ഇതിഹാസത്തിലെ സ്ത്രീകള്‍ എല്ലാം അനുപമവും അവര്‍ണനീയവും അതിശക്തവുമായ വെല്ലുവിളികള്‍ നേരിട്ടവരാണ്. ആരും സുഖം മാത്രം അനുഭവിച്ച് ജീവിച്ചുമരിച്ചതായി കാണുന്നില്ല. ഉയര്‍ന്ന ജീവിത സാഹചര്യങ്ങള്‍ ഉണ്ടായിട്ടും അവരൊക്കെ നീന്തിക്കയറിയത് വര്‍ണിക്കാന്‍ കഴിയാത്ത ദുഃഖസാഗരങ്ങളാണ്.
സന്ദര്‍ഭം അനുസരിച്ച് യുക്തമായ തീരുമാനം എടുക്കുക എന്നത് എക്കാലത്തും അനല്പം പ്രയാസകരമായ കാര്യമായിരുന്നു എന്നു കരുതണം. ആ തീരുമാനത്തിന്റെ ഗുണദോഷങ്ങള്‍ അനുസരിച്ചായിരിക്കും സമൂഹത്തിന്റെയും ലോകത്തിന്റെയും പിന്നീടുള്ള അവസ്ഥാന്തരങ്ങള്‍. അത്തരം തീരുമാനങ്ങള്‍ എടുത്ത ധീര വനിതകളില്‍ ഒരാളാണ് സത്യവതി.
മഹാഭാരതത്തിലെ കൗരവ-പാണ്ഡവ കഥ ആരംഭിക്കുന്നത് യഥാര്‍ത്ഥത്തില്‍ സത്യവതിയില്‍ നിന്നാണ്. ബ്രാഹ്‌മണ ശാപമേറ്റ് യമുനാ നദിയില്‍ മത്സ്യമായി ജീവിച്ച അദ്രിജ എന്ന അപ്‌സര സ്ത്രീയ്‌ക്ക് ഉണ്ടായ മകളാണ് സത്യവതി. ഉപരിചര വസു എന്ന രാജാവ് നായാട്ടിന്റെ ഇടവേളയില്‍ ഭാര്യയെ കുറിച്ച് ചിന്തിക്കുകയും ശുക്ലം സ്രവിക്കുകയും ചെയ്തു. യമുനാ നദിയില്‍ വീണ ആ ശുക്ലം ഭക്ഷിച്ച് അദ്രിജയുടെ ഉദരത്തില്‍ രണ്ടു കുട്ടികള്‍ ജന്മമെടുത്തു. കാലങ്ങള്‍ക്ക് ശേഷം മുക്കുവന്റെ പിടിയിലായ മത്സ്യത്തിന്റെ വയറ്റില്‍ നിന്ന് മുക്കുവന് രണ്ടു കുട്ടികളെ ലഭിച്ചു. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. ഈ രണ്ടു കുട്ടികളെ ഒരു മീനിന്റെ വയറ്റില്‍ നിന്ന് തനിക്ക് കിട്ടിയതാണെന്ന അത്ഭുതസത്യം മുക്കുവന്‍ രാജാവിനെ അറിയിച്ചു. അതില്‍ ആണ്‍കുട്ടിയെ രാജാവ് സ്വീകരിച്ചു.
പെണ്‍കുട്ടിയെ മുക്കുവന് തിരിച്ചുകൊടുത്തു. മത്സ്യഗന്ധം ഉള്ളവളും കറുത്തവളും ആയതുകൊണ്ട് മത്സ്യഗന്ധി എന്നും കാളി എന്നും പേരുവീണ ആ പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ നാമം സത്യവതി എന്നായിരുന്നു. മുക്കുവന്റെ മകളായി അവള്‍ വളര്‍ന്നു.
മകള്‍ മുതിര്‍ന്നപ്പോള്‍, യാത്രികരെ ഗംഗാനദി കടത്തുന്ന ജോലി മൂക്കുവ രാജാവ് അവളെ ഏല്‍പ്പിച്ചു. ഒരിക്കല്‍ അതുവഴി വന്ന പരാശര മഹര്‍ഷി യൗവനയുക്തയും സുന്ദരിയും ആയ കാളിയില്‍ അനുരക്തനായി. നദിയില്‍ മഹര്‍ഷി കൃത്രിമമായി മഞ്ഞുമറ സൃഷ്ടിച്ച് കാളിയുമായി സംഗമിച്ചു. അങ്ങനെയായിരുന്നു പില്‍ക്കാലത്ത് കേള്‍വി കേട്ട വ്യാസ മഹര്‍ഷിയുടെ പിറവി. കുഞ്ഞിന് കറുപ്പ് നിറമുള്ളത് കൊണ്ട് കൃഷ്ണന്‍ എന്ന് അവര്‍ പേരിട്ടു. ദ്വീപില്‍ ജനിച്ചത് കൊണ്ട് ദ്വൈപായനന്‍ എന്നുകൂടി കൂട്ടിച്ചേര്‍ത്തു. കൃഷ്ണദ്വൈപായനന്‍ എന്നാണ് വ്യാസന്റെ മുഴുവന്‍ പേര്. അമ്മ എപ്പോള്‍ എന്നെ ഓര്‍ത്താലും അമ്മയുടെ സമീപം ഞാന്‍ എത്തും എന്നു പറഞ്ഞാണ് മകന്‍ ലോകം കാണാന്‍ ഇറങ്ങിയത്.
സംഗമാനന്തരം കാളിക്ക് കന്യകാത്വവും കസ്തൂരി ഗന്ധവും പരാശര മഹര്‍ഷി വരമായി നല്‍കി. പിന്നീട് ശന്തനു മഹാരാജാവ് നായാട്ടിനിടയില്‍ ഈ കസ്തൂരി ഗന്ധത്തിന്റെ ഉറവിടം അന്വേഷിച്ചാണ് കാളിയുടെ സമീപം എത്തിയത്. മുക്കുവ രാജാവിനോട് കാളിയെ തന്റെ ഭാര്യയായി തരാന്‍ ശന്തനു അഭ്യര്‍ത്ഥിച്ചു. സത്യവതിയില്‍ രാജാവിനുണ്ടാകുന്ന മകന് രാജ്യാവകാശം കൊടുക്കാമെങ്കില്‍ മകളെ ഭാര്യയായി തരാം എന്ന് മുക്കുവ രാജാവ് നിബന്ധന വച്ചു. നേരത്തെ ഗംഗയുമായുള്ള ബന്ധത്തില്‍ ശന്തനു മഹാരാജാവിന് ദേവവ്രതന്‍ എന്ന ഗംഗാദത്തന്‍ മകനായി പിറന്നിരുന്നു. അതിനാല്‍ മുക്കുവപ്രമാണി പറഞ്ഞ കാര്യത്തെക്കുറിച്ച് ശന്തനു മഹാരാജാവിന് ചിന്തിക്കാന്‍ കൂടി കഴിഞ്ഞില്ല. വിഷണ്ണനായി കൊട്ടാരത്തില്‍ തുടര്‍ന്ന അച്ഛന്റെ വിഷാദകാരണം ദേവവ്രതന്‍ തിരക്കി. രാജാവ് കാരണം വ്യക്തമായി പറയാത്തതുകൊണ്ട് മകന്‍ മന്ത്രിയോട് ചോദിച്ചു. മന്ത്രി കാര്യങ്ങളൊക്കെ മകന് വെളിപ്പെടുത്തി കൊടുത്തു.
കാര്യങ്ങളൊക്കെ മനസ്സിലാക്കിയ ഗംഗാദത്തന്‍ മുക്കുവരാജാവിന്റെ അടുക്കലെത്തി കാര്യങ്ങള്‍ ചോദിച്ചു. മകളുടെ നിലനില്‍പ്പില്‍ ആശങ്കയുള്ള ഒരു പിതാവ് എന്ന നിലയില്‍ ഞാന്‍ ചോദിക്കുന്ന കാര്യത്തില്‍ ഉറപ്പു കിട്ടിയാലേ മകളെ കൊട്ടാരത്തിലേക്ക് ശന്തനുവിന്റെ പത്‌നിയായി അയക്കു എന്ന് ദാശരാജാവ് മറുപടി പറഞ്ഞു. മുതിര്‍ന്ന മകന്‍ എന്ന നിലയില്‍ താന്‍ രാജ്യാവകാശം ഉന്നയിക്കുകയില്ല എന്ന് ഉറപ്പു കൊടുത്ത ഗംഗാദത്തനോട് ദാശരാജാവ് മറ്റൊരു ആശങ്ക കൂടി പങ്കുവച്ചു. ഗംഗാദത്തന്‍ വിവാഹം കഴിച്ച് ഉണ്ടാകുന്ന മക്കള്‍ രാജാവകാശം ഉന്നയിച്ചേക്കാം. അതിനെന്താണു പരിഹാരം?. ഈ ആശങ്ക ഇല്ലാതാക്കാന്‍ ഗംഗാദത്തന്‍ കടുത്ത ഒരു പ്രതിജ്ഞ ചെയ്തു. പിതൃപ്രിയത്തിനായി രാജത്വം എനിക്കു വേണ്ട. ‘ഇന്നു മുതല്‍ ഞാന്‍ ബ്രഹ്‌മചര്യ വ്രതം അനുഷ്ഠിച്ചു തുടങ്ങുന്നു. മക്കളില്ലാത്തവന്‍ ആയി മേലില്‍ ഞാന്‍ അക്ഷയലോകങ്ങള്‍ മേവും.’ ഈ നിശ്ചയം കേട്ട് ദാശരാജാവിന്റെ മനസ് അത്ഭുതം കൊണ്ട് നിറഞ്ഞു. മകളെ ശന്തനുവിന് ഭാര്യയായി നല്‍കാമെന്ന് വാക്കു പറഞ്ഞു. അപ്പോള്‍ ദേവര്‍ഷികള്‍ അന്തരീക്ഷം ആകെ പുഷ്പവര്‍ഷം ചെയ്തു. അന്നുമുതലാണ് ഗംഗാദത്തന് ഭീഷ്മര്‍ എന്ന പേര് വന്നത്. ‘അമ്മേ, തേരില്‍ കയറുക, ശന്തനു മഹാരാജാവിന്റെ കൊട്ടാരത്തിലേക്ക് എഴുന്നള്ളുക ‘എന്നു പറഞ്ഞ് ഭീഷ്മര്‍ സത്യവതിയെ തേരിലേറ്റി കൊണ്ടുപോയി പിതാവിന് നല്‍കി. അച്ഛന്‍ മകന് സ്വച്ഛന്ദമൃത്യു വരമായി നല്‍കി.
സത്യവതി ശന്തനുവിന്റെ പത്‌നിയായി വിരാജിക്കവേ അവര്‍ക്ക് ചിത്രാംഗദന്‍, വിചിത്ര വീര്യന്‍ എന്നീ രണ്ടു പുത്രന്മാര്‍ ഉണ്ടായി ഇവരില്‍ ചിത്രാംഗദന്‍ എന്ന കുമാരനെ അതേ പേരുള്ള ഒരു ഗന്ധര്‍വ്വന്‍ യുദ്ധത്തില്‍ വധിച്ചു. വിചിത്രവീര്യന്‍ യുവാവാകുന്നതിനു മുന്‍പേ ശന്തനു കാലധര്‍മം പൂകി. വിചിത്രവീര്യന്‍ രാജാവായി.
വിചിത്രവീര്യന്‍ യൗവനയുക്തനായപ്പോള്‍ അനുജനു വിവാഹം ആലോചിച്ച് ഭീഷ്മര്‍ സത്യവതി അമ്മയുടെ സമ്മതം വാങ്ങി, ഒറ്റയ്‌ക്ക് കാശി രാജ്യത്ത് പ്രവേശിച്ച്, അവിടുത്തെ സ്വയംവരപന്തലില്‍ നിന്ന് കന്യകമാരായ അംബ, അംബിക, അംബാലിക എന്നിവരെ തേരിലേറ്റി കൊണ്ടുവന്നു.’എന്റെ ശക്തി കൊണ്ട് ഞാന്‍ ഈ കന്യകമാരെ ഹരിക്കുന്നു, എന്നെ പരാജയപ്പെടുത്താന്‍ നിങ്ങള്‍ക്ക് ശ്രമിക്കാം’ എന്നു പറഞ്ഞ ഭീഷ്മരോട് നേരിട്ട രാജാക്കന്മാരെല്ലാം തോറ്റു പിന്തിരിഞ്ഞു.
സാല്വന്‍ എന്ന രാജാവ് മാത്രം ഭീഷ്മരോടു പിന്തുടര്‍ന്നേറ്റു. സാല്വനെ തോല്‍പിച്ചു ഭീഷ്മര്‍ കന്യകമാരെ ഹസ്തിനപുരത്തില്‍ എത്തിച്ച് വിചിത്രവീര്യന്റെ വിവാഹത്തിന് തയ്യാറെടുത്തപ്പോഴാണ് താനും സാല്വരാജാവും തമ്മില്‍ മനസാ വരിച്ചവരാണെന്ന സത്യം അംബ അറിയിച്ചത്. ഈ കാര്യം അറിഞ്ഞ് സഭ ചേരുകയും ചര്‍ച്ചചെയ്യുകയും ചെയ്തപ്പോള്‍ അംബയെ സാല്വരാജാവിന് നല്‍കുക എന്ന തീരുമാനം വന്നു. അംബിക, അംബാലിക എന്നിവരെ വിചിത്രവീര്യന് വിവാഹം ചെയ്തു നല്‍കി. ഏഴുവര്‍ഷം അവര്‍ സന്തോഷത്തോടെ കഴിഞ്ഞു
പുത്രന്മാര്‍ ഇല്ലാതെ വിചിത്രവീര്യ രാജാവ് ക്ഷയരോഗ ബാധിതനായി കാലപുരിപൂകി.
മക്കള്‍ ഇല്ലാതെ വരുമ്പോള്‍ സ്ത്രീകള്‍ക്ക് ബ്രാഹ്‌മണനെ സ്വീകരിക്കാം എന്നത് ആ കാലത്ത് ഒരു നിയമമായി നിലനിന്നിരുന്നു. വിചിത്രവീര്യ ക്ഷേത്രങ്ങളില്‍ പ്രജോത്പാദനംനടത്താന്‍ വിശിഷ്ടനായ ഒരു ബ്രാഹ്‌മണനെ ക്ഷണിക്കുക എന്ന് ഭീഷ്മര്‍ സത്യവതിയമ്മയോട് ആവശ്യപ്പെട്ടു. ഈ സന്ദര്‍ഭത്തില്‍ വംശം നിലനിര്‍ത്താന്‍ സത്യവതി ധീരമായ ഒരു തീരുമാനമെടുക്കുകയും നടപ്പിലാക്കുകയും ചെയ്തു. സഹോദരപത്‌നിമാരില്‍ പുത്രോത്പാദനം നടത്താന്‍ വ്യാസനെ വിളിച്ചുവരുത്താമെന്ന് സത്യവതി അഭിപ്രായപ്പെട്ടപ്പോള്‍ ഭീഷ്മര്‍ അതിനെ എതിര്‍ത്തു. വ്യാസന്‍ തന്റെ മകനാണെന്ന് സത്യം അപ്പോള്‍ സത്യവതി ഭീഷ്മരെ അറിയിക്കുന്നു. സത്യവതി കരഞ്ഞ് അപേക്ഷിച്ചത് കൊണ്ടാണ് വ്യാസനും ഭീഷ്മരും ഇക്കാര്യത്തില്‍ സമ്മതം അറിയിച്ചത്. വ്യാസന് അംബികയില്‍ പിറന്ന മകനാണ് അന്ധനായ ധൃതരാഷ്‌ട്രര്‍. അംബാലികയില്‍ പാണ്ഡുവും, ദാസിയില്‍ വിദുരരും.
സത്യവതി ഭീഷ്മരുടെ അഭിപ്രായത്തിന് വില കൊടുത്തിരുന്നു. ‘ ഭീഷ്മരുടെ വാക്കനുസരിച്ചും എന്റെ അനുജ്ഞ അനുസരിച്ചും കുലംനിലനിര്‍ത്താനും വിശ്വരക്ഷയ്‌ക്കും വേണ്ടി വ്യാസന്‍ ഞാന്‍ പറയുന്നത് കേള്‍ക്കണം’ എന്നാണ് സത്യവതി ആവശ്യപ്പെട്ടത്. അംബികയും അംബാലികയും മനസ്സ് ധര്‍മ്മത്തില്‍ ഉറപ്പിച്ച് ഒരു വര്‍ഷം വ്രതം എടുക്കണം എന്ന് വ്യാസന്‍ നിര്‍ദ്ദേശിച്ചു.
‘ഒരു കൊല്ലം കാത്തിരിക്കാന്‍ വയ്യ, ഇപ്പോള്‍ തന്നെ രാജ്യം അനാഥമാണ്, നാട്ടുകാര്‍ അനാഥരാണ്, ക്രിയാനാശം വരും. ദേവത നില്‍ക്കില്ല. അതിനാല്‍ തിരക്കിട്ട് പുത്രോല്പാദനം നടത്തണ’മെന്ന് സത്യവതി ആവശ്യപ്പെട്ടു. തന്റെ ഗന്ധം രൂപം വേഷം എന്നിവ അവര്‍ സഹിക്കുമോ എന്ന് വ്യാസന്‍ സംശയിച്ചു. സത്യവതി കാര്യങ്ങള്‍ നയത്തില്‍ അംബിക അംബാലികമാരെ ധരിപ്പിച്ചു. അംബികയുടെ സമീപം എത്തിയ വ്യാസമഹാമുനിയുടെ ചെമ്പിച്ചമീശയും മഞ്ഞച്ചജടയും ജ്വലിക്കുന്ന കണ്ണുകളും കണ്ട് അംബ കണ്ണുകള്‍ ഇറുക്കിയടച്ചു. അതിനാല്‍ പിറക്കാന്‍ പോകുന്ന മകന്‍ ധീമാനും ബലവാനും മഹാവീരനും ആണെങ്കിലും അന്ധനായിരിക്കും എന്ന് വ്യാസന്‍ അമ്മയെ അറിയിച്ചു. വ്യാസന്‍ സമീപിച്ചപ്പോള്‍ അംബാലിക പേടിച്ചു വിളറിവെളുത്തു പോയി. അതുകൊണ്ട് അംബാലികയുടെ മകന്‍ പാണ്ഡുരോഗമുള്ളവനായി പിറക്കും എന്നും വ്യാസന്‍ അരുളിച്ചെയ്തു. എല്ലാം തികഞ്ഞൊരു നന്മയുള്ള പുത്രനെ വേണമെന്ന് സത്യവതി വീണ്ടും അപേക്ഷിച്ചു. സത്യവതിയുടെ വാക്ക് വീണ്ടും അനുസരിക്കാന്‍ അംബികയും അംബാലികയും തയ്യാറായില്ല. പകരം അവര്‍ തങ്ങളുടെ ദാസിയെ വ്യാസന്റെ അടുത്തേക്ക് വിട്ടു. ധര്‍മ്മത്മാവും ബുദ്ധിമാനുമായ വിദുരര്‍ അങ്ങനെയാണ് ജനിച്ചത് ധര്‍മതത്ത്വജ്ഞയായിരുന്നു സത്യവതി. എല്ലാ കാര്യത്തിലും ഭീഷ്മര്‍ക്ക് അഗ്രിമസ്ഥാനം കൊടുത്തു കൂടെനിര്‍ത്തി. പലപ്പോഴും ധീരമായ തീരുമാനങ്ങള്‍ സ്വയമെടുത്തു.
കൊച്ചുമകനായ പാണ്ഡു മരിച്ചതോടെ സത്യവതി അതീവ ദുഃഖിതയായി. ധൃതരാഷ്‌ട്ര പുത്രന്മാരുടെ ദുര്‍നയങ്ങള്‍ ഭാവിയില്‍ വലിയ ആപത്ത് ഉണ്ടാക്കുമെന്ന് അവര്‍ ഭയപ്പെട്ടു. ‘നഷ്ട ധര്‍മ്മക്രിയാചാരം മൂലം ഭാവിയില്‍ വരാന്‍ പോകുന്ന കാലക്കേടുകള്‍ മുന്‍കൂട്ടി കണ്ട വ്യാസന്‍ അമ്മയോട് ഇവിടെ നില്‍ക്കേണ്ട, ‘പോക നീ യോഗവും പൂണ്ടുവാഴ്ക ദേവീ തപോവനേ’ എന്ന് ഉപദേശിച്ചു. അംബിക, അംബാലിക എന്നിവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അവരോടൊപ്പം വനത്തില്‍ പ്രവേശിച്ച് ഘോരതപം ചെയ്ത് സത്യവതി ദേഹത്യാഗം ചെയ്തു.
















