ഈ പ്രത്യഭിജ്ഞാപദ്ധതി പഞ്ചകൃത്യവിമര്‍ശത്തിനും വികല്‍പക്ഷയപരിശീലനത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതായി ജയദേവസിങ്ങ് പറയുന്നു. പൊതുവേ തന്ത്രയോഗസാധനകള്‍ പ്രാപ്തനായ, അനുഭവസ്ഥനായ ഗുരുവിന്റെ മേല്‍നോട്ടത്തില്‍ അനുഷ്ഠിക്കേണ്ടതാണ്. പാകം കൈവന്നിട്ടില്ലെങ്കില്‍, പഥ്യങ്ങള്‍ പാലിച്ചില്ലെങ്കില്‍, മനോവിഭ്രാന്തിയുടെ കയത്തില്‍ പതിക്കാം. ഈ മുന്നറിയിപ്പ് ഇവിടെയും ബാധകം തന്നെ. പഞ്ചകൃത്യവിമര്‍ശം, വികല്‍പ്പക്ഷയപരിശീലനംം എന്നിവയുടെ ഏകദേശചിത്രം ആണ് താഴെ കൊടുക്കുന്നത്. ഇവയുടെ മര്‍മങ്ങള്‍ ഗുരുമുഖത്തു നിന്നും അറിയേണ്ടതാണ്.
സൃഷ്ടി, സ്ഥിതി, സംഹാരം, വിലയം (തിരോധാനം), അനുഗ്രഹം എന്നിവയാണ് പഞ്ചകൃത്യങ്ങള്‍ എന്നു നാം കണ്ടു. ഇവ ഓരോ വ്യക്തിയിലും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു. സാധകന്‍ ഇവയുടെ ആധ്യാത്മികതലങ്ങളെക്കുറിച്ചു നിരന്തരം ബോധവാനാകണം എന്നതാണ് പഞ്ചകൃത്യവിമര്‍ശം എന്ന സാധന.
കാല-ദേശാവച്ഛിന്നത്വമാര്‍ന്ന (കാലദേശങ്ങളാല്‍ പരിമിതമാകല്‍) സ്വന്തം ആത്മാവിന്റെ വിമര്‍ശം ആണ് തന്നിലെ സൃഷ്ടി. ഇതിന്റെ ധാരണയും വിമര്‍ശവും ആണ് സ്ഥിതി. അപ്പോഴത്തെ ആത്മാനന്ദത്തില്‍ വിലീനനാകലാണ് സംഹാരം. ആ ലീനമായ ആത്മാനന്ദം മുദ്രണം (സംസ്‌കാരം) ആയി വീണ്ടുമാവിര്‍ഭവിക്കുന്നതിന്റെ തുടക്കം ആണ് വിലയം. ഹഠപാകത്താല്‍ ചിത്തില്‍ അത് പൂര്‍ണമായി വിലയം പ്രാപിക്കലാണ് അനുഗ്രഹം.
രണ്ടാമത്തേത് വികല്‍പക്ഷയം ആണ്. കടലിലെ മേല്‍ഭാഗത്തുള്ള തിരമാലകള്‍ പോലെ ഒന്നിനു പിറകേ മറ്റൊന്നായി ഉള്ളില്‍ അനവരതം ഉദിച്ചസ്തമിക്കുന്ന പല തരം ആശയങ്ങളില്‍, വികല്‍പ്പങ്ങളില്‍ നാം മുങ്ങിപ്പൊങ്ങുകയും മുഴുകിപ്പോവുകയും ആണല്ലോ ചെയ്യുന്നത്. അവയെ അതിജീവിക്കാന്‍, മറികടക്കാന്‍ നമുക്കു കഴിയുന്നില്ല. അത്തരം ക്ഷോഭങ്ങളെ തരണം ചെയ്ത് അടിത്തട്ടിലുള്ള കേവലബോധത്തിലെത്താനുള്ള ഉപായം ആണ് ഇത്. ബലമായി ഇവയെ ഒതുക്കാന്‍ ശ്രമിച്ചാല്‍ അവ ശക്തമായി പ്രതിരോധിക്കും. അതിനാല്‍ ചിത്തവിശ്രാന്തി വരുത്തിക്കൊണ്ടുള്ള സശ്രദ്ധമായ നിസ്സംഗത ആണ് അതിനുള്ള വഴി. ഒന്നിനെക്കുറിച്ചും പ്രത്യേകം ചിന്തിക്കാതെ സ്വബോധത്തിലൂന്നി കഴിയലാണ് അത്.
ഈ ഉപായങ്ങളുടെ പരിശീലനത്താല്‍ ചിത്തില്‍ മുഴുകലാകുന്ന സമാവേശം ഉണ്ടാകുന്നു. ഇതു പൂര്‍ണവും കുറ്റമറ്റതും നിരന്തരവും ആകാന്‍ ക്രമമുദ്രയും (ഗുരുമുഖത്തു നിന്നും അറിയണം) അഭ്യസിക്കണം. ഈ ദര്‍ശനമനുസരിച്ച് സമാധിയില്‍ മാത്രം ബ്രഹ്മസമാവേശം എന്നതല്ല, സമാധിയില്‍ നിന്നുണര്‍ന്നാലും സമാവേശഭരിതാവസ്ഥ പുലരണം. ജഗത്ത് എന്നത് ഓടി ഒളിക്കേണ്ട, എല്ലാ തരത്തിലും ഒഴിവാക്കേണ്ട ഒന്ന് അല്ല. നേരെ മറിച്ച് അകൃത്രിമമായ അഹംവിമര്‍ശത്തിലൂടെ എപ്പോഴും ജഗദാനന്ദം അനുഭവിക്കണം എന്നതാണ് ഈ സിദ്ധാന്തത്തിന്റെ നിലപാട്. പ്രപഞ്ചബോധത്തിന്റെ രണ്ടു ധ്രുവങ്ങളായ അഹം എന്ന പോലെ ഇദവും ഈ ദര്‍ശനത്തില്‍ ചിത്ത് തന്നെ ആണല്ലോ. കിം ഇന്ദ്രവാരുണീ രാമ സിതയാ കടുകീകൃതാ (ഹേ രാമ! സ്വതവേ മാധുര്യമുള്ള ഇന്ദ്രവാരുണി എന്ന മദ്യവിശേഷം പഞ്ചസാര ചേരുമ്പോള്‍ എരിവാര്‍ന്നതാകുന്നത് എങ്ങനെ?) എന്നു യോഗവാസിഷ്ഠത്തില്‍ വസിഷ്ഠന്‍ ശ്രീരാമനോടു ചോദിക്കുന്നത് ഇവിടെ ഓര്‍ക്കാം.
ജീവന്മുക്തി- ശിവന്റെ അഹംബോധത്തില്‍, പരാഹന്തയില്‍ നിന്നാണല്ലോ ഈ ദര്‍ശനത്തില്‍ അഹം- ഇദം എന്ന ബോധാകാരത്തിലുള്ള പ്രപഞ്ചപ്രക്രിയയുടെ തുടക്കം. മനുഷ്യന്റെ തലത്തില്‍ ആ ഞാന്‍ ബോധം ബാഹ്യവും ആന്തരികവുമായ കരണങ്ങളുമായി താദാത്മ്യം പൂണ്ട് പ്രപഞ്ചം തന്നില്‍ നിന്നും അന്യമാണെന്ന തോന്നല്‍ ഉളവാകുന്നു. ആ പരാഹന്തയെ (ഞാനും പ്രപഞ്ചവും ഒന്നായിരിക്കുന്ന ബോധതലം) വീണ്ടെടുക്കലാണ് മനുഷ്യജന്മത്തിന്റെ നിയോഗം. അതിലാണ് ജന്മസാഫല്യവും.
മരണശേഷം മുക്തി എന്ന വൈദികകാഴ്ചപ്പാടല്ല ഈ സിദ്ധാന്തം മുന്നോട്ടുവെക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ബ്രഹ്മാനന്ദം അനുഭവിക്കുക (ജീവന്‍മുക്തി) എന്നതാണ് തന്ത്രത്തെപ്പോലെ ഈ ദര്‍ശനത്തിന്റെയും ലക്ഷ്യം. വിവര്‍ത്തവാദവേദാന്തത്തെപ്പോലെ സന്ന്യാസം അല്ല മറിച്ച് പ്രപഞ്ചാസ്വാദനം ആണ് തന്ത്രത്തെപ്പോലെതന്നെ ജീവന്മുക്തിക്ക് ഇതും മുന്നോട്ടു വെക്കുന്ന വഴി.
സാധാരണഗതിയില്‍ പ്രത്യഭിജ്ഞ എല്ലാവര്‍ക്കും ക്ഷിപ്രസാധ്യമല്ല. തന്മൂലം സാധാരണബോധതലം തൊട്ട് പരാഹന്താതലം വരെ ഉള്ള വ്യക്തികളുടെ, പ്രമാതാ (പ്രമാതാ- പ്രമാണം- പ്രമേയം) ക്കളുടെ ഒരു ശ്രേണി (ഹയറാര്‍ക്കി) യെ ഈ സിദ്ധാന്തം കല്‍പ്പിക്കുന്നു. സാധാരണവ്യക്തിയെ സകളന്‍ എന്നു പറയുന്നു. നേരത്തെ പറഞ്ഞ കാര്‍മം, മായീയം, ആണവം എന്ന മൂന്നു മലങ്ങളാലും ബാധിക്കപ്പെട്ട അവസ്ഥ ആണ് ഇത്. ആന്തരവും ബാഹ്യവുമായ പ്രകൃതിയുടെ കളിപ്പാവ ആണിയാള്‍. ജന്മജന്മാന്തരങ്ങള്‍ക്കു ശേഷം ജീവിതത്തിന്റെ അര്‍ഥം, ഉദ്ദേശ്യം എന്നിവയെക്കുറിച്ചുള്ള ചിന്ത അയാളില്‍ ഉണരുന്നു. ശിവന്റെ അനുഗ്രഹത്തിന്റെ ആദ്യപടി ആണിത്.
വളരെ ശ്രദ്ധാലു അല്ലെങ്കില്‍ യോഗസാധനയുടെ ഏതെങ്കിലും താഴ്ന്ന തലങ്ങളിലൊന്നില്‍ മുഴുകിക്കഴിയാന്‍ ഇട വരുന്ന ഇത്തരം വ്യക്തിയെ പ്രളയാകലന്‍ എന്നു പറയുന്നു. ഇയാള്‍ കാര്‍മമലത്തില്‍ നിന്നും മുക്തി നേടുമെങ്കിലും മായീയം, ആണവം എന്നിവ അയാളില്‍ നിലനി
ല്‍ക്കുന്നു. ജ്ഞാനക്രിയാശക്തികള്‍ ഇയാളില്‍ ഇനിയും ഉണര്‍ന്നിട്ടില്ല. പ്രപഞ്ചത്തിന്റെ പ്രളയകാലത്ത് എല്ലാ സകളന്മാരും പ്രളയാകലന്മാരാകുന്നു.
വിജ്ഞാനകലന്‍ എന്നത് കുറേക്കൂടി ഉയര്‍ന്ന അവസ്ഥ ആണ്. അയാള്‍ മേല്‍ വിവരിച്ച മുപ്പത്തിയാറു തത്ത്വങ്ങളില്‍ മായാതത്ത്വത്തിനും മുകളില്‍ എത്തിയിരിക്കുന്നു. പക്ഷേ, ശുദ്ധവിദ്യയുടെ താഴെ ആണ് അപ്പോഴും സ്ഥിതി. കാര്‍മ, മായീയമലങ്ങളില്‍ നിന്നും അയാള്‍ മുക്തനായെങ്കിലും ആണവമലം അയാളില്‍ തുടരുന്നു. ജ്ഞാനവും ഇച്ഛയും അയാളില്‍ ഉണര്‍ന്നിരിക്കുന്നു. ക്രിയാശക്തി ഉണരാനുണ്ട് താനും.
ഈ വിജ്ഞാനകലന്മാര്‍ക്കും മുകളിലാണ് ക്രമത്തില്‍ മന്ത്ര, മന്ത്രേശ്വര, മന്ത്രമാഹേശ്വര, ശിവപ്രമാതാക്കളുടെ സ്ഥിതി. മേല്‍പ്പറഞ്ഞ മൂന്നു മലങ്ങളില്‍ നിന്നും ഇവര്‍ മുക്തരാണ്. പക്ഷേ, ഏകാത്മാനുഭൂതിയുടെ വിഭിന്നതലങ്ങളിലാണ് അവര്‍. ശിവപ്രമാതാവിനു മാത്രം എല്ലാം ശിവമയം എന്ന അനുഭവം ഉണ്ടാകുന്നു.
ശുദ്ധാഹന്തയില്‍ നിന്നാണ്, പരാഹന്തയില്‍ നിന്നാണ് പ്രപഞ്ചപ്രക്രിയയുടെ ആരംഭം. തിരിച്ചുപോക്കും അവിടേക്കു തന്നെ. ശിവവൈഭവത്തിന്റെ നൂറുനൂറ് അനുഭവസാക്ഷ്യങ്ങളുമായാണ് മടക്കയാത്ര. ആവരണങ്ങള്‍ ഒന്നൊന്നായി അഴിയുന്നു. യാഥാര്‍ഥ്യത്തിന്റെ, പൂര്‍ണശിവാദ്വൈതത്തിന്റെ, മടിത്തട്ടില്‍ ആ മടക്കയാത്ര സശുഭം പര്യവസാനിക്കുന്നു.
കെ.കെ.വാമനന്‍
(തുടരും)
















