ധാർവാർഡ് : ലൗജിഹാദിനിരയായ 15 കാരി ജീവനൊടുക്കിയ സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ . . ഗരഗ പോലീസ് ഇൻസ്പെക്ടർ ശിവയോഗി ലോഹറിനെയാണ് ധാർവാഡ് ജില്ലാ പോലീസ് സൂപ്രണ്ട് (എസ്പി) ഗുഞ്ചൻ സസ്പെൻഡ് ചെയ്തത്.ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് നീക്കം.
സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനായ നയീം ബെയ്ഗ് , സുഹൃത്ത് സൊഹൈൽ മുല്ല എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 8 നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. അതിനുശേഷം ഇതൊരു ‘ലവ് ജിഹാദ്’ കേസാണെന്ന് ആരോപിച്ച് വീട്ടുകാർ രംഗത്തെത്തിയിരുന്നു . എന്നാൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യാതെ പോലീസ് ഇൻസ്പെക്ടർ ലോഹർ കേസ് മറച്ചുവെക്കാൻ ശ്രമിക്കുകയായിരുന്നു.
പിന്നാലെ കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ്ദൾ, ശ്രീരാമസേന, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ വിവിധ സംഘടനകളുടെ പ്രവർത്തകർ ജൂൺ 12 ന് ഗരഗ ഗ്രാമത്തിൽ വൻ പ്രതിഷേധം നടത്തി. ഇതിനുശേഷം, എസ്പി നടപടിയെടുക്കുകയും ലോഹറിനെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.
നയീം ബെയ്ഗ് പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാനും ബുർഖ ധരിക്കാനും നിർബന്ധിക്കുകയും ചെയ്തു. പെൺകുട്ടിയുടെ കുടുംബം ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, ശക്തമായി എതിർക്കുകയും ഇതിൽ നിന്ന് അകന്നു നിൽക്കാൻ ഉപദേശിക്കുകയും ചെയ്തു.കുറച്ചുനാ വേർപിരിഞ്ഞ ശേഷം, നയീം ബെയ്ഗ് രഹസ്യ ബന്ധം നിലനിർത്താൻ പെൺകുട്ടിക്ക് മൊബൈൽ ഫോൺ നൽകുകയും രഹസ്യമായി കാണുകയും ചെയ്തിരുന്നു . ഇരുവരും ഒരുമിച്ച് കഴിഞ്ഞ ഫോട്ടോകളും വീഡിയോകളും നയീം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അപ്‌ലോഡ് ചെയ്തു. സൊഹൈൽ മുല്ലയുടെ സഹായത്തോടെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലും എത്തിച്ച് ഇരുവരും പീഡനത്തിനിരയാക്കി.
മെയ് 8 നാണ് പെൺകുട്ടി കീടനാശിനി കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഹുബ്ബള്ളിയിലെ കർണാടക മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലായിരുന്നുവെങ്കിലും മെയ് 9 ന് പെൺകുട്ടി മരിച്ചു. ഇതിനു പിന്നാലെ കേസ് നൽകിയെങ്കിലും അത് പൊലീസ് രജിസ്റ്റർ ചെയ്തില്ല. പെൺകുട്ടി മരിച്ച് 15 ദിവസത്തിന് ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും അതും പോലീസ് സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരമാണെന്നും വീട്ടുകാർ പറഞ്ഞു.
















