പൂനെ: അന്താരാഷ്‌ട്ര ഭീകരസംഘടനയായ ഐഎസിന്റെ പൂനെ മൊഡ്യൂളുമായി ബന്ധപ്പെട്ട് ഏഴ് ഭീകരര്‍ക്ക് എന്‍ഐഎ കുറ്റപത്രം നല്കി. കേരളത്തില്‍ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിലാണ് കുറ്റപത്രം. ഇവര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിച്ചതായും ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചതായും ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതായും കുറ്റപത്രത്തില്‍ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് മികച്ച വിദ്യാഭ്യാസമുള്ള യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിച്ച് അവരെ ഐഎസ് മൊഡ്യൂളുകളില്‍ അംഗങ്ങളാക്കിയതെന്നും കുറ്റപത്രത്തിലുണ്ട്. മുഹമ്മദ് ഇമ്രാന്‍(മുഹമ്മദ് യൂസഫ് ഖാന്‍)മുഹമ്മദ് യൂനസ്(മുഹമ്മദ് യാക്കൂബ് സാക്കി), കദീര്‍ ദസ്തഗീര്‍(അബ്ദുള്‍ ഖാദര്‍), സീമാബ് നസിറുദ്ദീന്‍ ഖാസി, സുള്‍ഫിക്കര്‍ അലി ബറോഡവാല, ഷമീര്‍ സക്കിബ് നാച്ചന്‍, അകീഫ് അതീഖ് നാച്ചന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
സ്‌ഫോടനങ്ങള്‍ സൃഷ്ടിക്കാന്‍ ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലൊസീവ് ഡിവൈസ്) നിര്‍മിക്കാന്‍ വേണ്ട രാസവസ്തുക്കള്‍ ഇവര്‍ വാങ്ങിയത് എന്‍ഐഎ കണ്ടെത്തിയിരുന്നു. പ്രത്യേക കോഡുകളാണ് ഇവ വാങ്ങാന്‍ ഇവര്‍ ഉപയോഗിച്ചിരുന്നത്. സള്‍ഫ്യൂരിക് ആസിഡിന് വിനാഗിരി, അസറ്റോണിന് പനിനീര്, ഹൈഡ്രജന്‍ പെറോക്‌സൈഡിന് സര്‍ബത്ത് എന്നിങ്ങനെയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഇവര്‍ ബോംബ് നിര്‍മാണ ക്യാമ്പുകളും നടത്തിയിരുന്നു.
‘കാഫിറുകളോടുള്ള പ്രതികാരം’ എന്ന തലക്കെട്ടിലുള്ള ലഘുലേഖകളും എന്‍ഐഎ ഇവരില്‍നിന്ന് പിടിച്ചെടുത്തിരുന്നു. ഭാരതത്തെ ഇസ്ലാമികവത്കരിക്കാനും ജിഹാദ് നടത്താനും എന്തൊക്കെയാണ് ചെയ്യണ്ടതെന്നും ലഘുലേഖകളില്‍ വിവരിക്കുന്നുണ്ട്. മുസ്ലിം ഇതരവിഭാഗത്തില്‍പ്പെട്ടവരോട് പ്രതികാരം ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യം. കുറ്റപത്രത്തില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടി.
കേരളം, കര്‍ണാടക, ഗോവ, തെലങ്കാന, മഹാരാഷ്‌ട്ര എന്നിവയുള്‍പ്പെടെ പല സംസ്ഥാനങ്ങളിലേക്കും ഇവര്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ പറ്റിയ സ്ഥലം തേടി യാത്ര നടത്തിയിട്ടുണ്ട്. ഇവര്‍ക്ക് വിദേശബന്ധമുണ്ടെന്നും ഭാരതത്തിലെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഇവര്‍ വിദേശത്തെ ഹാന്‍ഡ്‌ലര്‍മാര്‍ക്ക് നല്കിയിരുന്നതായും കുറ്റപത്രത്തിലുണ്ട്.
















