ന്യൂദല്‍ഹി: കശ്മീരിനുള്ള പ്രത്യേക പദവിയും 370ാം വകുപ്പ് റദ്ദാക്കാനുള്ള ചരിത്രപരമായ തീരുമാനവും പ്രഖ്യാപനവും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത് കൃത്യമായ ആസൂത്രണത്തോടെ. തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ചില സംസ്ഥാനങ്ങളില്‍ മുസ്ലിം മതതീവ്രവാദ സംഘടനകള്‍ കലാപത്തിന് ഗൂഢാലോചന നടത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശന സുരക്ഷ ഒരുക്കാനാണ് തീരുമാനം. മതതീവ്രവാദ സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തുമെന്ന കരുതുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പക്കലുള്ള രേഖകളിലാണ് കേരളത്തിന്റെ പേരും ഇടംപിടിച്ചത്. കേന്ദ്രമന്ത്രിസഭാ യോഗം കഴിഞ്ഞ് രാജ്യസഭയിലേക്കെത്തിയ അമിത് ഷായുടെ കൈകളിലുള്ള ‘ ടോപ് സീക്രട്ട്’ എന്നു രേഖപ്പെടുത്തിയ പട്ടികയില്‍ കശ്മീര്‍ പ്രഖ്യാപനം സംബന്ധിച്ച നടപടി ക്രമങ്ങളാണ് ഉണ്ടായിരുന്നു. വിദേശ വാര്‍ത്ത ഏജന്‍സിയായ എഎഫ്പി ഫോട്ടോഗ്രാഫര്‍ ഈ ചിത്രം പകര്‍ത്തുകയും മാധ്യമങ്ങളിലൂടെ പുറത്തുവരുകയും ചെയ്തു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ വിവരം അറിയിച്ച് അനുമതി തേടല്‍, കേന്ദ്രമന്ത്രിസഭാ യോഗം, രാജ്യസഭയിലെ പ്രഖ്യാപനം തുടങ്ങി എല്ലാ വിവരങ്ങളും പട്ടികയായി രേഖപ്പെടുത്തിയിരുന്നു. ഇതിനൊടുവിലാണ് സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ചു വിവരമുള്ളത്. സുരക്ഷ ശക്തമാക്കേണ്ട പട്ടികയില്‍ ജമ്മു കശ്മീര്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ബിഹാര്‍, അസം ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളവും ഇടംപിടിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഈ സംസ്ഥാനങ്ങളിലെ ആഭ്യന്തരവകുപ്പിന് സുരക്ഷ സംബന്ധിച്ച നിര്‍ദേശങ്ങളും കൈമാറിയിട്ടുണ്ട്. കേരളത്തിലെ മലബാര്‍ മേഖലയില്‍ മതതീവ്രവാദികലുടെ സാന്നിധ്യം ശക്തമാണെന്നും കശ്മീര്‍ നടപടിയുടെ പേരില്‍ കലാപ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇടയുണ്ടെന്നുമാണ് രഹസ്യവിവരം. ഇതേത്തുടര്‍ന്ന് ഇത്തരം പ്രദേശങ്ങളില്‍ കര്‍ശന സുരക്ഷയ്‌ക്കും നടപടിക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കശ്മീര്‍ വിഭജിക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. എണ്ണായിരത്തോളം സൈനികരെ കൂടി കശ്മീര്‍ താഴ്‌വരയില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള പ്രതിഷേധ യോഗങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും പോലീസും സൈന്യവും അനുമതി നല്‍കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിഘടനവാദി നേതാക്കള്‍ക്കകം ഏര്‍പ്പെടുത്തിയിരുന്നു സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. പ്രകോപനം സൃഷ്ടിക്കാന്‍ സാധ്യതുള്ള നേതാക്കളെ എല്ലാം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പാക് അതിര്‍ത്തിയില്‍ അതിശക്തമായ പട്രോളിങ് ആണ് സൈന്യം നടത്തുന്നത്. അതിര്‍ത്തി സമീപം നിരവധി യുദ്ധവിമാനങ്ങള്‍ സജ്ജമായിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സേനയ്‌ക്കും സര്‍ക്കാര്‍ പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ട്.
















