ന്യൂദൽഹി: രാജ്യത്തുടനീളമുള്ള സംസ്ഥാന കോൺഗ്രസ് ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്താനൊരുങ്ങി ബിജെപി. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധി ദുരുദ്ദേശ്യത്തോടെ പ്രതിഷേധ പ്രകടനം നടത്തുകയും ബഹളം സൃഷ്ടിക്കുകയും ചെയ്തുവെന്ന് ബിജെപി ആരോപിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ കോൺഗ്രസ് എംപിമാരും രാഹുൽ ഗാന്ധിയും ശ്രമിച്ചുവെന്നും ബിജെപി തുറന്നടിച്ചു.
രാഷ്‌ട്രീയ എതിരാളികളെ ഗുരുതരമായ അപകടത്തിലാക്കുന്ന പ്രവണത കോൺഗ്രസ് പാർട്ടിക്കുണ്ടെന്ന് ബിജെപി പ്രസ്താവിച്ചു. രാഷ്‌ട്രീയ എതിരാളികളുടെ വീടുകൾക്ക് പുറത്ത് പ്രതിഷേധിക്കുന്ന അപലപനീയമായ രീതി കോൺഗ്രസ് പാർട്ടി പ്രോത്സാഹിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്തുടനീളമുള്ള കോൺഗ്രസ് ഓഫീസുകൾക്ക് മുന്നിൽ പ്രകടനങ്ങൾ സംഘടിപ്പിച്ച് ബിജെപി ഇതിൽ പ്രതിഷേധിക്കും.
ഇന്നലെയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രിയുടെ വസതി വളഞ്ഞിരുന്നത്. ഈ പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി ഉൾപ്പെടെ എല്ലാ നേതാക്കളെയും കസ്റ്റഡിയിലെടുത്തു. എന്നിരുന്നാലും മൂന്ന് മണിക്കൂറിന് ശേഷം അവരെ വിട്ടയച്ചു. മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി പാർലമെന്ററി പാർട്ടി ചെയർമാനുമായ സോണിയ ഗാന്ധിയും വിഷയത്തിൽ സജീവമായി ഇടപെട്ടതായി കാണപ്പെട്ടു. മന്ദിർ മാർഗ് പോലീസ് സ്റ്റേഷൻ സന്ദർശിച്ച് പ്രിയങ്ക ഗാന്ധിയെ കണ്ട് പിന്തുണ അറിയിച്ചു.
















