ട്. സ്വത്തുക്കൾ വിവാഹമോചന സമയത്ത് തിരികെ നല്‍കിയില്ലെങ്കിൽ, മഹർ അടക്കമുള്ള സ്വത്തുക്കൾ കൈമാറുന്നതുമായി ബന്ധപ്പെട്ട ഉത്തരവിനായി മജിസ്ട്രേറ്റിന് അപേക്ഷ നൽകാവുന്നതാണ്. വിവാഹമോചനത്തിനുശേഷം ഒരു മുസ്ലിം സ്ത്രീയുടെ അന്തസും സാമ്പത്തിക സംരക്ഷണവും ഉറപ്പാക്കുകയാണ് 1986-ലെ മുസ്ലിം വനിതാ (വിവാഹമോചന അവകാശ സംരക്ഷണ) നിയമത്തിന്റെ പ്രധാന ലക്ഷ്യം.
വിവാഹസമയത്ത് നൽകുന്ന സ്വത്തുക്കൾ വിവാഹമോചിതയായ ഒരു സ്ത്രീയുടെ ഭാവി സുരക്ഷിതമാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും കോടതി പറയുന്നു. നേരത്തെ ഒരു മുസ്ലിം സ്ത്രീയുടെ ഹർജി പരിഗണിച്ച സുപ്രീം കോടതി മുൻ ഭർത്താവിനോട് 17.67 ലക്ഷം രൂപ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്‌ക്കാൻ നിർദേശിച്ചിരുന്നു.
സ്വർണാഭരണങ്ങൾ, റഫ്രിജറേറ്റർ, ടെലിവിഷൻ, സ്റ്റെബിലൈസർ, ഷോകേസ്, ബോക്‌സ് ബെഡ്, ഡൈനിങ് ഫർണിച്ചർ തുടങ്ങി ഒട്ടനവധി സമ്മാനങ്ങൾ വിവാഹസമയത്ത് യുവതിയുടെ ബന്ധുക്കൾ വരന് കൈമാറിയിരുന്നു. അതിൽ 7 ലക്ഷം രൂപ പണവും വിവാഹ രജിസ്റ്ററിൽ പിതാവ് വരന് നൽകിയതായി രേഖപ്പെടുത്തിയ 30 ബോറി സ്വർണവുമാണ്. ആറ് ആഴ്‌ചയ്‌ക്കുള്ളിൽ പണം തിരിച്ച് നൽകണമെന്നും, അത് പാലിക്കുമെന്ന് സത്യവാങ്മൂലം നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു. കൃത്യസമയത്ത് പണം നൽകിയില്ലെങ്കിൽ ഭർത്താവ് 9% വാർഷിക പലിശ നൽകാൻ ബാധ്യസ്ഥനായിരിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.















