വര്‍ക്കല: ഗുരുദര്‍ശനങ്ങള്‍ പാലസ്തീനിലല്ല ഗുരുദേവന് പിറന്ന കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നുണ്ടോയെന്ന് ചിന്തിക്കണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെടിച്ചട്ടി കൊണ്ട് മറ്റൊരു മനുഷ്യന്റെ തല അടിച്ചു പൊട്ടിക്കുന്നതിനെ ‘രക്ഷാപ്രവര്‍ത്തനം’ എന്ന് വിശേഷിപ്പിക്കുന്ന ഇതേ നാട്ടിലാണ് ‘ഒരു പീഡയെറുമ്പിനും വരുത്തരുത്’ എന്ന് ഗുരുദേവന് പഠിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി ഓര്‍മ്മിപ്പിച്ചു. സഹജീവിയോട് കരുണയും സ്നേഹവും കരുതലും ഉള്ളവര്‍ക്ക് അത്താഴപ്പട്ടിണി മാറ്റാന്‍ അരി ചോദിക്കുന്നവരെ അധിക്ഷേപിക്കാനാവില്ല. സഹജീവികളോട് അനുകമ്പയുള്ളവര്‍ക്ക് നിരായുധരായ മനുഷ്യരെ വളഞ്ഞിട്ട് തല്ലുന്നവരെ അഭിനന്ദിക്കാനുമാവില്ല, കേന്ദ്രമന്ത്രി പറഞ്ഞു.
കാവി വെറുക്കപ്പെടേണ്ട നിറമാണെന്ന് ഗുരു പറഞ്ഞതായി എന്റെ അറിവില്‍ ഇല്ല. കാവിയുടെ മഹത്വം മനസിലാകണമെങ്കില്‍ മനസിലെ അന്ധത നീങ്ങണം. സനാതന ധര്‍മ പാരമ്പര്യത്തെ വക്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമം ഏറ്റവുമധികം നടത്തിയിട്ടുള്ളത് നിരീശ്വരവാദം പിന്തുടരുന്നവരാണ്. പ്രാചീനവും പരിശുദ്ധവുമായ സനാതന പരമ്പരയെ അപമാനിക്കാന്‍ മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര് തലമുറകളായി പരിശ്രമിക്കുന്നു. അയോധ്യയിലടക്കം അതാണ് കണ്ടത്.
ശ്രീനാരായണീയരുടെ വേദിയിലുടനീളം ചിലര്‍ ഭാരതീയ തത്ത്വചിന്തയെ അവഹേളിക്കാനും സനാതനധര്‍മ പാരമ്പര്യത്തെ അപമാനിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുന്നു. വിനായകാഷ്ടകം എഴുതിയ ശ്രീനാരായണ ഗുരുദേവന് സനാതന ധര്‍മവുമായി ഒരു ബന്ധവുമില്ലെന്നാണ് പറയുന്നത്. ഹിന്ദു ദേവീദേവന്മാരെ പ്രകീര്‍ത്തിച്ചു കൊണ്ട് മുപ്പതിലേറെ കീര്‍ത്തനങ്ങള്‍ എഴുതിയ മഹാത്മാവാണ് ശ്രീനാരായണഗുരുദേവന്‍, കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അടൂര്‍ പ്രകാശ് എംപി, കടകം പള്ളി സുരേന്ദ്രന് എംഎല്‍എ, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് സിദ്ദിഖ് മുഹമ്മദ് തുടങ്ങിയവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. ഗോകുലം ഗ്രൂപ്പ് സിഎംഡി ഗോകുലം ഗോപാലന്, കെ.ജി. ബാബുരാജ്, മുരളിയാ ഗ്രൂപ്പ് എംഡി കെ. മുരളീധരന്, എം.ഐ. ദാമോദരന്‍, ഡോ. സുരേഷ് കുമാര്‍, മധുസൂദനന് തുടങ്ങിയവര്‍ സംസാരിച്ചു. തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും സ്വാമി ശാരദാനന്ദ നന്ദിയും പറഞ്ഞു. പ്രൊഫ.എം.കെ. സാനു രചിച്ച ശ്രീനാരായണഗുരു ജീവചരിത്ര ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: