ഗുവാഹത്തി ; മയക്കുമരുന്നുകൾക്കെതിരെ സീറോ ടോളറൻസ് നയവുമായി അസം . നൽബാരി ജില്ലയിലെ അസം പോലീസ് ബറ്റാലിയൻ ഗ്രൗണ്ടിൽ നടന്ന സംസ്ഥാനതല മയക്കുമരുന്ന് നിർമാർജന പരിപാടിയിൽ, 472.51 കോടി രൂപയുടെ മയക്കുമരുന്നാണ് നശിപ്പിച്ചത്. കൂട്ടിയിട്ട മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും മേൽ മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മ തന്നെയാണ് നേരിട്ട് റോഡ് റോളർ ഓടിച്ച് തകർത്തത്.
“ഈ നിർമാർജന പ്രക്രിയ അടുത്ത 10 ദിവസത്തേക്ക് തുടരും. കേന്ദ്ര സർക്കാർ മയക്കുമരുന്ന് നിർമാർജന യന്ത്രം നൽകിയിട്ടുണ്ട്. 472.51 കോടി രൂപയുടെ മയക്കുമരുന്ന് ഇന്ന് നശിപ്പിച്ചു .. ഈ മരുന്നുകൾ പൂർണ്ണമായും നശിപ്പിക്കാൻ അടുത്ത 10 ദിവസത്തേക്ക് നമുക്ക് ശ്രമിക്കേണ്ടി വരും . മയക്കുമരുന്നിനെതിരായ ഈ പോരാട്ടത്തിൽ ഞങ്ങൾ ക്രൂരത കാണിക്കും. അതിൽ മാറ്റമില്ല . കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനം 3,300-ലധികം എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 3,227 കോടിയിലധികം രൂപയുടെ മയക്കുമരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും “ ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന 26,000-ത്തിലധികം പേരെ അറസ്റ്റ് ചെയ്ത് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്.
















