മുംബൈ: മാവോയിസ്റ്റ് ഭീകരരുടെ ശക്തികേന്ദ്രമായ മഹാരാഷ്‌ട്രയിലെ ഗഡ് ചിരോളി വനമേഖലയ്‌ക്കുള്ളില്‍ കടന്നുകയറി സൈന്യം നടത്തിയ തിരച്ചിലില്‍ ആയുധനിര്‍മ്മാണകേന്ദ്രം കണ്ടെത്തി. ഈ മാവോയിസ്റ്റ് ഗ്രൂപ്പിനെതിരായ ആക്രമണത്തില്‍ അവര്‍ക്ക് വന്‍ തിരിച്ചടിയും നല്‍കി.
ഗഡ് ചിരോളി വനമേഖലയില്‍ വർഷങ്ങളായി രഹസ്യമായി പ്രവർത്തിച്ചിരുന്നതാണ് മാവോയിസ്റ്റുകളുടെ ഭൂമിക്കടിയിലെ ഈ ആയുധ നിർമ്മാണ കേന്ദ്രം. ഇത് പോലീസും സിആർപിഎഫും ചേർന്ന് ആക്രമണത്തില്‍ തകർത്തു. ഭൂമിക്കടിയില്‍ ഒളിപ്പിച്ചിരുന്ന ടണ്‍ കണക്കിന് ആയുധ നിർമാണ സാമഗ്രികളും സ്‌ഫോടകവസ്തു നിർമ്മാണ ഉപകരണങ്ങളും സേന പിടിച്ചെടുത്തു. തിരച്ചിലില്‍ അഞ്ച് മുതല്‍ ആറ് ടണ്‍ വരെ ഭാരമുള്ള ലാത്ത് മെഷീൻ, 220-ലധികം തോക്കുകളുടെ ബാരലുകള്‍, 150-ഓളം ക്ലേമോർ, ഗ്രനേഡ് ലോഞ്ചർ നിർമ്മാണ പൈപ്പുകള്‍, ഡ്രില്ലിംഗ് മെഷീനുകള്‍, ഗ്രൈൻഡറുകള്‍, ജനറേറ്ററുകള്‍, ഇൻവർട്ടറുകള്‍, ബാറ്ററികള്‍, വെല്‍ഡിംഗ് ഉപകരണങ്ങള്‍ തുടങ്ങി ആയുധ നിർമാണത്തിന് ആവശ്യമായ നിരവധി സാമഗ്രികള്‍ എന്നിവ കണ്ടെത്തി.ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസല്‍ സ്ക്വാഡിന്റെ പരിശോധനയ്‌ക്ക് ശേഷം പിടിച്ചെടുത്ത യന്ത്രസാമഗ്രികളും ആയുധ നിർമാണ സംവിധാനങ്ങളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നശിപ്പിച്ചു.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 26-ന് ആരംഭിച്ച വ്യാപക തിരച്ചില്‍ ദൗത്യത്തിനൊടുവിലാണ് ബാല്ബേദ് വനമേഖലയില്‍ ഈ രഹസ്യ കേന്ദ്രം കണ്ടെത്തിയത്. ഗഡ്ചിരോളി പോലീസിന്റെ പ്രത്യേക സംഘങ്ങളും സിആർപിഎഫും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസല്‍ സ്ക്വാഡും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
സുരക്ഷാസേനയുടെ കണ്ണില്‍ പെടാതിരിക്കാനാണ് ഇത്തരം ഒരു സംവിധാനം ഭീകരരർ ഒരുക്കിയത്. ഭാവിയില്‍ സേനയ്‌ക്കെതിരെ വൻ ആക്രമണങ്ങള്‍ നടത്തുന്നതിനായി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും നിർമ്മിക്കാനായിരുന്നു ഈ കേന്ദ്രം ഉപയോഗിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
2026 മാര്‍ച്ച് 31ന് മാവോയിസ്റ്റ് മുക്തഭാരതം എന്ന ലക്ഷ്യം കൈവരിച്ചെങ്കിലും മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ വീണ്ടും പുനസംഘടിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി മഹാരാഷ്‌ട്ര, ഛത്തീസ്ഗഡ്, ഒഡിഷ എന്നിവിടങ്ങളില്‍ മാവോയിസ്റ്റുകള്‍ ശക്തമായി പുനസംഘടിക്കുന്നത്. ഇതോടെ മാവോയിസ്റ്റ് ശൃംഖലയെ പൂർണമായി തകർക്കാനുള്ള നടപടികള്‍ തുടരുകയാണ് സൈന്യം. ഇതിന് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കര്‍ശന നിര്‍ദേശവും സൈന്യത്തിന് നല്‍കിയിട്ടുണ്ട്.
















