റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്നുവെന്നതിന്റെ പേരില്‍ ഭാരതത്തില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കുമേല്‍ ഇനിയും കൂടുതല്‍ താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയെക്കുറിച്ചാണല്ലോ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഭാരതത്തില്‍ എല്ലാവരും രാഷ്‌ട്രീയ പക്ഷഭേദങ്ങള്‍ മറന്ന് സര്‍ക്കാരിനു പിന്നില്‍ ഒറ്റക്കെട്ടായി നിലകൊള്ളേണ്ട സമയമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. പക്ഷപാതപരമായ കുറ്റപ്പെടുത്തലുകള്‍ക്കുള്ള സമയമല്ല ഇത്.
ഇപ്പോഴത്തെ പ്രതിസന്ധി എങ്ങനെ രൂപപ്പെട്ടുവെന്ന് പരിശോധിക്കേണ്ടതുണ്ട്. എല്ലാ അര്‍ത്ഥത്തിലും ഇത് ട്രംപിസത്തിന്റെ സൃഷ്ടിയാണ്. ഉക്രൈയിനില്‍ യുദ്ധം നടന്നുകൊണ്ടിരിക്കെ റഷ്യയില്‍നിന്ന് എണ്ണ വാങ്ങി മറിച്ചുവിറ്റ് ഭാരതം ലാഭം നേടുന്നതായി ആരോപിച്ചുകൊണ്ടാണ് ട്രംപിന്റെ പ്രതികാര നടപടികള്‍. ആദ്യം ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയ 25 ശതമാനം താരിഫിന് മുകളിലേക്ക് പുതിയ താരിഫ് ഉയര്‍ത്തുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. ഭാരതത്തിന്റെ കാഴ്ചപ്പാടില്‍ അത്യന്തം കാപട്യം നിറഞ്ഞ ഒരു അതിക്രമമാണിത്.
അതുകൊണ്ടുതന്നെ ഭാരതം ശക്തിയായി പ്രതികരിക്കുകയും ചെയ്തു. ട്രംപിന്റെ ആരോപണങ്ങള്‍ തെറ്റായതും നീതിനിഷേധവുമാണെന്ന് ഭാരതം വിശേഷിപ്പിച്ചു. ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള അവകാശം എന്തു വില കൊടുത്തും നിലനിര്‍ത്തുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നുതന്നെ ഉണ്ടായിരിക്കുന്നു.
അമേരിക്കന്‍ ആഭ്യന്തരവിപണിയിലേക്ക് ഇപ്പോഴും റഷ്യന്‍ യൂറേനിയം, പലേഡിയം, വ്യാവസായിക രാസവസ്തുക്കള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നത് ഭാരതം ചൂണ്ടിക്കാട്ടിയതോടെ ട്രംപ് നേതൃത്വം നല്‍കുന്ന ഭരണകൂടം നൈതിക ലോകത്തിന്റെ കണ്ണില്‍ വല്ലാതെ താണിരിക്കുകയാണ്. ഭാരത ഉത്പന്നങ്ങള്‍ക്ക് തീര്‍ത്തും അനാവശ്യമായി അധിക താരിഫ് ഏര്‍പ്പെടുത്തിയതിനോട് അതിനിശിതമായാണ് നാം പ്രതികരിച്ചത്. അത് സ്വാഭാവികവുമാണ്.
റഷ്യയുമായുള്ള ഭാരതത്തിന്റെ എണ്ണ വ്യാപാരം രഹസ്യമായിരുന്നില്ല. ഒരുതരത്തിലുള്ള ഒളിച്ചുകളിയും ഇതിലില്ല. ആഗോളതലത്തിലെ ഉര്‍ജ്ജ വിലയുടെ വ്യതിയാനങ്ങള്‍ നിയന്ത്രിക്കാന്‍ വേണ്ടിയുള്ള തുറന്ന സമീപനമാണ് ഭാരതം സ്വീകരിച്ചത്. ഭൗമരാഷ്‌ട്രീയപരമായ അജണ്ട മാത്രമല്ല, സാമ്പത്തിക സംരക്ഷണത്തിന്റെ ഭാഗം കൂടിയാണിത്.
അവിവേകിയും അഹന്ത നിറഞ്ഞവനുമായ ഒരു ഭരണാധികാരിയാണ് ഡൊണാള്‍ഡ് ട്രംപ്. എല്ലാക്കാര്യത്തിലും എടുത്തുചാട്ടക്കാരനായ ഈ മനുഷ്യന് ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ലെന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. ഇത്തരം താളംതുള്ളലുകള്‍ക്ക് നിന്നു കൊടുക്കേണ്ട ആവശ്യം ഭാരതത്തിനില്ല. ലോകത്തെ ഏറ്റവും വലിയ വിപണിയാണ് ഭാരതം. കയറ്റുമതിയെ വളരെ കുറച്ചുമാത്രം ആശ്രയിച്ച് നിലനില്‍ക്കാന്‍ കഴിയുന്ന ശേഷി ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്കുണ്ട്. എന്നാല്‍ ഇതല്ല അമേരിക്കയുടെ അവസ്ഥ. വാജ്‌പേയ് സര്‍ക്കാരിന്റെ ഭരണകാലത്ത് പൊഖ്‌റാനില്‍ അണുപരീക്ഷണം നടത്തിയതിന്റെ പേരില്‍ ഭാരതത്തിനെതിരെ അന്നത്തെ അമേരിക്കന്‍ ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് നമ്മുടെ രാജ്യത്തെ കാര്യമായൊന്നും ബാധിച്ചില്ല. ഈ ചരിത്രമൊക്കെ ട്രംപിന് അറിയണമെന്നില്ല. അമേരിക്കയുടെ ചരിത്രം പോലും അറിയാത്ത ഒരാള്‍ക്ക് ഭാരതത്തെക്കുറിച്ച് അറിയുമെന്ന് കരുതാനാവില്ലല്ലോ.
അമേരിക്കയുടെ ഇപ്പോഴത്തെ മോശം പെരുമാറ്റത്തിന് പിന്നില്‍ റഷ്യയുമായുള്ള ഭാരതത്തിന്റെ എണ്ണ വ്യാപാരമല്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ഭാരതം ലോകത്തിലെ മൂന്നാമത്തെ കരുത്തുറ്റ സമ്പദ്‌വ്യവസ്ഥയിലേക്ക് കുതിക്കുന്നത് അമേരിക്കയ്‌ക്ക് ഇഷ്ടപ്പെടണമെന്നില്ല. അമേരിക്കന്‍ പ്രസിഡന്റ് എന്നതിനുപരി ലോകത്തിന്റെ മുഴുവന്‍ ഭരണാധികാരിയാവാനാണല്ലോ ട്രംപ് മോഹിക്കുന്നത്. സമാധാനത്തിന്റെ നൊബേല്‍ സമ്മാനം തനിക്ക് വേണമെന്ന് പരസ്യ പ്രഖ്യാപനം നടത്തുന്ന ഒരാളുടെ മാനസികാവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളൂ. പാകിസ്ഥാനെതിരെ ഭാരതം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ താനാണ് മധ്യസ്ഥത വഹിച്ചതെന്ന അവകാശവാദം മോദി സര്‍ക്കാര്‍ നിഷ്‌കരുണം തള്ളിക്കളഞ്ഞത് ട്രംപിനെ നാണം കെടുത്തി. ഇത് മറച്ചുവയ്‌ക്കാന്‍ കൂടിയാണ് പുതിയ പരാക്രമങ്ങള്‍.
ഡൊണാള്‍ഡ് ട്രംപിന്റെ അതിക്രമങ്ങള്‍ക്ക് കുടപിടിച്ച് പ്രധാനമന്ത്രി നരേ മോദിയോടും കേന്ദ്രസര്‍ക്കാരിനോടുമുള്ള അമര്‍ഷം തീര്‍ക്കുന്ന രാഷ്‌ട്രീയ നേതാക്കളുണ്ട്. ഭാരതത്തിന്റേത് ചത്ത സമ്പദ് വ്യവസ്ഥയാണെന്നും മറ്റുമുള്ള ട്രംപിന്റെ വിടുവായത്തങ്ങള്‍ ഇക്കൂട്ടര്‍ ഏറ്റുപിടിക്കുകയാണ്. അമേരിക്കയുടെ ചെലവിലാണെങ്കില്‍ അങ്ങനെ, ബിജെപിയെയും മോദിയെയും തോല്‍പ്പിച്ച് അധികാരത്തിലേറാം എന്ന വ്യാമോഹം കോണ്‍ഗ്രസ് ഉപേക്ഷിക്കുന്നതാണ് നല്ലത്. രാജ്യ താല്‍പര്യത്തെ അപകടപ്പെടുത്തിക്കൊണ്ടുപോലും രാഷ്‌ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ഈ പാര്‍ട്ടിയുടെ വ്യഗ്രത ജനങ്ങള്‍ ഇപ്പോള്‍ നന്നായി തിരിച്ചറിയുന്നുണ്ട്. അതിനവര്‍ കൂടുതല്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.
















