ബെംഗളൂരു: വാടകഗര്‍ഭധാരണത്തിനു പകരമായി യുവതിക്ക് ലഭിക്കുന്ന തുകയുടെ ഒരു വിഹിതം നല്‍കണമെന്ന് ആവശ്യപ്പെട്ടെത്തിയ വനിതാ സംഘടനാ പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ യുവതിയുടെ ഗര്‍ഭം അലസി.
അടിവയറ്റിലേറ്റ തൊഴിയില്‍ ആരോഗ്യസ്ഥിതി വഷളായ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ മൊഴിയില്‍ അഞ്ചു സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘത്തിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം യുവതി പേയിങ് ഗസ്റ്റായി താമസിക്കുന്ന സ്ഥലത്തെത്തിയായിരുന്നു മര്‍ദനം.
ബെഗൂര്‍ സ്വദേശിനിയായ യുവതി പണത്തിനുള്ള ആവശ്യം കാരണമാണ് വാടക ഗര്‍ഭധാരണത്തിനു തയാറായത്. ആറു മാസം മുന്‍പാണ് അടുത്തുള്ള ഒരു വന്ധ്യത ക്ലിനിക്കില്‍ നിന്ന് കുട്ടികളില്ലാത്ത ദമ്പതികള്‍ക്കു വേണ്ടി വാടക ഗര്‍ഭധാരണത്തിനു തയാറായത്. തുടര്‍ന്നുള്ള യുവതിയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നുത് ക്ലിനിക്കിലെ പ്രവര്‍ത്തകരായിരുന്നു.
പ്രസവശേഷം യുവതിക്ക് ദമ്പതികള്‍ ഒരു നിശ്ചിത തുക കൊടുക്കുമെന്നു വാഗ്ദാനം ചെയ്തിരുന്നു. ബൊമ്മനഹള്ളിയിലുള്ള സ്വാതി മഹിളാ സംഘടനാ പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ട് ആറംഗ സംഘം ഒരാഴ്ച മുന്‍പാണ് യുവതി താമസിക്കുന്ന സ്ഥലത്തെത്തിയത്.
യുവതിക്കു ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതം തങ്ങളുടെ സംഘടനയ്ക്ക് നല്‍കണമെന്ന് സംഘം ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ യുവതിയുടെ വയറ്റിലുള്ള കുഞ്ഞിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്.
കഴിഞ്ഞ ദിവസം വീണ്ടുമെത്തിയ സംഘം യുവതിയോട് പണം നല്കാന് ആവശ്യപ്പെട്ടു. അവര്‍ തയാറായില്ല. ഇതോടെ സംഘം യുവതിയെ മര്‍ദിച്ചു. യുവതിയുടെ സഹായത്തിന് നിര്‍ത്തിയിരുന്നവരെയും സംഘം മര്‍ദിച്ചു.
അടിവയറ്റിലേറ്റ തൊഴിയില്‍ യുവതിയില്‍ നിന്ന് അമിതമായി രക്ത്രസ്രാവമുണ്ടായതോടെ സംഘം സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. അബോധാവസ്ഥയിലായ യുവതിയെ ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം ഗര്‍ഭം അലസിപ്പോയി.
പൂജ, പ്രേമ, ആശ, റീത്ത, പ്രമീള, മഞ്ജുനാഥ് എന്ന പേരുകളാണ് സംഘം യുവതിയോട് പറഞ്ഞിരുന്നത്. യുവതിയുടെ പരാതിയില്‍ ആറുപേര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കൊലപാതകശ്രമം, ഭ്രൂണഹത്യ എന്നിങ്ങനെയുള്ള വകുപ്പുകളാണ് പോലീസ് ചുമത്തിയത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ എത്രയും വേഗം കണ്ടെത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: