ഗുരുവായൂര്‍ ക്ഷേത്ര നാലമ്പലത്തിനുള്ളില്‍ മാത്രം നടത്തുന്ന ഭക്തിരസ പ്രധാനമായ കലാരൂപമാണ് കൃഷ്ണനാട്ടം.
കഥകളിയുടെ മൂലകലയും കേരളീയമായ ആദ്യത്തെ നൃത്ത നാടകവുമാണ് കൃഷ്ണനാട്ടം എന്നാണ് വിശ്വാസം. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദ രാജ രചിച്ച കൃഷ്ണഗീതി എന്ന കാവ്യത്തില്‍ നിന്ന് ഉടലെടുത്ത കലാരൂപമാണിത്. ഗുരുപവനപുരത്തിന്റെ ഗുരുത്വാകര്‍ഷണത്തില്‍ ഇതള്‍ വിരിഞ്ഞ ക്രമകാവ്യ പുഷ്പം അതാണ് മാനവേദ രാജയുടെ കൃഷ്ണഗീതി. ജയദേവരുടെ ഗീതാ ഗോവിന്ദത്തെ അടിസ്ഥാനമാക്കി രചിച്ച ഈ കൃതി ഭാഗവതം ദശമ-ഏകാദശ സ്‌കന്ദങ്ങളില്‍ നിന്ന് എട്ട് ദശകങ്ങളായി രൂപപ്പെടുത്തിയ കൃഷ്ണാവതാര കഥയാണ്. കൃഷ്ണാഷ്ടകം എന്നും വിളിപ്പേരുള്ള ഈ അമൂല്യകൃതി ദേവഭാഷയായ സംസ്‌കൃതത്തിലാണ് രചിച്ചിരിക്കുന്നത്. ഈ കാവ്യത്തില്‍ നിന്നാണ് കൃഷ്ണനാട്ടം എന്ന മഹത്തും മനോഹരവുമായ ദൃശ്യകല ആസ്വാദര്‍ക്ക് കരഗതമായത്.
ഭഗവദ്ഭക്തിയിലും ആദ്ധ്യാത്മികതയുടെ അടിത്തറയിലും വിരചിതമായ ഈ സാഹിത്യവനമാല തിരുസന്നിധിയിലെ രാവുകളെ ഇന്നും ധന്യമാക്കുന്നു. കറകളഞ്ഞ വൈദ്യൂഷ്യത്തിന്റെയും അഗാധമായ കൃഷ്ണാവബോധത്തിന്റെയും ആധ്യാത്മികതയില്‍ അടിയുറച്ച ലോക സ്വരൂപജ്ഞാനത്തിന്റെയും നിരന്തര സമ്മേളനത്തില്‍ നിന്ന് ഉടലെടുത്ത കൃഷ്ണഗീതി (കാവ്യം), കൃഷ്ണനാട്ടം (രംഗകല) എന്നീ രണ്ട് സന്താനങ്ങളാണ് കോഴിക്കോട് മാനവേദ രാജയുടെ ഓര്‍മ്മയെ ഒളിമങ്ങാതെ ഇന്നും ഭക്തജനഹൃദയങ്ങളില്‍ നിലനിര്‍ത്തുന്നത്. വില്വമംഗലം സ്വാമിയാരുടെ സഹായത്താല്‍ ഉണ്ണിക്കണ്ണന്റെ ദര്‍ശന സായുജ്യം നേടിയ രാജ പിന്നീട് ഇന്ദ്രിയാതീതമായ ഭക്തിയോടെയും പ്രേമത്തോടെയും ഭഗവത് സേവനത്തില്‍ വ്യാപൃതനായാണ് കഴിഞ്ഞത്. അദ്ദേഹത്തിന്റെ മനസ്സ് കൃഷ്ണചരണങ്ങളില്‍ അലിഞ്ഞു ചേര്‍ന്നു. ഭക്തിയുത സേവനത്തില്‍ മുഴുകിയ ആ ജീവസത്തയുടെ ഹൃദയാന്തര്‍ഭാഗത്ത് സരസ്വതി ദേവിയുടെ അനുഗ്രഹത്താല്‍ വിരിഞ്ഞ ശ്രവണ കീര്‍ത്തനമാണ് കൃഷ്ണഗീതി.
ഒന്നിലധികം അനുഷ്ഠാനകര്‍മ്മങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന കലാചക്രമാണ് കൃഷ്ണനാട്ടം. ആചാരാനുഷ്ഠാനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഇതില്‍ സംഗീത സാഹിത്യാദികളോടൊപ്പം അഭിനയം, ചിത്രകല, ശില്പകല ഹസ്ത മുദ്രകള്‍ എന്നിവ സമഞ്ജസമായി സമന്വയിപ്പിച്ചിരിക്കുന്നു.
അനുവാചകര്‍ക്ക് ആത്മീയതയും ആനന്ദവും ഒരേസമയം നല്‍കാന്‍ കൃഷ്ണനാട്ടത്തിനു കഴിവുണ്ട്. ഭക്തരെ മോക്ഷമാര്‍ഗ്ഗത്തിലേക്ക് നയിക്കാനും ഈ കലയ്‌ക്കാവുന്നു.
ഭക്തിയില്‍ ലീനമായിരിക്കുന്ന തന്മയീഭാവമാണ് കൃഷ്ണനാട്ടം എന്ന കല ഉളവാക്കുന്നത്. ഭാരതീയമായ എല്ലാ കലകളുടെയും ആത്യന്തികലക്ഷ്യം ഈശ്വരസാക്ഷാത്ക്കാരത്തിലേക്ക് ഭക്തമാനസങ്ങളെ എത്തിക്കുകയാണല്ലോ.
ആത്മാംശത്തെ തിരിച്ചറിയാന്‍ ഉതകുന്ന രീതിയില്‍ ആസ്വാദകഹൃദയങ്ങളെ ശുദ്ധീകരിക്കാനും ആധ്യാത്മിക നിര്‍വൃതിയിലലിയാനും ആവുന്നു എന്നതാണ് കൃഷ്ണഗീതിയുടെ അന്തസത്ത. ഇതില്‍ നിന്നും ആവിര്‍ഭവിച്ച കൃഷ്ണനാട്ടം അന്തര്‍ലീനമായ രാഗമാലികകളാലും സന്ദര്‍ഭോചിതമായ ശ്ലോകങ്ങളാലും സംഗീതസാന്ദ്ര പദങ്ങളാലും അനുഗൃഹീതമാണ്. ഭക്തിസാന്ദ്രമായ മനസ്സും അനുസ്യൂതമായ പരിശ്രമവുമാണ് ഇത്തരമൊരു കൃതിക്ക് ജന്മം നല്‍കാന്‍ രാജയെ സഹായിച്ചത്. ഈശ്വാരാര്‍പ്പിത മനസ്സിന്റെ ഉടമയായ മാനവേദ രാജയിലൂടെ ലഭിച്ച ഈ വിശുദ്ധ ദൃശ്യകലാദര്‍ശനത്തില്‍ സന്താന സൗഭാഗ്യം, ദാമ്പത്യ സൗഖ്യം, വിഷബാധാശമനം എന്നിവ ഫലസിദ്ധിയാകുന്നു. കന്യകമാരുടെ ശ്രേയസും ശത്രുനാശവും വിവാഹ തടസ്സം നീങ്ങലും ഉദ്ദിഷ്ടകാര്യസിദ്ധിയും ശങ്കരനാരായണപ്രീതിയും കാര്‍ഷിക-വാണിജ്യാഭിവൃദ്ധിയും ദാരിദ്ര്യശമനവും മോക്ഷപ്രാപ്തിയും കൈവരുമെന്നും കരുതുന്നു.
ജനകീയ കലകളെയും നാടന്‍ കലകളെയും നൃത്തങ്ങളെയും ഒരേ ചരടില്‍ കോര്‍ത്ത കാവ്യ സംസ്‌കാരമാണ് കൃഷ്ണനാട്ടത്തിലൂടെ അനുവാചകരിലേക്ക് ഒഴുകി എത്തുന്നത്. ആധ്യാത്മിക സംസ്‌കൃതിയില്‍ അലിഞ്ഞു ചേര്‍ന്ന് ഭക്തിയുടെ പരിവേഷം ചാര്‍ത്തി ഭഗവാന്റെ കഥകള്‍ കൃഷ്ണനാട്ടം എന്ന കലാരൂപത്തില്‍ അവതരിപ്പിക്കുമ്പോള്‍ ആസ്വാദകരെ അവരറിയാതെ ഈശ്വരത്വത്തിലേക്ക് ഉയര്‍ത്തുന്നു എന്നതും ഇതിന്റെ സവിശേഷതയാണ്.
മാനവേദ രാജയുടെ സമകാലീനനും കൃഷ്ണഭക്തനുമായ വില്വമംഗലം സ്വാമിയാരോട് ഭഗവാനെ കാണണം എന്ന ആഗ്രഹം മാനവേദ രാജ അറിയിച്ചതനുസരിച്ച് ഇലഞ്ഞിത്തറയില്‍ ദിവ്യദര്‍ശനം ലഭിച്ചെന്നും സ്പര്‍ശനം ആഗ്രഹിച്ചപ്പോള്‍ ചെറുപുഞ്ചിരിയോടെ കണ്ണന്‍ ഓടിമറഞ്ഞെന്നുമാണ് ഐതീഹ്യം. അങ്ങനെ ഭഗവത് ദര്‍ശനം ലഭിച്ചതിന്റെ ആനന്ദാനുഭൂതിയില്‍ മാനവേദ രാജ 68-ാം വയസ്സില്‍ കൃഷ്ണഗീതി രചിച്ച് 1654-തുലാമാസം മുപ്പതിന് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു എന്നാണ് ചരിത്രം. അതിന്റെ ഓര്‍മ്മയ്‌ക്കായി എല്ലാ തുലാമാസവും മുപ്പതാം തീയതി കൃഷ്ണഗീതി ദിവസം ഗുരുവായൂരില്‍ ആഘോഷിക്കുന്നു. മാനവേദ രാജയുടെ ഹൃദയാന്തരത്തില്‍ കൂടിയിരുന്ന ഈശ്വര പ്രേമം ഭൗതികബന്ധത്താല്‍ മലിനമാക്കപ്പെട്ടിരിക്കുകയായിരുന്നു. അശുദ്ധങ്ങളായ ഇന്ദ്രിയങ്ങളേയും മനസ്സിനെയും ഭക്തിയോഗംകൊണ്ട് അദ്ദേഹം ശുദ്ധീകരിച്ചു. കൃഷ്ണദര്‍ശനമാത്രയില്‍ തന്റെ ഹൃദയകമലങ്ങളില്‍ അന്തര്‍ലീനമായിരുന്ന നൈസര്‍ഗിക കൃഷ്ണാവബോധത്തിന്റെ തനിമയിലും തെളിമയിലും ഉത്കൃഷ്ടവും ലക്ഷണമൊത്തതും ആസ്വാദ്യകരവും അര്‍ത്ഥവത്തായതും മോക്ഷ പ്രാപ്തിയ്‌ക്ക് ഉതകുന്നതും ഭക്തിയുക്ത ഭഗവല്‍സേവനത്തിന്റെ ജ്ഞാനാര്‍ജ്ജത്തിലേക്ക് നമ്മെ അടുപ്പിക്കുന്നതും ഒളിമങ്ങാത്ത കലാ മൂല്യമുള്ളതുമായ രണ്ട് സന്താനങ്ങളെ ഭക്തജനങ്ങള്‍ക്കായി സമര്‍പ്പിക്കാനായത്.
വൈകുണ്ഠ സമാനമായ ഗുരുവായൂര്‍ ക്ഷേത്രവുമായി ഇഴുകിച്ചേര്‍ന്ന് അദ്ധ്യാത്മിക കേരളത്തിന് ലഭിച്ച ഭക്തകവികളായ ഭട്ടതിരി, പൂന്താനം, ചെറുശ്ശേരി എന്നിവരുടെ കൂട്ടത്തില്‍ മാനവേദ രാജയെയും ഒപ്പം അദ്ദേഹത്തിന്റെ കൃഷ്ണഗീതിയേയും കൃഷ്ണനാട്ടത്തെയും ചേര്‍ത്ത് വയ്‌ക്കാം.
കൃഷ്ണനാട്ടം കാണുന്ന കണ്ണന്‍
കേരളത്തിന്റെ ആധ്യാത്മിക ബോധത്തിന് ലഭിച്ച ‘പ്രക്രിയാസര്‍വസ്വ’മാണ് കൃഷ്ണനാട്ടം. ശ്രീകൃഷ്ണാവതാരം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള സംഭവങ്ങള്‍ എട്ട് ഖണ്ഡങ്ങളായി തിരിച്ച് ഓരോ ഖണ്ഡവും ഓരോ ദിവസം കളിക്കാന്‍ പറ്റിയ രീതിയിലാണ് മാനവേദരാജ ഇത് ചിട്ടപ്പെടുത്തിയത്. ഒന്നാം ഖണ്ഡമായ അവതാരത്തില്‍ ഭഗവാന്റെ അവതാരം മുതല്‍ ഗവ്യമോഷണത്തെപ്പറ്റി ഗോപികമാരുടെ ആവലാതി വരെയാണ് വര്‍ണിക്കുന്നത്. രണ്ടാം ഖണ്ഡം കാളിയമര്‍ദ്ദനമാണ്. ഇതില്‍ മണ്ണുതിന്നുന്നത് മുതല്‍ ഗോവര്‍ദ്ധനോദ്ധാരണം വരയാണ് പ്രതിപാദ്യം. മൂന്നാം ഖണ്ഡമായ രാസക്രീഡയില്‍ മുരളീഗാനം മുതല്‍ ശംഖചൂഡ നിഗ്രഹം വരെ പ്രതിപാദിക്കുന്നു. നാലാം ഖണ്ഡമായ കംസവധത്തില്‍ അക്രൂരാഗമനം മുതല്‍ കംസവധാനന്തരമുള്ള പിതൃപ്രസാദനവും അഞ്ചാം ഖണ്ഡമായ സ്വയംവരത്തില്‍ ഭഗവാന്റെ വിദ്യാഭ്യാസം മുതല്‍ സത്യഭാമാപരിണയം വരെയുമാണ് ചേര്‍ത്തിരിക്കുന്നത്.
ബാണയുദ്ധമാണ് ആറാം ഖണ്ഡത്തില്‍. വിവിധവധ വിവരണമാണ് ഏഴാം ഖണ്ഡം. അവസാന ഖണ്ഡമായ സ്വര്‍ഗാരോഹണത്തില്‍ സന്താനഗോപാല കഥയും ഭഗവാന്റെ വൈകുണ്ഠവാസവുമാണ് വര്‍ണിച്ചിരിക്കുന്നത്.
മാനവേദ രാജ 68-ാം വയസ്സില്‍ ആധ്യാത്മിക സംസ്‌കൃതിയില്‍ ലയിച്ചു ചേരുകയും ഭഗവല്‍ ദര്‍ശനം നേടുകയും ചെയ്തു. ആ മഹാനുഭാവന്‍ തനിക്കുണ്ടായ അവാചികമായ അനുഭൂതിയെ വരികളിലാക്കി സാക്ഷാല്‍ ഉണ്ണികൃഷ്ണന്റെ പാദാരവിന്ദത്തില്‍ നൈവേദ്യമായി അര്‍പ്പിച്ചു. ഭഗവാന്‍ അത് സ്വീകരിച്ചു എന്നതിന്റെ അടയാളമാണ് അത്താഴപൂജ
കഴിഞ്ഞ് വടക്കേ നടയില്‍ കൃഷ്ണനാട്ടം നിറഞ്ഞാടുമ്പോള്‍ അവിടെ ഭഗവല്‍ സാന്നിദ്ധ്യം ഇന്നും ഭക്തര്‍ തൊട്ട
റിയുന്നത്.
ക്ഷേത്ര കലകളില്‍ പലതും പിന്നീട് ക്ഷേത്രമതില്‍ക്കെട്ടിന് പുറത്തേക്കെത്തിയെങ്കിലും കൃഷ്ണനാട്ടം ഇന്നും അതിന്റെ തനിമയും ഗരിമയും ഭക്തിയും, വിശ്വാസവും ചോരാതെ ഗുരുവായൂര്‍ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നു.
















