റിയോ: മുന്‍ ലോക ചാമ്പ്യന്മാരായ ബ്രസീലിന് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം. ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇക്വഡോറിനെ പരാജയപ്പെടുത്തി. റിച്ചാര്‍ലിസണും നെയ്മറുമാണ് ഗോളുകള്‍ നേടിയത്.
ഈ വിജയത്തോടെ ബ്രസീല്‍ 2022 ലെ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടുമെന്ന് ഉറപ്പായി. റൗണ്ട് റോബിന് ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന യോഗ്യതാ ടൂര്‍ണമെന്റില്‍ അഞ്ചു മത്സരങ്ങളില്‍ പതിനഞ്ച് പോയിന്റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. അറുപത്തിയഞ്ചാം മിനിറ്റില്‍ റിച്ചാര്ഡിലസണ് ബ്രസീലിന് ലീഡ് നേടിക്കൊടുത്തു. രണ്ടാം പകുതിയുടെ അധികസമയത്ത് നെയ്മര്‍ പെനാല്‍റ്റിയിലൂടെ ബ്രസീലിന്റെ രണ്ടാം ഗോളും നേടി.
കളിക്കളത്തിന് പുറത്ത് കളിക്കാരുടെ വിപ്ലവത്തിന് കളമൊരുങ്ങുന്നതിനിടെയാണ് ബ്രസീലിന്റെ വിജയം. കോപ്പ അമേരിക്ക വേദിയായി അവസാന നിമിഷം ബ്രസീലിനെ തെരഞ്ഞെടുത്തതാണ് ബ്രസീല്‍ കളിക്കാരെ ചൊടുപ്പിച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നതിനാല്‍ കോപ്പ അമേരിക്കയില്‍ കളിക്കില്ലെന്ന് ബ്രസീലിലെ ഒരു കൂട്ടം കളിക്കാര്‍ ഭീഷണി മുഴക്കിയിരിക്കുകയാണ്. ബ്രസീലില്‍ ഇത് വരെ കൊവിഡ് ബാധിച്ച് 470000 പേര് മരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: