കൊച്ചി: പാലാരിവട്ടം മേൽപ്പാലം കോടതിയുടെ അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി. ലോഡ് ടെസ്റ്റ് നടത്തുന്നതിൽ വിദഗ്‌ദ്ധരുമായി ആലോചിച്ച് സർക്കാർ തീരുമാനം അറിയിക്കണം. സർക്കാർ ഇക്കാര്യത്തിൽ രണ്ടാഴ്ചയ്‌ക്കകം മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
പാലം പൊളിക്കുന്നന്നതിനുള്ള സ്റ്റേയുടെ കാലാവധി ഇന്ന് അവസാനിച്ചിരിക്കെയാണ് കോടതി നിർദേശം. പാലാരിവട്ടം പാലം പൊളിക്കുന്നതിനെതിരായ പൊതുതാൽപര്യ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. എൻജിനീയർമാരുടെ സംഘടനയും രണ്ടു സ്വകാര്യ വ്യക്തികളുമാണ് കോടതിയെ സമീപിച്ചത്. വിശദമായ ഭാരപരിശോധന നടത്തിയ ശേഷം മാത്രമേ പാലം പൊളിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്നാണ് എൻജിനീയർമാരുടെ ഹർജിയിലെ പ്രധാന ആവശ്യം. സ്വകാര്യവ്യക്തികളുടെ ഹർജിയിൽ പാലം പൊളിക്കുന്നത് നേരത്തെ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു.
ഇ.ശ്രീധരന്റെ വാക്കുകളുടെ മാത്രം അടിസ്ഥാനത്തിലാണ് പാലം പൊളിക്കാൻ പോകുന്നത്. ഐഐടിയുടെ പഠന റിപ്പോർട്ട് തള്ളിക്കൊണ്ട് ഒരാളുടെ മാത്രം വാക്കു കേട്ട് പാലം പൊളിക്കരുതെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാൻ കഴിയുമോയെന്ന് പരിശോധിക്കാതെ പാലം പൊളിക്കരുതെന്നും സമയബന്ധിതമായി ലോഡ് ടെസ്റ്റ് നടത്താൻ സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.
ഭാര പരിശോധനയടക്കം ശാസ്ത്രീയ പരിശോധനകൾ നടത്തിയിട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് മറുപടി നൽകാൻ സാവകാശം നൽകിയത്.
















