മൈസൂരു: സ്വരമാധുരിയാല്‍ ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ച ഗായിക എസ് ജാനകി ഓര്‍മ്മയായി. മെസൂരുവില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം.
രാഷ്‌ട്രീയ, സാംസ്‌കാരിക, ചലച്ചിത്ര പിന്നണിഗാന പ്രതിഭകളടക്കം പതിനായിരങ്ങളെ സാക്ഷി നിര്‍ത്തിയായിരുന്നു സംസ്‌കാര ചടങ്ങുകള്‍.മൈസുരു മഹാരാജ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിന് ശേഷമാണ് കനിയനഹുണ്ടി ഫാം ഹൗസില്‍ സംസ്‌കാരത്തിനായി ജാനകിയുടെ ഭൗതിക ശരീരം എത്തിച്ചത്.
തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ ബഹുമതികള്‍ നല്‍കി. പേരക്കുട്ടി അപ്‌സരയാണ് ജാനകിയമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. തെലുങ്ക് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
മൈസൂരു അപ്പോളോ ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് 7.30 ഓടെ ആയിരുന്നു മരണം. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഉച്ചയ്‌ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട് എസ് ജാനകി. 17 ഭാഷകളില്‍ പാടിയ അവര്‍ ആന്ധ്രപ്രദേശ് സ്വദേശിനിയാണ്. നാല് തവണ മികച്ച പിന്നണി ഗായികയ്‌ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് അവര്‍ക്ക് ലഭിച്ചു.
















