തിരുവനന്തപുരം: എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന വനിതാമതില്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച്. വനിതാ മതിലിന്റെ സംഘാടകര്‍ എന്ന് വിശേഷിപ്പിക്കുന്ന നവോത്ഥാന സംരക്ഷണ മുന്നണിയുടെ യോഗം ചേര്‍ന്നത് സെക്രട്ടേറിയറ്റിലെ മീഡീയാ ചേമ്പറില്‍ വച്ച്. മീഡീയാ ചേമ്പറില്‍ യോഗം കൂടുന്നതിനും വാര്‍ത്താസമ്മേളനം നടത്തുന്നതിനും മന്ത്രിമാര്‍ക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും മാത്രമാണ് അനുമതി. എന്നാല്‍, നിയമ ലംഘനം നടത്തിയിട്ടില്ലെന്ന് വരുത്തി തീര്‍ക്കാര്‍ പൊതുഭരണവകുപ്പ് സെക്രട്ടറി ബിശ്വാസ് മേത്തയെക്കൂടി പങ്കെടുപ്പിച്ചായിരുന്നു യോഗം.
എല്‍ഡിഎഫിന്റെ വനിതാമതില്‍ എങ്ങനെ വിജയിപ്പിക്കാം എന്നതായിരുന്നു ചര്‍ച്ചയിലെ പൊതു അജണ്ട. കൂടാതെ സംഘാടക സമിതിയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനെ സംബന്ധിച്ചുമായിരുന്നു. വനിതാ മതിലിന് ലക്ഷക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിക്കാനാണ് ഇതിലൂടെ നീക്കം. സര്‍ക്കാരിന്റെ ധാര്‍മിക പിന്തുണ മാത്രമാണ് ഞങ്ങള്‍ തേടിയിട്ടുള്ളതെന്നും സമിതിയിലെ സംഘടനകള്‍ പണം ചെലവഴിക്കും എന്നാണ് യോഗത്തിനു ശേഷം സംഘാടകര്‍ പറഞ്ഞത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യപകമായി നാമജപം നടന്നു. വ്യത്യസ്ത അഭിപ്രായം പറയുന്നവര്‍ക്കുള്ള വേദി ഉണ്ടാക്കാന്‍ സാധിച്ചില്ല. അതിനാലാണ് വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്നാണ് സംഘാടകരുടെ അഭിപ്രായം.
പിആര്‍ ചേമ്പറിലെ യോഗത്തിനു പിന്നാലെ വനിതാ മതിലിനു വേണ്ടി മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസിലും യോഗം ചേര്‍ന്നു. മന്ത്രിയുടെ അധ്യക്ഷതയില്‍ വനിതാ- ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടേയും വിവിധ വനിത സംഘടനകളുടേയും യോഗത്തില്‍ എല്ലാ വനിതകളും മതിലില്‍ പങ്കെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു യോഗം.
ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല
തിരുവനന്തപുരം: മതില്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്ക് ചുമതല നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 10, 11, 12 തീയതികളില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ജില്ലകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ക്ക് രൂപം നല്‍കും.
തീയതി മാറ്റില്ലെന്ന് സംഘാടക സമിതി
തിരുവനന്തപുരം: ശിവഗിരി മഠം ആവശ്യപ്പെട്ടെങ്കിലും വനിതാമതിലിന്റെ തീയതി മാറ്റില്ലെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു. ജനുവരി ഒന്ന് ഒരു പ്രത്യേക ദിവസമാണ്. അതിനാല്‍ അന്ന് തന്നെ വനിതാ മതില്‍ നടത്തും. ശിവഗിരി തീര്‍ഥാടനത്തെ ബാധിക്കില്ലെന്നും കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു. ജനുവരി ഒന്ന് ശിവഗിരി തീര്‍ഥാടനത്തിന്റെ സമാപന ദിവസമായതിനാല്‍ തീയതി മാറ്റണമെന്ന് ശിവഗിരിമഠം ആവശ്യപ്പെട്ടിരുന്നു.
















