തിരുവനന്തപുരം/ കാട്ടാക്കട: പോലീസ് ഡ്രൈവര്‍ ഗവാസ്കര്‍ കടന്നുപിടിച്ചെന്ന പരാതിയില്‍ എഡിജിപിയുടെ മകളുടെ രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്തി. മകളുടെ പരാതിയിലാണ് കാട്ടാക്കട കോടതി ഇന്നലെ മൊഴിയെടുത്തത്. ബറ്റാലിയന് എഡിജിപി ആയിരുന്ന സുധേഷ്കുമാറിന്റെ മകളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കനത്ത പോലീസ് കാവലില്‍ അതീവ രഹസ്യമായാണ് മകളെ കാട്ടാക്കട കോടതിയില്‍ എത്തിച്ചത്.
പോലീസ് െ്രെഡവര്‍ കുറ്റിച്ചല്‍ സ്വദേശി ഗവാസ്കറിനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് മകള്‍ക്കെതിരെ പോലീസ് നേരത്തേ കേസ് എടുത്തിരുന്നു. സംഭവം വിവാദമായതോടെ ഗവാസ്കര്‍ തന്റെ ശരീരത്തില്‍ കടന്നുപിടിച്ച് അതിക്രമം നടത്തിയെന്ന് എഡിജിപിയുടെ മകളും പരാതി നല്കി. ഈ പരാതിയിലാണ് ഐപിസി 164 പ്രകാരം മൊഴി രേഖപ്പെടുത്തിയത്.
വനിതാ മജിസ്ട്രേറ്റ് മൊഴിയെടുക്കണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നിര്‍ദേശിച്ചിരുന്നു ഇതേ തുടര്‍ന്നാണ് കാട്ടാക്കട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മറിയം സലോമിയുടെ ചേമ്പറിനു മുന്നില്‍ മൂന്ന് സഹായികള്‍ക്കൊപ്പം എത്തി മൊഴി നല്‍കിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍പ്പെടാതെ എഡിജിപിയുടെ മകളെ കാറില്‍കയറ്റി കൊണ്ടു പോകാനുള്ള പോലീസിന്റെ ശ്രമം നടന്നില്ല. കോടതി വളപ്പിലെ വാഹനങ്ങള്‍ എല്ലാം മാറ്റി പോലീസ് വാഹനത്തിന് മാത്രം പ്രവേശനം അനുവദിച്ചിരുന്നു. കോടതി വരാന്തയ്ക്ക് സമീപം നിര്‍ത്തി മകളെ വാഹനത്തില്‍ കയറ്റുന്നത് വിവാദമാകുമെന്ന് വന്നതോടെ പോലീസ് പിന്‍വാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: