കൊച്ചി: വോട്ടെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ, കേരളത്തിന്റെ രാഷ്ട്രീയ ചിത്രത്തില്‍ കേന്ദ്ര ബിന്ദുവായി മാറി ബിജെപി. വാര്‍ത്താ സമ്മേളനങ്ങളിലും പൊതു പരിപാടികളിലും മുഖ്യമന്ത്രിയും പ്രധാനമായും പരാമര്‍ശിക്കുന്നത് ബിജെപിയെക്കുറിച്ച്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും അടക്കം കോണ്‍ഗ്രസ് നേതാക്കളും നിരന്തരം പറയുന്നത് ബിജെപിക്കെതിരെയാണ്. രണ്ടു മുന്നണികളും ‘ആഞ്ഞടിക്കുന്നത്’ ബിജെപിക്കെതിരെ. ഇരുകൂട്ടരും ബിജെപിയെ കാര്യമായിത്തന്നെ ഭയക്കുന്നുവെന്ന് വ്യക്തം.
ത്രിപുര മോഡലില്‍ അട്ടിമറിക്കാനാണ് ശ്രമമെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് കഴിഞ്ഞ ദിവസം പിണറായി പറഞ്ഞത്. ത്രിപുരയില്‍ ഇടതുപക്ഷത്തെ തൂത്തെറിഞ്ഞാണ് ബിജെപി അധികാരം പിടിച്ചത്. അത്തരമൊരു അട്ടിമറി ഇവിടെയും ഇന്നല്ലെങ്കില്‍ നാളെ വരുമെന്നു സിപിഎം ഭയക്കുന്നു. ബിജെപി സിപിഎമ്മുമായി ധാരണയിലാണെന്ന് യുഡിഎഫും, യുഡിഎഫുമായി ധാരണയിലാണെന്ന് എല്‍ഡിഎഫും ആവര്‍ത്തിക്കുന്നു. ഇതും ബിജെപിക്കു ലഭിക്കുന്ന സ്വാധീനവും മുന്നണികളെ ഭയപ്പെടുത്തുന്നുവെന്നതിന് തെളിവാണ്.
ബിജെപി വരുമെന്ന് ഭയപ്പെടുത്തിയാണ്, ഇരുമുന്നണികളും ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തിയിരുന്നത്. കേരളം മതേതര ദുര്ഗമാണെന്നും ബിജെപിക്ക് വളരാന്‍ കഴിയുന്ന മണ്ണല്ലെന്നും ഇടതുപക്ഷം കാരണമാണ് ബിജെപിക്ക് വളരാനാവാത്തത് എന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.
അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി എന്തിന് ബിജെപിയോട് ഭയം പ്രകടിപ്പിക്കുന്നു? ന്യൂനപക്ഷങ്ങളെ എന്തിനു ഭയപ്പെടുത്തുന്നു? ഇവിടെ വളരില്ലെന്ന് പറഞ്ഞ് എന്തിനു സ്വയം ആശ്വസിക്കുന്നു? ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് ക്രൈസ്തവ വിഭാഗങ്ങള്‍, ബിജെപിയിലേക്ക് അടുക്കുന്നുണ്ട്. ക്രൈസ്തവരിലെ നിഷ്പക്ഷരായവരില്‍ ഇത്തരമൊരു മാറ്റം വരുന്നില്ലെങ്കില്‍, അവര്‍ ബിജെപിയോട് എതിര്‍പ്പില്ലെന്നും വോട്ട് ചെയ്യുന്നതില്‍ മടിയില്ലെന്നും പറയുന്നില്ലെങ്കില്‍ എന്തിനാണ് ഇടതുപക്ഷവും യുഡിഎഫും ബിജെപി ഭീതി പരത്താന്‍ ശ്രമിക്കുന്നതെന്ന ചോദ്യമുണ്ട്. പത്തു വര്‍ഷം മുന്‍പുണ്ടായിരുന്ന സ്ഥിതിയില്‍ നിന്നു കേരളത്തില്‍ ബിജെപിക്ക് വലിയ സ്വാധീനമുണ്ടായി. വോട്ടുണ്ട്, ജന പിന്തുണയുമുണ്ട്. അതിനാല്‍ ഭരണം ഏറെ അകലെയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: