ലഖ്നൗ : രാമക്ഷേത്രത്തിലെ സംഭാവന അഴിമതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് നൽകി. ട്രസ്റ്റിലെ മുൻ അംഗം അനിൽ മിശ്രയുടെ പേരും എസ്‌ഐടി ഒഴിവാക്കിയിട്ടുണ്ട്. സംഭാവന മോഷണം സംബന്ധിച്ച ആരോപണം ഉയർന്നതിനെത്തുടർന്ന് അയോധ്യ രാമക്ഷേത്രം കൈകാര്യം ചെയ്യുന്ന ട്രസ്റ്റിലെ സ്ഥാനങ്ങളിൽ നിന്ന് റായിയും മിശ്രയും രാജിവച്ചിരുന്നു.
അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോർട്ട് ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് തിങ്കളാഴ്ചയാണ് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് തുടർനടപടികൾക്കായി കൈമാറിയത്. ലഖ്‌നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ എസ്‌ഐടി, ട്രസ്റ്റിന്റെ അഭ്യർത്ഥനപ്രകാരം ജൂൺ 13 നാണ് സംസ്ഥാന സർക്കാർ രൂപീകരിച്ചത്. റേഞ്ച് ഇൻസ്പെക്ടർ ജനറൽ കിരൺ എസ്, സ്പെഷ്യൽ സെക്രട്ടറി (ധനകാര്യം) നീൽ രത്തൻ കുമാർ എന്നിവരാണ് ഇതിലെ അംഗങ്ങൾ.
നിരവധി കർശനമായ ശുപാർശകൾ ഉൾപ്പെടുത്തി പാനൽ ജൂൺ 23 ന് സംസ്ഥാന സർക്കാരിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ട്രസ്റ്റ് അംഗം കൃഷ്ണമോഹൻ ശ്രീരാമ ജന്മഭൂമി പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകി, തുടർന്ന് ജൂൺ 25 ന് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, ടിന്നു എന്ന രാം ശങ്കർ യാദവ് എന്നിവരും അജ്ഞാതരായ മറ്റ് വ്യക്തികളും ഉൾപ്പെടെ എട്ട് പേരെയാണ് എഫ്ഐആർ പ്രതി ചേർത്തിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 13(1)(എ) പ്രകാരവുമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. കേസിൽ തുടർന്നുള്ള എഫ്‌ഐആറിനും അറസ്റ്റുമായി ബന്ധപ്പെട്ട നടപടികൾക്കും അടിസ്ഥാനമായത് പ്രാഥമിക റിപ്പോർട്ടായിരുന്നു.
















