കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിലെ പ്രതി ജോളി ജോസഫിന് വഴിവിട്ട് സഹായങ്ങൾ ചെയ്ത തഹസിൽദാർ ജയശ്രീ ആരോപങ്ങൾ നിഷേധിച്ചു. തന്റെ മകളെയും അപായപ്പെടുത്താൻ ജോളി ശ്രമിച്ചുവെന്ന് ജയശ്രീ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. മകളുടെ വായിൽ നിന്നും നുരയും പതയും വരുന്നെന്ന് തന്നെ വിളിച്ചറിയിച്ചത് ജോളിയാണ്. രണ്ടു പ്രാവശ്യം ഇങ്ങനെ സംഭവിച്ചുവെന്നും ജയശ്രീ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
ഇപ്പോൾ കോഴിക്കോട് ലാൻഡ് അക്വിസിഷൻ തഹസിൽദാർ ആണ് ജയശ്രീ. 2012ലാണ് ജോളിയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തഹസിൽദാർ വഴിവിട്ട് സഹായങ്ങൾ ചെയ്തത്. മറ്റൊരു വില്ലേജിൽ വില്ലേജ് ഓഫീസറായിരുന്ന ജയശ്രീ കൂടത്തായി വില്ലേജ് ഓഫീസിലേക്ക് വിളിച്ചു പറഞ്ഞാണ് രേഖകളെ മറി കടന്ന് വ്യാജ ഒസ്യത്ത് പ്രകാരം ഭൂമിയുടെ നികുതി ജോളി അടച്ചത്. പിന്നീട് ഇതുസംബന്ധിച്ച് പരാതി ഉയർന്നതോടെ ഇത് ഒഴിവാക്കി യഥാർത്ഥ അവകാശികളുടെ പേരിൽ നികുതി ഈടാക്കുകയായിരുന്നു.
പലപ്പോഴും ഇവർ ജോളിയുടെ കാറിലായിരുന്നു വന്നു പോയിരുന്നത്. താലൂക്ക് ഓഫീസിലെ ചില ജീവനക്കാർ ജോളിയെ മേഡം എന്നായിരുന്നു വിളിച്ചിരുന്നത്.
















