അയോധ്യ: ഹൈന്ദവ ജനകോടികളുടെ ജന്മാഭിലാഷമായ രാമജന്മഭൂമിയിലെ ക്ഷേത്ര നിര്‍മാണത്തിന്റെ ശംഖൊലി മുഴക്കി അയോധ്യയില്‍ നാളെ മഹാറാലി. പരിക്രമ മാര്‍ഗില്‍ തയാറാക്കിയ മഹാസമ്മേളന വേദിയില്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. ഒന്നര ലക്ഷത്തോളം രാമഭക്തര്‍ മഹാറാലിയില്‍ അണിനിരക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ഞായറാഴ്ച്ച രാവിലെ 11ന് ആരംഭിക്കുന്ന മഹാ റാലിയില്‍ ഭാരതത്തിലെ പ്രമുഖ സന്യാസ പരമ്പരകളുടെ പ്രതിനിധികള്‍ നേതൃത്വം നല്‍കും. മഹന്ത് നൃത്യഗോപാല്‍ ദാസ് മഹരാജ്, ചിത്രകൂടിലെ രാംഭദ്രചാര്യാജി മഹരാജ്, ഹരിദ്വാറിലെ സ്വാമി ഹന്‍സ്ദേവാചാര്യ, രമേശ് വാര്ധാസ് ശ്രീവൈഷ്ണവ് എന്നിവര്‍ക്ക് പുറമെ അയോധ്യയ്ക്ക് 150 കിമി ചുറ്റളവിലുള്ള സന്യാസിമാരും അണിനിരക്കും.
ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്, സര്‍കാര്യവാഹ് ഭയ്യാജി ജോഷി തുടങ്ങിയവര്‍ ഇന്നലെ അയോധ്യയില്‍ എത്തി രാംലാലയില്‍ ദര്‍ശനം നടത്തി മഹാറാലിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. താല്‍ക്കാലിക രാമക്ഷേത്രത്തിലെ തന്റെ അവസാന ദര്‍ശനം ആവണമെന്ന് രാംലാലയ്ക്ക് മുന്നില്‍ പ്രാര്‍ഥിച്ചെന്ന സര്‍കാര്യവാഹ് ഭയ്യാജി ജോഷിയുടെ പ്രതികരണം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
രാംലാലയില്‍ ദര്‍ശനം നടത്തിയ സര്‍സംഘചാലക് മോഹന്‍ ഭാഗവത് പിന്നീട് ക്ഷേത്രത്തിന്റെ കല്‍പ്പണികള്‍ നടക്കുന്ന കര്സേവപുരത്തും സന്ദര്‍ശനം നടത്തി നിര്‍മാണ പുരോഗതി വിലയിരുത്തി. രാമക്ഷേത്ര നിര്‍മാണം ഭാരതീയരുടെ ചിന്തകളിലും വിശ്വാസങ്ങളിലും നിറഞ്ഞതാണ്. അതിനാല്‍ ക്ഷേത്ര നിര്‍മാണത്തിന്റെ ആഹ്വാനം മുഴക്കി ഡിസംബര്‍ ഒന്നു മുതല്‍ 6 വരെ അയോധ്യയില്‍ അശ്വമേധ മഹായജ്ഞം നടത്തുമെന്ന് റാലിയുടെ സംഘാടകരില്‍ ഒരാളായ സ്വാമി ആനന്ദ് മഹാരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: