ന്യൂദല്‍ഹി: തന്റെ സൂപ്പർഹിറ്റ് ചിത്രമായ ‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിർമ്മിച്ചതാണെന്നത് വെറുമൊരു തെറ്റായ കഥ മാത്രമാണെന്ന് ആമിർ ഖാന്‍. 3 ഇഡിയറ്റ്സിന് സോനം വാങ്ചുകുമായി ഒരു ബന്ധവുമില്ല എന്ന് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയും പറഞ്ഞു.
സിനിമ ചെയ്യുന്ന സമയത്ത് തനിക്കോ സംവിധായകൻ രാജ്‌കുമാർ ഹിറാനിക്കോ തിരക്കഥാകൃത്ത് അഭിജാത് ജോഷിക്കോ സോനം വാങ്‌ചുകിനെക്കുറിച്ച് അറിയില്ലായിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഫുൻസുക് വാങ്ഡു അദ്ദേഹത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. വാങ്‌ചുക് തന്നെ മുൻപ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും ആമിർ കൂട്ടിച്ചേർത്തു.
പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (FTII) പ്രവേശനം നേടാൻ ആഗ്രഹിച്ച ഒരു വിദ്യാർത്ഥിയെ അടിസ്ഥാനമാക്കിയുള്ളതാണ് ത്രീ ഇഡിയറ്റ്സ് എന്ന സിനിമ. അയാൾക്ക് പ്രവേശനം ലഭിച്ചില്ല, പക്ഷേ അവന്റെ സുഹൃത്ത് പ്രവേശനം നേടി. പക്ഷേ അവന്റെ സുഹൃത്തിന്റെ അച്ഛൻ അവനെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ അനുവദിച്ചില്ല. അപ്പോൾ ആ കുട്ടി തന്റെ സുഹൃത്തിന്റെ സ്ഥാനത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. മൂന്ന് വർഷത്തിന് ശേഷം, അയാൾക്ക് പിടിക്കപ്പെടുകയും ബിരുദം നിഷേധിക്കപ്പെടുകയും ചെയ്തു. അവൻ പറഞ്ഞു, ‘ഞാൻ ബിരുദത്തിനല്ല ഇവിടെ വന്നത്. ഞാൻ വിദ്യാഭ്യാസത്തിനാണ് ഇവിടെ വന്നത്'”- ഇതാണ് ത്രീ ഇഡിയറ്റ്സിന്റെ കഥയെന്ന് രാജ് കുമാര്‍ ഹിരാനി പറഞ്ഞു.
ഈയിടെ ത്രീ ഇഡിയറ്റ്സില്‍ ആമിര്‍ ഖാനൊപ്പം അഭിനയിച്ച ഓമി വൈദ്യയാണ് ത്രീ ഇഡിയറ്റ്സ് എന്ന സിനിമ സോനം വാങ്ചുക്കിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അഭിപ്രായപ്പെട്ടത്. ഇതോടെ സോനം വാങ്ചുക്കിന് വലിയ ആരാധകവൃന്ദം ഉണ്ടായി. പക്ഷെ ഇത് തെറ്റാണെന്നാണ് ആമിര്‍ ഖാനും രാജ് കുമാര്‍ ഹിരാനും സ്ഥിരീകരിച്ചത്.
അതേ സമയം സോനം വാങ്ചുകിന്റെ ആരോഗ്യനിലയില്‍ എല്ലാവർക്കും ആശങ്കയുണ്ടെന്നും എത്രയും വേഗം നിരാഹാരം അവസാനിപ്പിച്ച് ആരോഗ്യം സംരക്ഷിക്കാൻ വാങ്‌ചുക് തയ്യാറാകണമെന്നും ആമിർ ഖാൻ അഭ്യർത്ഥിച്ചു. ആമിര്‍ ഖാന്റെ ഈ പ്രതികരണം കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി.ബോളിവുഡില്‍ നിന്നും സമരത്തിന് പിന്തുണ കിട്ടാന്‍ അവര്‍ നെട്ടോട്ടമോടുന്നതിനിടയിലാണ് ആമിര്‍ ഖാനില്‍ നിന്നും ഇവര്‍ക്ക് ഷോക്ക് കിട്ടിയത്.
















