ചെന്നൈ: അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം അവതരിപ്പിച്ച റെയില്‍വേയുടെ നടപടി വന്‍ഹിറ്റായി. ഇത് യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കുതിപ്പിന് കാരണമായിരിക്കുന്നത്. ഇത് ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് തിരുവനന്തപുരത്ത് നിന്നും മംഗലാപുരം വരെ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാർക്കാണ്.
യാത്രക്കാർക്ക് ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനില്‍ നിന്നും വഴിയിലുള്ള മറ്റ് സ്റ്റേഷനുകളില്‍ നിന്നും ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ ബുക്ക് ചെയ്യാൻ സാധിക്കുമെന്നതാണ് കറന്റ് ബുക്കിംഗിനെ ഹിറ്റാക്കി മാറ്റിയത്. ഇത് അവസാന നിമിഷം യാത്ര ചെയ്യുന്നവർക്ക് എളുപ്പത്തില്‍ റിസർവേഷൻ ഉറപ്പാക്കാൻ സഹായിക്കുന്നു. ഇപ്പോള്‍ ദക്ഷിണ റെയില്‍വേയില്‍ നിന്ന് സർവീസ് ആരംഭിക്കുന്ന 17 വന്ദേ ഭാരത് ട്രെയിനുകളിലും ഏർപ്പെടുത്തിയിട്ടുണ്ട്.
കറന്റ് ബുക്കിംഗ് സംവിധാനം വന്ന ശേഷം ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത് 20632 തിരുവനന്തപുരം – മംഗളൂരു സെൻട്രല്‍ വന്ദേ ഭാരത് എക്സ്പ്രസാണ്. ഇതോടെ പ്രതിമാസ ശരാശരി യാത്രക്കാരുടെ എണ്ണം 2025 ഏപ്രില്‍ – ജൂണ്‍ കാലത്തെ 5,164-ല്‍ നിന്നും ഓഗസ്റ്റ് – ഒക്ടോബർ കാലഘട്ടത്തില്‍ 11,896 ആയി കുതിച്ചുയർന്നു. ഈ റൂട്ടിലെ പ്രതിമാസ ശരാശരി വരുമാനം 32.79 ലക്ഷം രൂപയില്‍ നിന്നും 73.35 ലക്ഷം രൂപയായി വർദ്ധിച്ചു.
20631 മംഗളൂരു സെൻട്രല്‍ – തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസില്‍ കറന്റ് ബുക്കിംഗ് സംവിധാനം വരുന്നതിന് മുൻപ് (2025 ഏപ്രില്‍ – ജൂണ്‍) പ്രതിമാസം ശരാശരി 3,335 യാത്രക്കാരാണുണ്ടായിരുന്നത്. കറന്റ് ബുക്കിംഗ് അവതരിപ്പിച്ച ശേഷം (2025 ഓഗസ്റ്റ് – ഒക്ടോബർ) ഇത് 6,954 ആയി ഉയർന്നു. പ്രതിമാസ ശരാശരി വരുമാനം 22.24 ലക്ഷം രൂപയില്‍ നിന്നും 45.01 ലക്ഷം രൂപയായി വർദ്ധിക്കുകയും ചെയ്തു.
20627 ചെന്നൈ എഗ്‌മൂർ – നാഗർകോവില്‍ വന്ദേ ഭാരത് എക്സ്പ്രസാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. കറന്റ് ബുക്കിംഗ് സംവിധാനത്തിന് മുൻപ് പ്രതിമാസം ശരാശരി 1,501 യാത്രക്കാരുണ്ടായിരുന്ന സ്ഥാനത്ത് അത് 2,832 ആയി ഉയർന്നു. പ്രതിമാസ ശരാശരി വരുമാനം 14.36 ലക്ഷം രൂപയില്‍ നിന്നും 28.98 ലക്ഷം രൂപയായും വർധിച്ചു.
മംഗളൂരു – തിരുവനന്തപുരം, ചെന്നൈ എഗ്‌മൂർ – നാഗർകോവില്‍, കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് സർവീസുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ട്രെയിനുകളില്‍ യാത്രക്കാരുടെ എണ്ണം പലപ്പോഴും 100 ശതമാനത്തിനും മുകളിലാണെന്നാണ് ദക്ഷിണ റെയില്‍വേ അറിയിക്കുന്നത്. ഈ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ദക്ഷിണ റെയില്‍വേ സമാനമായ പരിഷ്കാരം എല്ലാ ട്രെയിനുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
















