ഒരു കാലത്ത് കശ്മീരില്‍ ആയിരുന്നു ഭീകരവാദം ആളിക്കത്തിയിരുന്നതെങ്കില്‍ ഇന്ന് കേരളത്തിലാണ് ഭാരത വിരുദ്ധത തിളയ്‌ക്കുന്നത്. ഇരവാദത്തിന്റെ പുകമറയിലൂടെ വിസ്‌ഫോടനത്തിന് കളമൊരുക്കുകയാണ് ബംഗ്ലാദേശികളെ മറയാക്കി ചിലര്‍. ഇതിന്റെ പ്രത്യാഘാതം എത്ര വലുതാകുമെന്ന് ഇവിടുത്തെ ഇടത്-വലത് രാഷ്‌ട്രീയക്കാര്‍ക്ക് അറിയാമെങ്കിലും അവര്‍ വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ ഭൂരിപക്ഷ വര്‍ഗീയത എന്ന പുകമറ സൃഷ്ടിച്ച് ഇസ്ലാമിക ഭീകരര്‍ക്ക് കേരളത്തില്‍ വളരാന്‍ ഇടമൊരുക്കുകയാണ്.
മുംതാസ് എന്ന പ്രതീകം
ഒന്നര ആഴ്ച മുമ്പ് കൊല്ലം ജില്ലയിലെ കുലശേഖരപുരം പഞ്ചായത്തില്‍പ്പെട്ട ആദിനാട് തെക്ക് ഹീര മഹലില്‍ നിന്ന് ആന്റി ടെററിസം സ്‌ക്വാഡി (എടിഎസ്) ന്റെ പിടിയിലായ മുംതാസ് ചെറിയ മീനല്ല. ഒരു അന്വേഷണ ഏജന്‍സിക്കും പിടി കൊടുക്കാതെ ഈ ബംഗ്ലാദേശ് യുവതി കേരളത്തില്‍ താമസിച്ചത് ഒരു പതിറ്റാണ്ടിലേറെയാണ്. എടിഎസ് നടത്തിയ ഓപ്പറേഷനില്‍ പിടിയിലായ ഇവര്‍ വിവരിച്ചത് കേരളത്തില്‍ വേരുറപ്പിക്കുന്ന ഭീകര സാന്നിധ്യത്തിന്റെ നാള്‍ വഴികളാണ്. ബംഗ്ലാദേശിലെ ബാഗര്‍ഹട്ടില്‍ നിന്നു ഭര്‍ത്താവ് അമിജനൊപ്പം 13 വര്‍ഷം മുമ്പ് കൊല്‍ക്കത്തയില്‍ എത്തിയ മുംതാസ് ആധാര്‍ കാര്‍ഡ് പോലും ഇല്ലാതെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാലക്കുടിയില്‍ താമസമാക്കിയത്. അവിടെ നിന്ന് മുംതാസും കുടുംബവും കരുനാഗപ്പള്ളിയില്‍ എത്തിയത് കൊല്ലം ജില്ലയിലെ ഒരു തീവ്ര ഇസ്ലാമിക സംഘടനയുടെ ക്ഷണപ്രകാരമായിരുന്നു.
തുടര്‍ന്ന് നീണ്ടകര, കാട്ടില്‍ക്കടവ് മേഖലകളില്‍ വര്‍ഷങ്ങളോളം ഇവര്‍ തങ്ങി. ബെംഗളൂരുവില്‍ നിന്ന് വ്യാജ ആധാര്‍ കാര്‍ഡ് സംഘടിപ്പിക്കാന്‍ മുംതാസിന് പ്രേരണ നല്‍കിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു. ആദ്യകാലങ്ങളില്‍ കൊല്‍ക്കത്ത കേന്ദ്രീകരിച്ച് 2500 രൂപ നല്‍കിയാണ് ബംഗ്ലാദേശികള്‍ ഇത്തരം വ്യാജരേഖകള്‍ ഒപ്പിച്ചിരുന്നത്. പിന്നീട് ഈ വ്യാജരേഖാ നിര്‍മ്മാതാക്കള്‍ ബെംഗളൂരുവിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. എന്നാല്‍ ഇന്ന് വ്യാജ ആധാര്‍, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ കേരളത്തില്‍ തന്നെ നിര്‍മ്മിച്ചു നല്‍കുന്ന മാഫിയാ സംഘങ്ങള്‍ സജീവമാണ്. ഇത്തരത്തില്‍ സംഘടിപ്പിച്ച വ്യാജ ആധാറിന്റെ ബലത്തിലാണ് പാന്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ബാങ്ക് പാസ്ബുക്കുമെല്ലാം ഈ യുവതി കൈക്കലാക്കിയത്.
മനുഷ്യക്കടത്ത്
2047-ല്‍ ഭാരതം ഇസ്ലാമിക ഭരണത്തില്‍ ആകുമെന്ന് സ്വപ്‌നം കണ്ടവര്‍ക്ക് അത് എങ്ങനെ സാധ്യമാക്കാം എന്നതില്‍ കൃത്യമായ അജണ്ട ഉണ്ടായിരുന്നു എന്നതിന് തെളിവാണ് മുംതാസ് നടത്തിയ മനുഷ്യക്കടത്ത്. ബംഗ്ലാദേശികളെ കേരളത്തിലെത്തിച്ച് മുസ്ലിം ജനസംഖ്യ വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിലൊന്നെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി അഡ്വ. കെ.പി. ഹരിദാസ് ചൂണ്ടിക്കാട്ടുന്നു. കൊല്ലം ജില്ലയില്‍ സ്ഥിരതാമസമാക്കിയ മുംതാസ് കൂടുതല്‍ ബംഗ്ലാദേശികളെ ക്ഷണിച്ചു വരുത്തി. എത്തുന്നവര്‍ക്കെല്ലാം കൊല്ലം ജില്ലയില്‍ നിന്നുതന്നെ ആധാര്‍ അടക്കമുള്ള എല്ലാ രേഖകളും സംഘടിപ്പിച്ചു നല്‍കും. കേരളത്തിലെ വ്യാജരേഖാ റാക്കറ്റിനു പിന്നില്‍ ആരൊക്കെയാണെന്ന് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അഭിഭാഷക പരിഷത്ത് സംസ്ഥാന സമിതി അംഗം അഡ്വ. ഡി. രാജഗോപാല്‍ ചൂണ്ടിക്കാട്ടുന്നു. മുംതാസ് ഒരു പ്രതീകം മാത്രമാണ്. ഇത്തരത്തില്‍ എത്ര മുംതാസുമാര്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് പോലീസിനും അറിയില്ല.
ബംഗാള്‍, അസം സംസ്ഥാനങ്ങളിലെ ഏതെങ്കിലും മേല്‍വിലാസത്തിലാണ് ആധാര്‍ കാര്‍ഡും അനുബന്ധ രേഖകളും ഇവര്‍ സംഘടിപ്പിച്ചു നല്‍കുന്നത്. ഭാവിയില്‍ കേരളത്തില്‍ സ്ഥലം വാങ്ങി കേരളീയരായി ജീവിച്ച് ലക്ഷ്യം നേടാനാണ് ശ്രമം. വര്‍ഷങ്ങളായി കേരളത്തില്‍ താമസിക്കുന്ന ബംഗ്ലാദേശി യുവതിക്ക് വഴിയോര തട്ടുകട നിയമാനുസൃതമായി പ്രവര്‍ത്തിക്കാന്‍ ഫുഡ് സേഫ്റ്റി കമ്മിഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ചെറിയ വാര്‍ത്തയല്ല.
ബംഗ്ലാദേശികള്‍ എത്ര?
സംസ്ഥാനത്ത് 35 ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. അതായത് കേരളത്തിലെ ഓരോ 10 പേരിലും ഒരാള്‍ അതിഥി തൊഴിലാളി. ഇതില്‍ എത്ര ബംഗ്ലാദേശികള്‍ ഉണ്ടെന്ന ചോദ്യത്തിന് വെറും 10,000 പേര്‍ എന്നാണ് ഇന്റലിജന്‍സിന്റെ മറുപടി. പക്ഷേ യഥാര്‍ത്ഥ സംഖ്യ പത്തുലക്ഷത്തില്‍ ഏറെയെന്ന് വിദഗ്ധര്‍ പറയുന്നു. അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ അതിഥി പോര്‍ട്ടല്‍ മുഖേന രജിസ്ട്രേഷന്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും അതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് അഞ്ചേകാല്‍ ലക്ഷത്തോളം (5,16,320) തൊഴിലാളികള്‍ മാത്രമാണെന്ന് ആവാസ് ക്ഷേമനിധി പദ്ധതിയില്‍ നിന്നു വ്യക്തമാകുന്നു. എന്തുകൊണ്ട് 30 ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തില്ല എന്ന ചോദ്യം അവശേഷിക്കുന്നു.
പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളില്‍ ഭൂരിഭാഗവും ബംഗാളില്‍ നിന്നുള്ളവരാണ്. ബംഗാള്‍: 2,10,983, അസം: 87,087, ഒഡിഷ: 56,245 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ സംഖ്യ. തൊഴിലാളികള്‍ക്ക് ആധാര്‍ അധിഷ്ഠിതമായ ‘അതിഥി കാര്‍ഡ്’ ലഭ്യമാക്കിയിട്ടും ലക്ഷക്കണക്കിന് തൊഴിലാളികള്‍ രജിസ്‌ട്രേഷനില്‍ നിന്നു വിട്ടു നില്‍ക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു.
നിര്‍മ്മാണ മേഖലയിലാണ് ഏറ്റവും കൂടുതല്‍ അതിഥിത്തൊഴിലാളികള്‍ ജോലി ചെയ്യുന്നത് (ഏകദേശം 17.5 ലക്ഷം). പ്ലൈവുഡ് ഫാക്ടറികള്‍, ടെക്‌സ്‌റ്റൈല്‍സ്, മത്സ്യബന്ധനം, കൃഷി, ഹോട്ടല്‍ മേഖലകളിലും ഇവര്‍ സജീവമാണ്. ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികളുള്ളത് എറണാകുളം ജില്ലയിലാണ്. തൊട്ടുപിന്നില്‍ തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ ജില്ലകളാണ്. ബംഗാള്‍, ഒഡീഷ, അസം, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഭൂരിഭാഗം പേരുമെന്ന് കേരള സര്‍ക്കാര്‍ പറയുന്നു. ഔദ്യോഗിക രേഖകള്‍ ഇല്ലെന്നതാണ് സത്യം.
തീരപ്രദേശം തീവ്രവാദ പറുദീസ
സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയായ സമുദ്രതീരം കേന്ദ്രീകരിച്ച് ബംഗ്ലാദേശികള്‍ പാര്‍ക്കുന്നതായുള്ള രഹസ്യ വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഒപ്പം ലഹരി വസ്തുക്കളുടെ അനധികൃത കടത്തും ചര്‍ച്ചയാകുന്നു. മത്സ്യബന്ധന മേഖലയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ ഏറെയാണ്. ഇതില്‍ എത്ര ബംഗ്ലാദേശികള്‍ ഉണ്ടെന്നതില്‍ ഇന്നേവരെ അന്വേഷണം ഉണ്ടായിട്ടില്ല. ബീഹാര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് സമുദ്രതീരം ഇല്ലാത്തതിനാല്‍ ആ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മത്സ്യബന്ധന മേഖലയില്‍ അധികമില്ല. ബംഗാളിന്റെ ഔദ്യോഗിക സമുദ്രതീരത്തിന്റെ നീളം വെറും 157.5 കിലോമീറ്റര്‍ മാത്രമാണ്. എന്നാല്‍ ബംഗ്ലാദേശിന്റെ സമുദ്രതീര വ്യാപ്തി 710 കി.മീറ്ററാണ്. 230 നദികള്‍ കെട്ടുപിണഞ്ഞ് ഒഴുകുന്ന ഈ കുഞ്ഞന്‍ രാജ്യത്ത് 1.8 കോടിയില്‍ അധികം പേര്‍ മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്നു. അതിനാല്‍ കേരളത്തിലെ മത്സ്യബന്ധന മേഖലയില്‍ ബംഗ്ലാദേശികളുടെ സാന്നിധ്യം പോലീസ് കരുതുന്നതിലും അധികമാണെന്ന് ഉറപ്പ്. സമുദ്രതീര തീവ്രവാദം മാത്രമല്ല, എംഡിഎംഎ പോലുള്ള മാരക രാസ ലഹരികള്‍ സമുദ്രമാര്‍ഗം എത്തിക്കുന്നതിനെപ്പറ്റിയും അന്വേഷണം ആവശ്യമാണ്.
നാളെ: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍
















