കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി നടത്തിയ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത യുവതിയുടെ കാൽ നഷ്ടപ്പെട്ടതായി പരാതി . സെബാശ്രയ് ആരോഗ്യ ക്യാമ്പിലെ ചികിത്സയ്‌ക്ക് ശേഷമാണ് വലതു കാൽ നഷ്ടപ്പെട്ടതെന്ന് യുവതൊ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അഭിഷേക് ബാനർജി നടത്തിയ മെഡിക്കൽ ക്യാമ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മൂന്നാമത്തെ എഫ്‌ഐആറാണിത്.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഹേഷ്തല നിവാസിയായ മാലോട്ടി ബിശ്വാസ് കാൽമുട്ട് വേദനയ്‌ക്ക് ചികിത്സ തേടി രണ്ട് മാസങ്ങൾക്ക് മുമ്പ് സെബാശ്രയ് ആരോഗ്യ ക്യാമ്പിൽ പോയിരുന്നുവെന്ന് അവരുടെ പരാതിയിൽ പറയുന്നു. ക്യാമ്പിലെ ഡോക്ടർമാർ മരുന്നുകൾ നൽകിയെന്നും അത് ഡോക്ടർമാർ നിർദ്ദേശിച്ചതുപോലെ കഴിക്കാൻ തുടങ്ങിയെന്നും മാലോട്ടി ബിശ്വാസ് പറഞ്ഞു. എന്നാൽ, തന്റെ നില മെച്ചപ്പെടുന്നതിനുപകരം വഷളായതായി അവർ പോലീസിനോട് പറഞ്ഞു. തുടർന്ന് കൂടുതൽ ചികിത്സ തേടി മറ്റൊരു സെബാശ്രയ് ക്യാമ്പിൽ പോയി.
രണ്ടാമത്തെ ക്യാമ്പിലെ ഡോക്ടർമാർ ചികിത്സയ്‌ക്കായി വലിയൊരു തുക നൽകാൻ ആവശ്യപ്പെട്ടതായി ബിശ്വാസ് പരാതിയിൽ പറഞ്ഞു. സമ്മതിക്കാതിരുന്നപ്പോൾ, യുവതിയെ സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്തു. സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധ പരിശോധനയ്‌ക്ക് വിധേയയാക്കി. വലതു കാലിനേറ്റ ക്ഷതം മാറ്റാനാകാത്തതാണെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് കാൽ മുറിച്ചുമാറ്റേണ്ടിവന്നു.
2025 ജനുവരി 2 ന് ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധികാരത്തിലിരുന്നപ്പോൾ ആരംഭിച്ച ആരോഗ്യ സംരക്ഷണ സംരംഭമാണ് സെബാശ്രയ്. പരിപാടിയുടെ പ്രവർത്തനത്തെക്കുറിച്ച് ഇതിനകം തന്നെ ചോദ്യങ്ങൾ നേരിടുന്നുണ്ട്. സെബാശ്രയ് ആരോഗ്യ ക്യാമ്പുകളിലെ ക്രമക്കേടുകൾ സംബന്ധിച്ച് രണ്ട് എഫ്‌ഐആറുകൾ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു.















