ലക്നൗ : അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി രാജ്യത്തെ ആയിരം ഗ്രാമങ്ങളിൽ നിന്നായി സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്തത് 1008 കിലോ സ്വർണ്ണം. രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചിട്ടും, സ്വാമി അവിമുക്തേശ്വരാനന്ദ് രാമക്ഷേത്രത്തിന്റെ പേരിൽ വൻതോതിൽ സംഭാവനകൾ നിയമവിരുദ്ധമായി ശേഖരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുകൾ അന്വേഷിക്കുന്ന എസ് ഐ ടിയ്‌ക്ക് സ്വാമി ഗോവിന്ദാനന്ദ സരസ്വതി ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
സംഭാവനകളുടെ ഈ ദുരുപയോഗത്തെക്കുറിച്ച് അന്വേഷിക്കണമെന്നും , അവിമുക്തേശ്വരാനന്ദിനെതിരെ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും, നിയമവിരുദ്ധമായി ശേഖരിച്ച ഫണ്ട് പൂർണ്ണമായും തിരിച്ചുപിടിക്കണമെന്നും, അദ്ദേഹത്തിന്റെ സ്വത്തുക്കൾ ഉടൻ കണ്ടുകെട്ടണമെന്നും പരാതിയിൽ പറയുന്നു.
1990 കളിൽ അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ കാലത്ത് രാമക്ഷേത്രത്തിന്റെ കാര്യങ്ങൾക്ക് നേതൃത്വം നൽകാനായി ‘രാമലയ ട്രസ്റ്റ്’ ആരംഭിച്ചിരുന്നു . ഇതിന്റെ ആദ്യ പ്രസിഡന്റ് അന്തരിച്ച ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി ആയിരുന്നു.
2020 ഫെബ്രുവരിയിൽ, ഈ രാമലയ ട്രസ്റ്റിന്റെ സെക്രട്ടറിയായ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി, രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിൽ നിന്ന് 1,008 കിലോഗ്രാം സ്വർണം ശേഖരിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ‘സ്വർണ്ണ സംഗ്രഹ സപര്യ’ കാമ്പെയ്‌ൻ പ്രഖ്യാപിച്ചു. എന്നാൽ വർഷങ്ങൾക്ക് ശേഷം ‘ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്’ നിലവിൽ വരികയും , ക്ഷേത്രം ഉയരുകയും ചെയ്തു.എന്നാൽ രാമലയ ട്രസ്റ്റ് ശേഖരിച്ച സംഭാവനകളുടെയും സ്വർണ്ണത്തിന്റെയും കാര്യങ്ങൾ ഇന്നും വെളിപ്പെട്ടിട്ടില്ല.
















