കാലിഫോർണിയ: പ്രമുഖ വ്യവസായി എലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ് എഐ, സ്റ്റെബിലിറ്റി എഐ എന്നിവയ്‌ക്കെതിരെ അഞ്ച് അജ്ഞാത യുവതികൾ അമേരിക്കൻ കോടതിയിൽ കൂട്ടഹർജി ഫയൽ ചെയ്തു. തങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് കമ്പനിയുടെ എഐ ടൂളുകൾ വഴി വ്യാജ ലൈംഗിക ദൃശ്യങ്ങളും നഗ്നചിത്രങ്ങളും നിർമ്മിച്ചുവെന്നാണ് പരാതി. യുവതികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ‘ജെയ്ൻ ഡോ’ എന്ന വ്യാജപ്പേരുകളിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഹർജിക്കാരിൽ ഒരാൾ നിലവിൽ പ്രായപൂർത്തിയാകാത്ത ആളാണ്. മറ്റുള്ളവർ സംഭവസമയത്ത് പ്രായപൂർത്തിയാകാത്തവരായിരുന്നു. ഹർജിക്കാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്ന സാധാരണ ചിത്രങ്ങൾ എടുത്തുമാറ്റി, എക്സ് എഐയുടെ ‘ഗ്രോക്ക്’ ചാറ്റ്‌ബോട്ട്, സ്റ്റെബിലിറ്റി എഐയുടെ ‘സ്റ്റേബിൾ ഡിഫ്യൂഷൻ’ എന്നീ എഐ ടൂളുകൾ ഉപയോഗിച്ച് ലൈംഗികച്ചുവയുള്ള ചിത്രങ്ങളാക്കി മാറ്റിയെന്നാണ് പ്രധാന പരാതി.
മറ്റ് എഐ കമ്പനികളെപ്പോലെ അശ്ലീല‑ലൈംഗിക ദൃശ്യങ്ങൾ നിർമ്മിക്കുന്നത് തടയാനുള്ള ശക്തമായ സുരക്ഷാ കവചങ്ങൾ ഗ്രോക്ക് ചാറ്റ്‌ബോട്ടിന് എക്സ് എഐ ഏർപ്പെടുത്തിയിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ മുഖം വികൃതമാക്കിയുള്ള ചിത്രങ്ങൾ ടെലിഗ്രാം, ഡിസ്‌കോർഡ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചതോടെ തങ്ങളുടെ അന്തസും വ്യക്തിസുരക്ഷയും പൂർണ്ണമായി തകർന്നുവെന്നും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും യുവതികൾ വ്യക്തമാക്കി.
















