കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളി രണ്ടിലേറെ തവണ ഗർഭഛിദ്രം നടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ജോളി ഗർഭഛിദ്രം നടത്തിയ ക്ലിനിക്കിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തും. അതീവ സങ്കീർണമായ ജീവിതം നയിച്ച ഒരാളായിരുന്നു ജോളിയെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
ജോളി എൻഐടി കന്റീനിൽ സ്ഥിരം സന്ദർശകയായിരുന്നുവെന്ന് അവിടത്തെ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. ജോളി ഒറ്റയ്‌ക്കായിരുന്നു കന്റീനിൽ എത്തിയിരുന്നത്. ഇവർ എൻഐടി ജീവനക്കാരിയാണോ അല്ലയോ എന്ന് അറിയില്ലെന്നും കന്റീൻ ജീവനക്കാർ പറയുന്നു. പെൺകുട്ടികളോട് വെറുപ്പ് പുലർത്തിയിരുന്ന ജോളി പ്രത്യേക മാനസികാവസ്ഥയിലായിരുന്നു. ആദ്യ ഭർത്താവ് റോയി തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നും ജോളി വെളിപ്പെടുത്തിയിട്ടുണ്ട്. റെഞ്ചിയുടെ മകളുടെ വായിൽ നിന്നും നുരയും പതയും വന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വിവാഹശേഷമുള്ള ജീവിതത്തിൽ ജോളിയുടെ നടപടികളും രീതികളും ശരിയായ തരത്തിലായിരുന്നില്ലെന്നും കുടുംബത്തിന്റെ അഭിമാനമോർത്തിട്ടാണ് പുറത്ത് പറയാതിരുന്നതെന്നും ഷാജു അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ദിവസവും ഒരുപാട് ഫോൺകോളുകൾ ജോളി ചെയ്യുമായിരുന്നുവെന്നും അതേക്കുറിച്ചുള്ള ചോദ്യങ്ങളെ അവർ അവഗണിച്ചിരുന്നുവെന്നും ഷാജു പറഞ്ഞു.
അതേസമയം ജോളിക്ക് ഒരു നിയമസഹായവും ഒത്താശയും നൽകില്ലെന്ന് ജോളിയുടെ ഭർത്താവ് ഷാജുവിന്റെ പിതാവ് സഖറിയാസ് പറഞ്ഞു.
















