ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും, കർണാടക മന്ത്രിയും മകനുമായ പ്രിയങ്ക് ഖാർഗെയും സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി കർണാടകയിൽ സ്വന്തമാക്കിയത് 100 കോടിയിലധികം വിലവരുന്ന സർക്കാർ ഭൂമി . മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക് ഖാർഗെ, മറ്റ് അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ ഖാർഗെ കുടുംബത്തിലെ അംഗങ്ങൾ മാത്രമേ സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റിൽ ഉള്ളൂ. കർണാടകയിലുടനീളമുള്ള വിലപ്പെട്ട സർക്കാർ ഭൂമിയും സ്വത്തുക്കളും രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ഖാർഗെ കുടുംബം സ്വന്തമാക്കുകയായിരുന്നു.
ബിജെപി ആസ്ഥാനത്ത് പത്രസമ്മേളനത്തിൽ സംസാരിക്കവെ, ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. “പൊതു ആവശ്യങ്ങൾക്കായി ഉദ്ദേശിച്ചിരുന്ന ഭൂമി കൈയടക്കാൻ മുഴുവൻ ഖാർഗെ കുടുംബവും ഒത്തുചേർന്ന് രാഷ്‌ട്രീയ അധികാരവും സ്വാധീനവും ദുരുപയോഗം ചെയ്തു. വിലയേറിയ സർക്കാർ ഭൂമിയും സ്വത്തുക്കളും സംശയാസ്പദമായ മാർഗങ്ങളിലൂടെ ട്രസ്റ്റിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതായി സംശയമുണ്ട് ,” ഭണ്ഡാരി ആരോപിച്ചു.
2024-ൽ കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്‌മെന്റ് ബോർഡ് (കെഐഎഡിബി) സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റിന് അനുവദിച്ച അഞ്ച് ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ടതാണ് ആദ്യ ആരോപണം .എയ്‌റോസ്‌പേസ്, പ്രതിരോധ ഗവേഷണ വികസനം എന്നീ വിഭാഗത്തിലാണ് ഭൂമി അനുവദിച്ചത്. നിക്ഷേപവും സാങ്കേതിക വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഉദ്ദേശിച്ചിരുന്ന വ്യാവസായിക ഭൂമി രാഷ്‌ട്രീയ കുടുംബവുമായി ബന്ധപ്പെട്ട ഒരു സ്വകാര്യ ട്രസ്റ്റിന് അനുവദിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്.
നിലവിൽ ഈ ഭൂമിക്ക് ഏകദേശം 100 കോടി രൂപയുടെ വിപണി മൂല്യമുണ്ട്.കലബുറഗിയിലെ 19 ഏക്കർ സർക്കാർ ഭൂമിയെക്കുറിച്ചാണ് രണ്ടാമത്തെ ആരോപണം.ആരോപണവിധേയമായ ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും രേഖകളും വരും ദിവസങ്ങളിൽ പാർട്ടി പുറത്തുവിടുമെന്നും ഭണ്ഡാരി പറഞ്ഞു. ആർ എസ് എസിനെ പൂട്ടാൻ നടന്ന പ്രിയങ്ക് ഖാർഗെയ്‌ക്കേറ്റ കനത്ത തിരിച്ചടിയാണ് ഭൂമികുംഭകോണത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത്.
















