ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട് അമേരിക്കയിലേക്ക് കടത്തിയ 14 മില്യൺ ഡോളർ (ഏകദേശം 117 കോടി രൂപ) മൂല്യമുള്ള 657 പുരാവസ്തുക്കൾ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ഇന്ത്യയ്‌ക്ക് കൈമാറി. രാജ്യാന്തര പുരാവസ്തു കടത്ത് സംഘങ്ങളെക്കുറിച്ച് നടത്തിയ നിരവധി അന്വേഷണങ്ങൾക്കൊടുവിലാണ് ഈ അപൂർവ്വ ശേഖരം വീണ്ടെടുത്തത്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിൽ നടന്ന ചടങ്ങിൽ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് ജൂനിയർ പുരാവസ്തുക്കൾ ഔദ്യോഗികമായി കൈമാറി.
ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ ലക്ഷ്യം വച്ചുള്ള വൻകിട കടത്ത് സംഘങ്ങളുടെ വ്യാപ്തി വളരെ വലുതാണെന്ന് ആൽവിൻ ബ്രാഗ് പറഞ്ഞു. പുരാവസ്തുക്കൾ വീണ്ടെടുക്കാൻ സഹായിച്ച മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിനും ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിനും ഇന്ത്യൻ കോൺസുൽ ജനറൽ ബിനായ പ്രധാൻ നന്ദി അറിയിച്ചു.മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന്റെ കീഴിലുള്ള ATU ഇതുവരെ 36 രാജ്യങ്ങളിലായി 485 മില്യൺ ഡോളറിലധികം മൂല്യമുള്ള 6,200 സാംസ്കാരിക വസ്തുക്കൾ വീണ്ടെടുത്തിട്ടുണ്ട്.
രാജ്യാന്തര പുരാവസ്തുക്കടത്ത് തടയുന്നതിനുള്ള ആഗോള ശ്രമങ്ങളിൽ ഈ നടപടി വലിയൊരു ചുവടുവെപ്പാണെന്ന് അധികൃതർ വിലയിരുത്തുന്നു.തിരികെ ലഭിച്ച വസ്തുക്കളിൽ ഏറ്റവും ശ്രദ്ധേയമായത് 2 മില്യൺ ഡോളർ മൂല്യമുള്ള അവലോകിതേശ്വരന്റെ വെങ്കല വിഗ്രഹമാണ്. റായ്‌പൂരിലെ മഹന്ത് ഘാസിദാസ് മെമ്മോറിയൽ മ്യൂസിയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട ഈ വിഗ്രഹം 1982-ഓടെയാണ് അമേരിക്കയിലേക്ക് കടത്തിയത്. 2025-ൽ ന്യൂയോർക്കിലെ ഒരു സ്വകാര്യ ശേഖരത്തിൽ നിന്നാണ് ഇത് പിടിച്ചെടുത്തത്.
മറ്റൊരു പ്രധാന വസ്തു 7.5 മില്യൺ ഡോളർ വിലമതിക്കുന്ന ചുവന്ന മണൽക്കല്ലിൽ തീർത്ത ബുദ്ധ പ്രതിമയാണ്. സുഭാഷ് കപൂറിന്റെ ശൃംഖല വഴി ന്യൂയോർക്കിലെത്തിച്ച ഈ പ്രതിമ ഒരു സ്റ്റോറേജ് യൂണിറ്റിൽ നിന്നാണ് കണ്ടെടുത്തത്. കൂടാതെ, 2000-ത്തിൽ മധ്യപ്രദേശിലെ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട നൃത്തം ചെയ്യുന്ന ഗണപതിയുടെ വിഗ്രഹവും ഇതിൽ ഉൾപ്പെടുന്നു.കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആന്റിക്വിറ്റീസ് ട്രാഫിക്കിംഗ് യൂണിറ്റ് (ATU), ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ എന്നിവയുടെ സംയുക്ത പരിശ്രമത്തിലൂടെയാണ് സുഭാഷ് കപൂറിനെയും കൂട്ടാളികളെയും പിടികൂടാൻ സാധിച്ചത്.
















