ന്യൂദല്‍ഹി: അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, ഷീൽ നാഗു എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ച് ഹർജിക്കാരനോട് ഹർജിയുടെ പകർപ്പ് രജിസ്ട്രിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു.
“ആകാശം ഇടിഞ്ഞു വീഴാൻ പോകുന്നില്ല, പിന്നെന്തിനാണ് ഇത്ര തിടുക്കം?” എന്ന് കോടതി വാക്കാല്‍ ചോദിച്ചു. അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേശ് കുമാർ യാദവ് എന്നിവരാണ് സി.ബി.ഐ. നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കേസന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നല്‍കിയത്.
അതേസമയം, സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പ്രത്യേക പൊലീസ് സംഘം. ഇതിന്റെ ഭാഗമായി ക്ഷേത്ര ട്രസ്റ്റ് മുൻ ജനറല്‍ സെക്രട്ടറിയും വി.എച്ച്.പി. ഉപാധ്യക്ഷനുമായ ചമ്പത് റായിയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു.
















