പറയുമ്പോള്‍ എല്ലാം പറയണമല്ലൊ. അങ്ങിനെ വരുമ്പോള്‍ പുതുപ്പള്ളിയിലെ പരാജയത്തില്‍ 12000 ത്തോളം വോട്ടുചോര്‍ന്നതും പറയണമല്ലൊ. ഇതിനായി തോമസ് ഐസക് നല്‍കിയ സംഭാവനയും മുഖ്യമന്ത്രിയുടെ മിണ്ടാട്ടമില്ലായ്‌മയും ചൂണ്ടിക്കാട്ടി. ഏഴുവര്‍ഷത്തെ ഭരണം കേരളത്തെ നമ്പര്‍വണ്‍ ആക്കി എന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. അത് കേരളം മാത്രം അറിഞ്ഞാല്‍ മതിയോ? നാടാകെ അറിയേണ്ടെ. അതിനായി രാജ്യാന്തര സെമിനാര്‍ തന്നെ ഉത്തമ മാതൃക. പ്രദര്‍ശനങ്ങള്‍ വേറെയും. കേരള പിറവിദിനമായ നവംബര്‍ ഒന്നുമുതല്‍ ‘കേരളീയം’ എന്ന പേരില്‍ ഒരാഴ്ചത്തെ പരിപാടിയാണ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് പരിപാടികള്‍ നിരീക്ഷിക്കും. തിരുവനന്തപുരം നഗരത്തില്‍ ഒരാഴ്ച ഏഴുവേദികളിലാണ് 24 രാജ്യാന്തര സെമിനാറുകള്‍. അതിനായി പൊടിപൊടിക്കുന്നത് കോടികള്‍. 25 വര്‍ഷം മുന്നില്‍ കണ്ടാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.
വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെ കേരളത്തിന്റെ പാരമ്പര്യവും പുതുമയും ഒത്തുചേരുന്ന പ്രദര്‍ശനം നടത്തും. വൈകുന്നേരങ്ങളില്‍ ഇതുവഴി ഗതാഗതം വരെ നിയന്ത്രിച്ച് സ്റ്റാളുകള്‍ കാണാന്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന രീതിയിലാണ് ആസൂത്രണം. വികസന സെമിനാറുകളില്‍ ലോകത്തെ തന്നെ പ്രമുഖ ചിന്തകരെയാണു ചര്‍ച്ചയ്‌ക്കെത്തിക്കുന്നത്.
കേരളത്തിന്റെ മുന്നേറ്റത്തിനു കാരണമായ തീരുമാനങ്ങള്‍, രാജ്യത്തിന് മാതൃകയായ പദ്ധതികള്‍ എന്നിവയില്‍ പ്രത്യേകം ചര്‍ച്ചകളും സംഘടിപ്പിക്കുന്നുണ്ട്. ലോകപ്രശസ്തരായ ആരോഗ്യവിദഗ്ധരെയും എത്തിക്കും. കേരളത്തിന്റെ കലാ-സാഹിത്യ അക്കാദമികളുടെ പ്രത്യേക കലാ സ്റ്റാളുകളും പ്രദര്‍ശനവും ഉണ്ടാകും. കേരളത്തിന്റെ തനതു ഭക്ഷണങ്ങള്‍, കലകള്‍, ഉല്‍പന്നങ്ങള്‍ എന്നിവയൊക്കെ ഉള്‍പ്പെടുത്തും. പുഷ്പമേളയും വിപുലമായ വൈദ്യുതി ദീപാലങ്കാരവും ഉണ്ടാകും.
ലോകപ്രശസ്തരായ മലയാളികളെ ക്ഷണിച്ച് ആദരിക്കും. പഞ്ചായത്ത് തലം വരെയുള്ള മുഴുവന്‍ ജനപ്രതിനിധികളെയും ഒരു ദിവസം തലസ്ഥാനത്തേക്കു ക്ഷണിക്കും. ഇതുപോലെ കേരളത്തിലെ വ്യവസായികളെയും കര്‍ഷകരെയും ചേര്‍ത്ത് തലസ്ഥാനത്ത് സംഗമം നടത്തുന്നതുള്‍പ്പെടെ ആലോചനയിലുണ്ട്. ഇതിനിടയിലാണ് ‘ചിന്ത’യില്‍ തോമസ് ഐസക്കിന്റെ പാര. പ്രതിപക്ഷം പ്രചരിപ്പിക്കുന്നതിനേക്കാള്‍ പ്രഹരമായി അത്. ചെള്ളക്കടിച്ചാലും പള്ളക്കടിക്കരുത് എന്നുപറയാറില്ലെ, അതുപോലെയുള്ള അടി.
സംസ്ഥാനത്ത് ഭരണയന്ത്രം തുരുമ്പിച്ചെന്നും കാര്‍ഷികമേഖല മുരടിച്ചെന്നും വിമര്‍ശനം. സംസ്ഥാനം വ്യവസായ സൗഹൃദമല്ല, വ്യവസായ പ്രോത്സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. ജനങ്ങളുടെ പരാതികള്‍ കൂടുന്നു. റെഗുലേറ്ററി വകുപ്പുകള്‍ ജനവിരുദ്ധമാകുന്നുവെന്നും വിമര്‍ശനം. കേരളത്തിലെ ഭരണസംവിധാനത്തിന് നിരവധി പോരായ്‌മകളുണ്ടെന്നും അതിന്റെ തെളിവുകളിലൊന്നാണ് അനിശ്ചിതമായി നീണ്ടുപോകുന്ന നിരവധി പദ്ധതികളെന്നും ലേഖനത്തില്‍ ഐസക്ക് തുറന്നടിച്ചിട്ടുണ്ട്. വന്‍കിട പ്രൊജക്ടുകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ല. സേവനമേഖലയിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല. വ്യവസായ പ്രോത്സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകള്‍ പലപ്പോഴും ജനവിരുദ്ധമാകുന്നുവെന്നും പറയുന്നുണ്ട്.
കാലോചിതമായി നടത്തേണ്ട പരിഷ്‌കരണങ്ങള്‍ ഉണ്ടാകാത്തത് ഭരണയന്ത്രം തുരുമ്പിച്ചതും ജന സൗഹാര്‍ദ്ദപരമല്ലാത്തതുമാക്കി. ജനങ്ങളുടെ പരാതികള്‍ കൂടുകയാണ്. സമയ ബന്ധിതമായി വന്‍കിട പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കാര്യക്ഷതയില്ല. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമൂലമായ അഴിച്ചു പണിക്ക് ഇപ്പോഴും പ്രായോഗിക പദ്ധതിയില്ല. ഭിന്നശേഷി, വയോജന സൗഹൃദ സംസ്ഥാനമായി കേരളത്തെ എങ്ങനെ മാറ്റാം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എങ്ങനെ കുറയ്‌ക്കാം എന്നീ വിഷയങ്ങളും സജീവമായി ചര്‍ച്ച ചെയ്യപ്പെടണം. കാര്‍ഷിക മേഖലയിലെ വളര്‍ച്ച രൂക്ഷമായ മുരടിപ്പിലാണ്. ഉല്പാദനക്ഷമതയും ഉല്പാദനവും ഉയര്‍ത്തുന്നതിനുള്ള പാക്കേജ് ഫലപ്രദമായി നടപ്പാക്കുന്നില്ല. വ്യവസായ സംരംഭകത്വത്തില്‍ കോര്‍പ്പറേറ്റ് മൂലധനത്തെ വേണ്ടവിധം ആകര്‍ഷിക്കാനാകുന്നില്ല. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ഡക്‌സില്‍ ഇപ്പോഴും സംസ്ഥാനം പിന്നിലാണെന്നും ഐസക് പറയുന്നു.
സേവനാവകാശ നിയമം, പൗരാവകാശരേഖ, സോഷ്യല്‍ ഓഡിറ്റ്, പരാതിപരിഹാര സംവിധാനം, നഷ്ടോത്തരവാദിത്വം ഇവിടെയെല്ലാമുള്ള പുരോഗതി അഭിമാനകരമല്ല. റെഗുലേറ്ററി വകുപ്പുകള്‍ ന്യായവും നീതിയും നിയമവും അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കണം. പോലീസ് സേനയുടെ പരിഷ്‌കരണം നടപ്പിലാക്കുന്നില്ല. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മാറ്റേണ്ടതുണ്ട്. 2009 ലെ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ നിയമ പരിഷ്‌കാര കമ്മിഷന്‍ റിപ്പോര്‍ട്ടോ ഇപ്പോഴത്തെ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായുള്ള നിയമപരിഷ്‌കാര കമ്മീഷന്റെ നിര്‍ദ്ദേശങ്ങളോ പ്രായോഗികരൂപത്തിലേക്കു മാറ്റാനായിട്ടില്ല. കേരളം അതിവേഗം നഗരവല്ക്കരിക്കപ്പെടുമ്പോഴും സര്‍ക്കാരിന്റെ സമീപനങ്ങള്‍ നാട്ടിന്‍പുറത്തെ അനുഭവങ്ങളില്‍ അധിഷ്ഠിതമാണെന്നും അതിരൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇതൊക്കെ ഐസക്കിനോട് ചോദിച്ച് ശരിയാക്കിയിരുന്നെങ്കില്‍ പഴികേള്‍ക്കേണ്ട ഗതികേട് വരുമായിരുന്നോ? പണിക്കരോട് പഠിക്കണം പടിഞ്ഞിരുന്നു പഠിക്കണമെന്ന ചൊല്ലൊന്നും ബാലഗോപാലന്‍ കേട്ടമട്ടില്ല.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ. ശ്രീമതി കണ്ണൂര്‍ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയാണ് ഇതിനിടയില്‍ രസകരം. ‘തിരുവോണത്തിന് എന്റെ വീട്ടില്‍ ബീഫും മീനും ഉച്ചയ്‌ക്ക് വിളമ്പുമെന്ന് ഞാന്‍ പറഞ്ഞതായാണ് എന്റെ ഫോട്ടോ വച്ച് പ്രചരിപ്പിക്കുന്നത്. അതോടൊപ്പം നബി ദിനത്തില്‍ പോര്‍ക്ക് വിളമ്പും എന്ന് പറയാനുള്ള ധൈര്യം ഉേണ്ടാ എന്ന് ചോദിക്കുന്നു. ഇങ്ങനെ പ്രചരിപ്പിക്കുന്നത് മതസ്പര്‍ധയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലെ മതസ്പര്‍ധ വളര്‍ത്താനുള്ള നീക്കമാണിത്. അന്യമതസ്ഥനായ സഹപാഠിയെ അടിക്കാന്‍ അധ്യാപിക തന്നെ മറ്റ് കുട്ടികളോട് ആവശ്യപ്പെടുന്നതുപോലുള്ള വിദ്വേഷമാണ് യുപി പോലുള്ള സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ പടര്‍ത്തുന്നത്.’ പക്ഷേ യു.പിയിലെ സംഭവത്തിലൊരു തിരുത്തുണ്ട് ടീച്ചറെ. കുട്ടിയെ അടിപ്പിച്ചസംഭവത്തിലെ ടീച്ചര്‍ സംഘപരിവാറല്ല, സമാജ്‌വാദിക്കാരിയാണ്. ടീച്ചര്‍ക്ക് വേണ്ടിവാദിച്ചവരും പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തിയതും കിസാന്‍ യൂണിയന്‍കാരാണ്. യുപിയില്‍ എന്തുനടന്നാലും ചാപ്പകുത്താനൊരുമുറം കണ്ടെത്തുന്നത് നല്ലതാണ്. കേരളത്തില്‍ ആവര്‍ത്തിച്ച് പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതൊന്നും മിണ്ടിപ്പോകരുത്.
















