സുക്മ : ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. 15 ജവാന്മാരെ കാണാതായി. സുക്മയിലാണ് മാവോയിസ്റ്റ് ഭീകരരും സുരക്ഷാ സൈന്യവുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. കാണാതായ ജവാന്മാര്ക്കായി ഹെലിക്കോപ്ടറുകളുടെ സഹായത്തോടെ സൈന്യം. തെരച്ചില്‍ നടത്തി വരികയാണ്.
ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച രണ്ട് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ മുപ്പതോളം ജവാന്മാരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 2013ലെ ജീറാം ഘാട്ടി കൊലപാതകങ്ങളിലും മറ്റ് ആക്രമണങ്ങളിലും പങ്കാളിയായ മാവോയിസ്റ്റ് ഭീകരന് മാദ്വി ഹിദ്മയുടെ സാന്നിധ്യത്തെ കുറിച്ച് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നതിനിടെ മാവോയിസ്റ്റ് ഭീകരര്‍ സുരക്ഷാ സൈന്യത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒന്‍പത് കമ്മ്യൂണിസ്റ്റ് ഭീകരര്‍ കൊല്ലപ്പെട്ടതായും പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ ഇരുനൂറ്റിയമ്പതോളം കമ്മ്യൂണിസ്റ്റ് ഭീകരര്‍ സ്ഥലത്ത് ഉണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കി.
മാവോയിസ്റ്റ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരവര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധീരജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചസൈനികരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ധീരജവാന്മാരുടെ ജീവത്യാഗം ഒരിക്കലും വെറുതെയാകില്ല. പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: