ഇന്ത്യയെയും രാജ്യത്തെ ജനങ്ങളെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ച ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ. ഇറ്റലിയിലെ ഒരു വെയിറ്ററെ കൊണ്ട് ഇന്ത്യൻ സ്ത്രീകൾ കൂട്ടം ചേർന്ന് മാപ്പ് പറയാൻ ആവശ്യപ്പെടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ‘ഇറ്റലിയിൽ നമുക്കിടയിൽ ഇത് സംഭവിച്ചു’ എന്ന തലക്കെട്ടിൽ പങ്കുവയ്‌ക്കപ്പെട്ട വീഡിയോയിൽ ബംഗ്ലാദേശി വെയ്റ്ററായ ഹുസൈൻ ഇന്ത്യയെ കുറിച്ച് നിരന്തരം അധിക്ഷേപിച്ച് സംസാരിക്കുന്നതും കാണാം.ഖുഷി ദുബൈ എന്ന യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഹുസൈൻ എന്ന് പേരുള്ള റസ്റ്ററന്റ് ജീവനക്കാരനാണ് തർക്കത്തിനിടെ ഇന്ത്യയെയും രാജ്യത്തെ ജനങ്ങളെയും മോശമായി ചിത്രീകരിച്ചത്. റസ്റ്ററന്റിന് പുറത്തിരിക്കുകയായിരുന്ന ഖുഷിയും സുഹൃത്തുക്കളും ഉൾപ്പെടുന്ന സംഘത്തിന് നേരെ ജീവനക്കാരൻ അകാരണമായി ആക്രോശിക്കുകയായിരുന്നു. തർക്കത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, വിഡിയോയിൽ ഇയാൾ യുവതികൾക്ക് നേരെ വംശീയ അധിക്ഷേപം ചൊരിയുന്നത് വ്യക്തമാണ്.
സ്ത്രീകൾ ഹുസൈന്റെ ഭാഷ മോശമാണെന്നും ഇത്തരത്തിൽ സംസാരിക്കാമോയെന്നും ചോദിക്കുമ്പോൾ എങ്കിൽ പോലീസിനെ വിളിക്കാൻ ഹുസൈൻ ആവശ്യപ്പെടുന്നു. “ഈ രാജ്യത്തെ മോശമായി ചുമക്കുന്ന എല്ലാവരും,നിങ്ങൾ ഇന്ത്യയിൽ നിന്നുള്ളവരാണ്.” എന്നൊക്കെ ഹുസൈൻ പറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം.
തർക്കം പരിധി വിട്ടതോടെ സ്ഥലത്തേക്ക് പൊലീസെത്തി. പൊലീസിന്റെ ഇടപെടൽ തങ്ങൾക്ക് വലിയ ആശ്വാസമായെന്ന് ഖുഷി ദുബൈ പറഞ്ഞു. പൊലീസ് എത്തിയതോടെ റസ്റ്ററന്റ് ജീവനക്കാരനായ ഹുസൈൻ യുവതികളോട് മാപ്പുപറഞ്ഞു. എന്നാൽ വിഷയം അത്ര എളുപ്പം വിട്ടുകളയാൻ ഖുഷിയും കൂട്ടരും തയാറായില്ല. താൻ ഇന്ത്യയെ അധിക്ഷേപിച്ചുവെന്ന് പൊലീസിന് മുന്നിൽ വച്ച് പരസ്യമായി സമ്മതിക്കണമെന്നും, ആത്മാർഥമായി മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു. ഒടുവിൽ ജീവനക്കാരന് സ്വന്തം തെറ്റ് സമ്മതിച്ച് പരസ്യമായി മാപ്പ് പറയേണ്ടി വന്നു
‘ചില രാജ്യങ്ങളിൽ ഇന്ത്യക്കാർ വംശീയാധിക്ഷേപത്തിന് ഇരയാകുന്നുണ്ട്. തെറ്റ് എപ്പോഴും ഇന്ത്യക്കാരുടെ ഭാഗത്തു നിന്നാകണമെന്നില്ല. എപ്പോഴും നിങ്ങളുടെ രാജ്യത്തോട് ബഹുമാനം പുലർത്തുക. ജയ് ഹിന്ദ്,’’ എന്ന് ദുബൈ തന്റെ ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി.













