തിരുവനന്തപുരം: ശബരിമലയിൽ ഹെലികോപ്റ്റര്‍ സംവിധാനമേര്‍പ്പെടുത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ശബരി സര്‍വീസ് എന്ന കമ്പനിയാണ് തീര്‍ത്ഥാടകര്‍ക്കായി ഹെലികോപ്റ്റര്‍ സര്‍വീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 17 മുതലാണ് സര്‍വീസ് ആരംഭിക്കുക. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്നവരെ ശബരിമലയില്‍ എത്തിക്കുന്നതാണ് ഈ സര്‍വീസ്.
എന്നാൽ, ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഏത് യാത്രാസംവിധാനവും തീരുമാനിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി വേണമെന്നിരിക്കെ അനധികൃതമായി സേവനം തീരുമാനിക്കുകയും പരസ്യംചെയ്യുകയും ചെയ്തതിനെതിരെ നടപടി എടുക്കുമെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
നെടുമ്പാശേരിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ കാലടിയിലുള്ള ഹെലിപ്പാഡില്‍ നിന്നാണ് യാത്ര ക്രമീകരണങ്ങള്‍ നടത്തിരിക്കുന്നത്. കാലടിയില്‍ നിന്ന് നിലയ്‌ക്കലേക്കും തിരിച്ചുമാണ് സര്‍വീസുകള്‍. ഏകദേശം അരമണിക്കൂര്‍ കൊണ്ട് കാലടി-നിലക്കല്‍ യാത്ര പൂര്‍ത്തിയാക്കാനാവുമെന്നാണ് റിപ്പോര്‍ട്ട്. ഒരു ദിവസത്തെ അദ്യ സര്‍വീസ് ആരംഭിക്കുന്നത് രാവിലെ ഏഴുമണിയോടെയാണ്. ഇത്തരത്തില്‍ ദൈനംദിനം 12 സര്‍വീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
ശബരിമല നെയ്യഭിഷേകം ഉള്‍പ്പടെ ദര്‍ശനത്തിനു വേണ്ട മറ്റു സഹായങ്ങളും കമ്പനി ചെയ്തു നല്‍കും. ഒരാള്‍ക്ക് 29,500 രൂപയാണ് ടിക്കറ്റ് (അപ് ആന്‍ഡ് ഡൗണ്‍) നിരക്ക്.
















