ലക്നൗ : ക്രിമിനലുകളെ കണ്ടെത്താൻ യുപി പൊലീസ് നടത്തിയ കാമ്പെയ്നിടെ ‘ ഇനി മുതൽ ഒരു കുറ്റകൃത്യവും ചെയ്യില്ലെന്ന ‘ ബോർഡുമേന്തി നിരത്തിലിറങ്ങി ഗുണ്ടകളും, കുറ്റവാളികളും . ഗാസിയാബാദിലെ കോട്‌വാലി സോണിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് പോലീസ് എത്തിയത് . പോലീസിന്റെ വരവ് അറിഞ്ഞയുടനെ, തന്നെ ഇവർ പോസ്റ്ററുകളും ബാനറുകളും വഹിച്ചുകൊണ്ട് തെരുവിലിറങ്ങുകയായിരുന്നു.
ഡിസിപി ധവാൽ ജയ്‌സ്വാളും എസിപി ഉപാസന പാണ്ഡെയുമാണ് കാമ്പെയ്ന് നേതൃത്വം നൽകിയത്. ഗുണ്ടാ പ്രവർത്തനം, കവർച്ച, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, മറ്റ് ഗുരുതരമായ കാര്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട വ്യക്തികളെ പരിശോധിച്ച് തിരിച്ചറിയുക, അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക എന്നതായിരുന്നു കാമ്പെയ്‌നിന്റെ ലക്ഷ്യം.
20 ഓളം കുറ്റവാളികളാണ് കുറ്റകൃത്യങ്ങൾ ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്താണ് ഈ പോസ്റ്ററുകളുമായി വന്നത് . “യോഗി-ജി, ദയവായി ഞങ്ങളോട് ക്ഷമിക്കൂ; ഇനി മുതൽ ഞങ്ങൾ ഒരു കുറ്റകൃത്യവും ചെയ്യില്ല”, “ഭാവിയിൽ ഒരു തരത്തിലുള്ള കുറ്റകൃത്യത്തിലും ഏർപ്പെടില്ലെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു” തുടങ്ങിയ സന്ദേശങ്ങൾ പോസ്റ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു.
പ്രദേശത്തെ ആയിരത്തിലധികം കുറ്റവാളികളെ പരിശോധനയ്‌ക്കായി നിശ്ചയിച്ചിട്ടുണ്ടെന്ന് ഡിസിപി (നഗരം) ധവാൽ ജയ്‌സ്വാൾ പറഞ്ഞു. വ്യക്തികളുടെ നിലവിലെ തൊഴിലുകളെക്കുറിച്ചും അവർ പുതിയ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുക എന്നതാണ് ഈ കാമ്പെയ്‌നിന്റെ ലക്ഷ്യം. നേരത്തെ ഗുണ്ടകളായിരുന്ന പലരും ഇന്ന് ഗാസിയാബാദിന്റെ പല ഭാഗങ്ങളിലും പച്ചക്കറിക്കച്ചവടവും,പാചക ജോലികളും ചെയ്യുകയാണ്.
















