തിരുവനന്തപുരം: സുപ്രീം കോടതി വിധികൊണ്ട് തകർക്കാനാവുന്ന ശക്തിയല്ല അയ്യപ്പനും ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമെന്ന് പന്തളം കൊട്ടാരം നിർവ്വാഹ സംഘം പ്രസിഡന്റ് മൂലം തിരുനാൾ ശശികുമാർ വർമ്മ. പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ അയ്യപ്പ ധർമ്മ സംരക്ഷണ സമിതി സെക്രട്ടേറിയേറ്റ് പടിക്കൽ നടത്തിയ നാമ ജപയജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലാകാലങ്ങളായി ശബരിമലയിൽ നടക്കുന്ന കടന്ന് കയറ്റം എന്തിനാണെന്ന് നാം ആലോചിക്കണം. കടന്നുകയറ്റത്തിന്റെ ആക്രാന്തമാണ് ശബരിമലയിൽ നടക്കുന്നത്. സമാധനമായി കഴിയുന്ന അയ്യപ്പനെ പ്രകോപിപ്പിച്ചാൽ എന്ത് സംഭവിക്കുമെന്ന് ഒരു മാസം മുമ്പ് കണ്ടതാണ്. ഒന്നും പറയാതെ തന്നെ ചെയ്യേണ്ടത് ചെയ്യാൻ അയ്യപ്പന് അറിയാം. അത് അറിയേണ്ടവർ അറിയുന്നില്ല. കോടാനുകോടിപ്പേർ എത്തുന്നതിലുള്ള അസൂയയുടെ പിൻബലത്തിലാണോ ചിലർ കേസ് നൽകിയതെന്ന് തോന്നിയാൽ തെറ്റ് പറയാനാകില്ല.
അയ്യപ്പനെ സ്ത്രീ വിരുദ്ധനായി പ്രചരിപ്പിക്കുകയാണ്. ശബരിമലയിലെ ആചാരങ്ങൾ അനാചാരങ്ങളായി പ്രചരണം നടത്തുന്നു. ക്ഷേത്രങ്ങളിൽ മാത്രം അല്ല നിരവധി ആരാധനാലയങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനമേ ഇല്ല. അവയും പരിശോധിക്കപ്പെടണം. പഞ്ച ശുദ്ധിയാണ് ശബരിമലയുടെ അടിസ്ഥാനം. പ്രതിഷ്ഠാ സങ്കൽപ്പത്തിലാണ് ക്ഷേത്രങ്ങളിലെ ആചാര അനുഷ്ഠാനങ്ങൾ തീരുമാനിക്കുന്നത്. അയ്യപ്പനെ അറിയാത്ത നാലഞ്ചു പേർ ചേർന്ന് ഒരു സുപ്രഭാതത്തിൽ കേസ് നൽകി മാറ്റാനുള്ളതല്ല ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ. ആചാര സഭ കൂടി വേണം ആചാരങ്ങൾ മാറ്റം വരുത്താൻ. ഭരണഘടനയുടെ കുഴലിലൂടെ നോക്കിയല്ല സാമൂഹ്യ പ്രശ്നങ്ങളിൽ വിധി പറയാനെന്നും ഒരു പുത്രന് അസുഖം വന്നാൽ രക്ഷകർത്താക്കൾ അടുത്തിരുന്ന് ശ്രുശ്രൂഷിച്ച് ആശ്വാസം പകരുന്ന പോലെ പന്തളം കൊട്ടാരത്തിന്റെ മകൻ അയ്യപ്പദോഷം വന്നാൽ സംരക്ഷിക്കേണ്ട ചുമതല തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള ക്ഷേത്ര സംരക്ഷണ സമിതി, ശബരിമല സംരക്ഷണ കൂട്ടായ്‌മ ഉൾപ്പെടെ നിരവധി ഭക്തജന കൂട്ടായ്‌മകൾ നാമ ജപയജ്ഞത്തിന് പിന്തുണ അറിയിച്ച് എത്തി. പന്തളം രാജ കുടുംബാഗങ്ങളായ മകം തിരക്കാൾ കേരളവർമ്മ രാജ, ദീപാ വർമ്മ , ദീപാ വർമ്മ , സുരേഷ് ഗോപി എം പി, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വിശ്വം ബാബ, വി.എസ്.ശിവകുമാർ എം എൽ എ, രാഹുൽ ഈശ്വർ, പന്തളം സുധാകരൻ ഉൾപെടെ നിരവധി പേർ പങ്കെടുത്തു.
















