തിരുവനന്തപുരം: ടിപി വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കുഞ്ഞനന്തന് അടിയന്തര ചികിത്സ ആവശ്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസ് റദ്ദാക്കി ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞനന്തന് നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
തനിക്ക് ഹൃദയസംബന്ധമായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ജയിലില്‍ കൃത്യമായി ചികിത്സ കിട്ടുന്നില്ലെന്നും കുഞ്ഞനന്തന് ഹര്‍ജിയില്‍ പറയുന്നു. ജയിലില്‍ തുടര്‍ന്നാല്‍ തനിക്ക് കൃത്യമായ ചികിത്സ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും കുഞ്ഞനന്തന് ഹര്‍ജിയില്‍ പറയുന്നു. വിചാരണക്കോടതിയുടെ ജീവപര്യന്തം ശിക്ഷയ്ക്കെതിരെയുള്ള അപ്പീല്‍ ഹൈക്കോടതിയിലുണ്ടെന്നും തെളിവുകള്‍ ദുര്‍ബലമായതിനാല്‍ അപ്പീല്‍ അനുവദിക്കാന്‍ സാധ്യതയുണ്ടെന്നും കുഞ്ഞനന്തന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഗുരുതര രോഗത്തിന് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ തലശേരി സഹകരണ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി, കണ്ണുര്‍ ജില്ലാ ആശുപത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടുകയാണെന്നും ഹരജിയില്‍ പറയുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന താന്‍ ഇതിനകം ആറ് വര്‍ഷവും ഏഴ് മാസവും തടവ് അനുഭവിച്ചു. തുടര്‍ന്നും തടങ്കലില്‍ വയ്ക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യനില വഷളാക്കും. കോടതി നിര്‍ദേശിക്കുന്ന ഏത് വ്യവസ്ഥയും പാലിക്കാന്‍ തയാറാണെന്നും കുഞ്ഞനന്തന് പറയുന്നു.
എന്നാല്‍ കുഞ്ഞനന്തന് സ്ഥിരമായി പരോള്‍ നല്‍കുന്നതിനെതിരെ ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ കെ രമയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ചികിത്സയുടെ പേരില്‍ പരോള്‍ വാങ്ങി കുഞ്ഞനന്തന് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയാണെന്ന് കെ.കെ രമ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഹര്‍ജി നേരത്തെ പരിഗണിച്ച കോടതി അസുഖം ഉണ്ടെങ്കില്‍ പരോളല്ല ഉപാധി എന്നും സര്‍ക്കാര്‍ ചികിത്സ നല്‍കുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
കേസില്‍ ജയില്‍ സൂപ്രണ്ടിന്റെ മറുപടിയോട് കൂടിയ വിശദീകരണം നല്കാന് ഹൈക്കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: