കോഴിക്കോട്: കേരളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ നിപ ബാധകളും മെയ് മാസം മുതല്‍ സപ്തംബര്‍ മാസം വരെയുള്ള കാലയളവിലാണെന്ന് ആരോഗ്യ വകുപ്പ് പഠനങ്ങള്‍. നമ്മുടെ നാട്ടില്‍ എല്ലാ പഴവര്‍ഗങ്ങളും പാകമാകുന്നത് ഏതാണ്ട് ഈ സമയത്താണ്. മാത്രമല്ല വവ്വാലുകളുടെ ഇണചേരലും പ്രജനനവും നടക്കുന്ന സമയമാണ് ഇത്. പ്രജനനകാലത്ത് വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം വളരെ കൂടുതലാവുകയും അത് നേരിട്ടോ വവ്വാലുകള്‍ കടിച്ച് ഉപേക്ഷിക്കുന്ന പഴങ്ങള്‍ വഴിയോ, അവയുടെ വിസര്‍ജ്യം വഴിയോ, വാഴക്കൂമ്പുകളിലെ തേന്‍ പോലെയുള്ള വസ്തുക്കള്‍ വഴിയോ, ഇടനിലക്കാരായി നില്‍ക്കുന്ന മൃഗങ്ങള്‍ വഴിയോ മനുഷ്യരിലേക്ക് എത്തിച്ചേരാം.
2018 മെയില്‍ കോഴിക്കോടാണ് സംസ്ഥാനത്ത് ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്തത്. ഇരുപതോളം പേര്‍ക്ക് വൈറസ് ബാധയുണ്ടാവുകയും അതില്‍ 18 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുമുണ്ടായി. പിന്നീട് 2019 ജൂണില്‍ എറണാകുളത്ത് നിപ സ്ഥിരീകരിച്ചു. 2021 സപ്തംബറില്‍ കോഴിക്കോട് ചാത്തമംഗലത്ത് വൈറസ് ബാധയുണ്ടായി. 12 വയസുകാരന് ജീവന്‍ നഷ്ടമായി. 2023 ആഗസ്ത്- സപ്തംബര്‍ മാസങ്ങളിലായി കോഴിക്കോട് മരുതോങ്കര, ആയഞ്ചേരിയിലും നിപ സ്ഥിരീകരിച്ചു. രണ്ടുപേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. 2024 ജൂലൈ 21ന് മലപ്പുറം പാണ്ടിക്കാട് 14 വയസുകാരനും നിപയിലൂടെ ജീവന്‍ നഷ്ടമായി. ഈ വര്‍ഷം 2025 ല്‍ ജൂലൈ ഒന്നിന് മലപ്പുറം മങ്കട സ്വദേശിനിയായ 18 കാരി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരിച്ചു.
സംസ്ഥാനത്ത് പഴംതീനി വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപൂര്‍വമാണെങ്കിലും വൈറസുകള്‍ മനുഷ്യരിലേക്ക് എത്തുന്നത് മരണം വരെ സംഭവിക്കാവുന്ന സാഹചര്യം ഉണ്ടാക്കുമെന്നും ആരോഗ്യവകുപ്പ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
രോഗലക്ഷണങ്ങള്‍
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് നാല് മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. പനി, തലവേദന, തലകറക്കം, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ വരെ സാധ്യതയുണ്ട്.















