മുംബൈ: പഹല്‍ ഗാം ആക്രമണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ ശിവസേന നേതാവ് രാജ് താക്കറെ വിമര്‍ശിച്ചതില്‍ എതിര്‍പ്പുമായി ഫഡ് നാവിസ്. രാജ്യം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ നടത്തുന്നത് പ്രതികരണം അര്‍ഹിക്കുന്നില്ലെന്നായിരുന്നു മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഫഡ് നാവിസിന്റെ പ്രതികരണം. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപിയെ തുടര്‍ച്ചയായി വിമര്‍ശിക്കുന്ന രാജ് താക്കറേയ്‌ക്കെതിരെ ഫഡ്നാവിസ് പ്രതികരിക്കാറില്ലായിരുന്നു. ഇപ്പോള്‍ അതിരുകടക്കുന്നു എന്ന് തോന്നിയപ്പോഴാണ് വിമര്‍ശിച്ചത്.
പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ക്ക് നേരെയാണ് ആക്രമണം നടത്തേണ്ടത്, അല്ലാതെ ആ രാജ്യത്തിനെതിരെ സൈനികാക്രമണം നടത്തുകയല്ല വേണ്ടത് എന്നായിരുന്നു രാജ് താക്കറെയുടെ വിമര്‍ശനം. യുദ്ധസമയത്ത് പ്രധാനമന്ത്രി രാജസ്ഥാനിലും കേരളത്തിലും പോയതിനെയും രാജ് താക്കറെ വിമര്‍ശിച്ചു.
എന്നാല്‍ രാജ് താക്കറെയുടെ വിമര്‍ശനങ്ങള്‍ പ്രതികരണങ്ങള്‍ അര്‍ഹിക്കുന്നില്ലെന്നായിരുന്നു ഫഡ്നാവിസിന്റെ മറുപടി. റഫാല്‍ യുദ്ധവിമാനത്തിന്റെ കഴിവിനെ സംശയിച്ച കോണ്‍ഗ്രസിനെതിരെയും ഫഡ് നാവിസ് ആഞ്ഞടിച്ചിരുന്നു. 2024ല്‍ മോദിയെ പിന്തുണച്ച രാജ് താക്കറെ പക്ഷെ ബിജെപി പിന്തുണയോടെ മത്സരിച്ച മകന്‍ തോറ്റതോടെ ബിജെപിയോട് പിണക്കത്തിലായിരുന്നു. ഇപ്പോള്‍ ഉദ്ധവ് താക്കറെയ്‌ക്കൊപ്പം കൈകോര്‍ക്കാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: