ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം. കശ്മീരിനെ രണ്ടു മേഖലകളാക്കി സര്‍ക്കാര്‍ വിഭജിച്ചു. ജമ്മു കശ്മീരും ലഡാക്കും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാകും. ഇതില്‍ ജമ്മു കശ്മീരിന് മാത്രമായിരിക്കും നിയമസഭ ഉണ്ടാകുക. ലഡാക്ക് കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന്റെ കീഴിലായിരിക്കും. ലഡാക്കില്‍ നിയമസഭ ഉണ്ടായിരിക്കില്ല. ഗവര്‍ണര്‍ ഭരണമായിരിക്കും ഇവിടെ നടക്കുക. വിഘടനവാദികളെ ഒതുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കാശ്മീരിനെ രണ്ടായി വിഭജിച്ചത്.
ജമ്മു കശ്മീരിലെ മോദി സര്‍ക്കാര്‍ എടുത്ത സുപ്രധാന തീരുമാനങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിശദീകരിച്ചത്. ഇന്നു രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ സുപ്രധാന തീരുമാനം അദ്ദേഹം ഇരുസഭകളേയും അറിയിച്ചത്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയാനുമുള്ള തീരുമാനം അമിത് ഷായാണ് രാജ്യസഭയെ അറിയിച്ചത്. രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിട്ട പ്രത്യേക വിജ്ഞാപനവും അമിത് ഷാ രാജ്യസഭയുടെ മേശപ്പുറത്ത് വച്ചു. കശ്മീരിനു മാത്രമുള്ള 370ാം വകുപ്പ് അസാധുവാക്കിയെന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ഇതിനു രാഷ്‌ട്രപതിക്ക് അധികാരമുണ്ടെന്നും അമിത് ഷാ. പ്രമേയം അവതരിപ്പിച്ച ഉടന്‍ പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം തുടങ്ങിയിട്ടുണ്ട്.
നേരത്തെ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. സുരക്ഷാ സമിതിയിലെ അംഗങ്ങളായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, എസ് ജയ്ശങ്കര്‍ എന്നിവരും ഇന്ന് യോഗത്തില്‍ പങ്കെടുത്തു. സാധാരണ വ്യാഴാഴ്ച ദിവസങ്ങളില്‍ ചേരുന്ന മന്ത്രിസഭ ഇന്ന് ചേരുന്നത് കശ്മീരിലെ സവിശേഷ സാഹചര്യം ചര്‍ച്ച ചെയ്യാനാണെന്നാണ് വിവരം. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷ ഉപദേഷ്ടാവുമായും ആഭ്യന്തര സെക്രട്ടറിയുമായും പ്രത്യേകം ചര്‍ച്ചകള്‍ നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കളെ സൈന്യം വീട്ടുതടങ്കലിലാക്കിയതിന് പിന്നാലെ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ഇന്നലെ രാത്രിയില്‍ അടിയന്തര യോഗം വിളിച്ചിരുന്നു. അര്‍ദ്ധരാത്രിയില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി രാജ്ഭവനിലാണ് അദേഹം കൂടികാഴ്ച നടത്തിയത്. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും യോഗത്തിനെത്തിയിരുന്നു. നേരത്തെ, ജമ്മു കശ്മീരില്‍ സൈനിക നീക്കം ആരംഭിച്ചതോടെ പ്രധാന വിഘടനവാദി നേതാക്കളെ വീട്ടുതടങ്കിലാക്കിയിരുന്നു.
















