ബെംഗളൂരു: ലിവിങ് ടുഗതർ പങ്കാളിയായിരുന്ന 35കാരിയായ യുവതിയെ പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊന്ന 52കാരൻ അറസ്റ്റില്‍. ബെംഗളൂരു ഹൊമ്മദേവനഹള്ളിയിൽ വനജാക്ഷിയെ (35) കൊലപ്പെടുത്തിയ കാർ ഡ്രൈവര്‍ വിട്ടലാണ് (60) അറസ്റ്റിലായത്.
മൂന്ന് വർഷമായി ഭർത്താവുമായി പിരിഞ്ഞ് മകനുമൊത്ത് താമസിക്കുകയായിരുന്നു വനജാക്ഷി. ആറ് മാസം മുമ്പാണ് വിട്ടല്‍ ജീവിതത്തിലേക്ക് കടന്നു വരുന്നത്. പിന്നീട് ഇരുവരും ഒരുമിച്ചുകഴിഞ്ഞിരുന്നു. എന്നാൽ, കുറച്ചുനാളുകളായി വനജാക്ഷി, വിട്ടലിൽനിന്ന് അകന്നു. ഇതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞമാസം 30നാണ് പൊള്ളലേറ്റതിനെ തുടർന്ന് വനജാക്ഷിയെ ബെംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിലവിലെ പങ്കാളി മുനിയപ്പയുടെ പരാതിയിലാണ് പോലീസ് വിട്ടലയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം പകൽ വനജാക്ഷിയും ബന്ധുക്കളും ചികിത്സയിൽ കഴിയുന്ന മറ്റൊരു ബന്ധുവിനെ കാണാൻ കാറിൽ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പിന്തുടർന്ന് വന്ന വിട്ടൽ തന്റെ കാർ ഇവരുടെ കാറിന് മുന്നിൽ കയറ്റി നിർത്തി. പിന്നീട് കാറിൽ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചു.
ഇതുകണ്ട വനജാക്ഷിയും കാറോടിച്ചിരുന്ന മുനിയപ്പയും പുറത്തിറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ഓടുന്നതിനിടെ വനജാക്ഷി റോഡിൽവീണു. അപ്പോൾ അടുത്തെത്തിയ വിട്ടൽ പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. മുനിയപ്പ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇയാളെയും വിട്ടല്‍ ആക്രമിച്ചു. വിട്ടല്‍ ദിവസങ്ങളായി പീഡിപ്പിക്കുന്നുണ്ടന്നും തന്നെ പെട്രോളൊഴിച്ച് തീ കൊളുത്തിയതിന് വിട്ടലക്ക് ശിക്ഷ ഉറപ്പാക്കണമെന്നും മരണമൊഴിയിൽ വനജാക്ഷി പറഞ്ഞു.
















