ചെന്നൈ ; തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ . തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായുള്ള കൂടിക്കാഴ്ചയായിരുന്നു ഈ വിവാദപരാമർശത്തിന് അടിസ്ഥാനം. ഉഭയകക്ഷി ബന്ധങ്ങൾ, വ്യാപാരം, നിക്ഷേപം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സെർജിയോ ഗോർ ജൂൺ 22 ന് ചെന്നൈയിൽ എത്തി വിജയുമായി കൂടിക്കാഴ്ച നടത്തി.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ അടുത്തയാളെന്ന് പറയപ്പെടുന്ന സെർജിയോ ഗോർ തമിഴ്‌നാട് വിജയ്‌ക്ക് ജന്മദിനാശംസകളും നേർന്നു.കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഗോർ പങ്ക് വച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ ഇന്ത്യയെയും തമിഴ്‌നാടിനെയും “നമ്മുടെ രണ്ട് രാഷ്‌ട്രങ്ങൾ” എന്നാണ് പരാമർശിച്ചിരിക്കുന്നത്.
ഇത് ശക്തമായ വിമർശനത്തിന് കാരണമായി. ഗോറിന്റെ ഈ പ്രസ്താവനയെ തിരുത്താനും വിജയ് തയ്യാറായില്ല. ഇന്ത്യയുടെ ഭാഗമായ ഒരു സംസ്ഥാനത്തെ പ്രത്യേകം ഒരു രാജ്യമായി വിശേഷിപ്പിക്കുമ്പോൾ അത് തിരുത്തേണ്ട കടമ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയ്‌ക്കുണ്ട്.
2026 മെയ് 23-ന്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി ആസ്ഥാനം സന്ദർശിച്ചിരുന്നു. അവിടെ അദ്ദേഹത്തിന്റെ പരിപാടികൾ പ്രധാനമായും ക്രിസ്ത്യൻ മതനേതാക്കളെയും മിഷനറീസ് ഓഫ് ചാരിറ്റിയിലെ (മദർ ഹൗസ്) അംഗങ്ങളെയും കണ്ടുമുട്ടുന്നതിൽ മാത്രമായി ഒതുങ്ങി. പിന്നീട് റൂബിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ന്യൂഡൽഹിയിലേക്ക് പറന്നു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മിഷനറീസ് ഓഫ് ചാരിറ്റി സന്ദർശിക്കുന്നതിന് ഒരു ദിവസം മുമ്പ് രണ്ട് മിഷനറീസ് ഓഫ് ചാരിറ്റി സഹോദരിമാർ മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കണ്ടതായും റിപ്പോർട്ടുണ്ട്.
സംസ്ഥാന മുഖ്യമന്ത്രിമാരുമായി യുഎസ് നയതന്ത്രജ്ഞർ നടത്തുന്ന കൂടിക്കാഴ്ച പൊതുവെ ബിസിനസ് മീറ്റ് ആയി കണക്കാക്കപ്പെടുന്നു. എന്നാൽ അടുത്തിടെ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളും അയൽരാജ്യങ്ങളിലെ യുഎസ് നയതന്ത്രജ്ഞരുടെ സമാന ഇടപെടലുകളുമായി ബന്ധപ്പെട്ട ആശങ്കകളും കണക്കിലെടുക്കുമ്പോൾ ഗോറിന്റെ പ്രസ്താവനയും ഗൗരവമായി തന്നെ കാണേണ്ടതുണ്ട്.
















