തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ സിപിഎം അക്രമികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒത്തുകളിച്ച് പ്രോസിക്യൂഷനും പോലീസും. കേസിലെ ഒമ്പതാം പ്രതി ഹരീഷിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ അനുമതിയോടെ. പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്ന് വ്യക്തമായതോടെ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് കത്തയച്ച് പോലീസ് കമ്മിഷണര്‍. 27 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷമാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചത്. അതേസമയം പ്രതിക്ക് ജാമ്യം കിട്ടിയതിന് പിന്നാലെ കേസില്‍ ഇ ഡി കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.
ജാമ്യം നല്‍കുന്നതിനെ പ്രൊസിക്യൂട്ടര്‍ ഗീനാകുമാരി അനുകൂലിച്ചു. കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നാണ് ഗീനാകുമാരി കോടതിയില്‍ പറഞ്ഞത്. ഇ ഡി ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണത്തിനിടയില്‍ ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ ഡിജിറ്റല്‍ തെളിവുകളും മൊഴികളും ഉണ്ടായിരുന്നിട്ടും കോടതിയില്‍ അത് ഫലപ്രദമായി അവതരിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന് വീഴ്ച പറ്റി. ഇടത് ലോയേഴ്‌സ് യൂണിയന്‍ നേതാവും മുന്‍ എസ്എഫ്‌ഐ നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ ഗീനാകുമാരി സിപിഎം പ്രവര്‍ത്തകര്‍ക്ക് അനുകൂല നിലപാടെടുത്തെന്നും പോലീസ് മൗനാനുവാദം നല്‍കിയെന്നും ആക്ഷേപം ഉയര്‍ന്നു. ഇ ഡിയെ ആക്രമിച്ചകേസില്‍ ആദ്യമായാണ് ഒരുപ്രതിക്ക് ജാമ്യം ലഭിക്കുന്നത്.
ജില്ലാ പ്രോസിക്യൂട്ടറെ മാറ്റി സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും കത്തയച്ചു. ഹരീഷിന്റെ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
















